കോഴിക്കോട്: കോഴിക്കോട് വായ്പാ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 25 കാരിയായ കുറ്റ്യാടി സ്വദേശിനിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 2000 രൂപയാണ് വായ്പയെടുത്തത്. സ്വർണം പണയം വെച്ചും മറ്റും പലതവണയായി ഒരു ലക്ഷം രൂപയോളം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതായാണ് വീട്ടമ്മ പറയുന്നത്.

പണം കയ്യിലില്ലെന്ന് അറിയിച്ചതോടെ, യുവതിയുടെ വാട്സ് ആപ്പിലെ പ്രൊഫൈൽ ചിത്രം മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണിലേക്ക് അയച്ചു. ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി. ആരോഗ്യനില ഇപ്പോഴൊന്നും പറയാനാവില്ലെന്നാണ് ഡോക്ടർമാർ സൂചിപ്പിച്ചത്.