ഗൂഡല്ലൂര്‍: എരുമാടിനടുത്ത് 48-കാരിയായ കല്യാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് നാരായണനെ (54) പോലീസ് അറസ്റ്റ് ചെയ്തു. തിരുമംഗലം ദളിത് ഗ്രാമത്തിലെ കല്യാണിയെ 21-ാം തീയതി രാവിലെ വീട്ടുമുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. നാരായണനൊപ്പം തലേന്ന് രാത്രി മദ്യപിച്ചിരുന്ന കല്യാണിയുടെ മരണം സംശയാസ്പദമായതിനെ തുടര്‍ന്ന് ദേവാല ഡിഎസ്പി എസ്. ജയപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് ചോദ്യംചെയ്യലിനിടെ ഭാര്യയെ കയറുകൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി നാരായണന്‍ പോലീസിന് സമ്മതിച്ചു. ഇരുവരും നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും സംഭവദിവസവും വലിയ തര്‍ക്കം ഉണ്ടാകുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പ്രതിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചുവെന്നും ഡിഎസ്പി എസ്. ജയപാലന്‍ അറിയിച്ചു.