മൂന്നാര്‍: ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിക്കു നേരെ പാതിരാത്രിയില്‍ ലൈംഗികാതിക്രമം. യുവതി ബഹളം വെച്ചതോടെ ഓടി രക്ഷപ്പെട്ട പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പോക്‌സോ കേസിലെ പ്രതിയാണ്. മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ കൊരണ്ടക്കാട് ഡിവിഷനില്‍ വി.മനോജിനെയാണ് (27) എസ്എച്ച്ഒ രാജന്‍ കെ.അരമന, എസ്‌ഐ അജേഷ് കെ.ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.

മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെ വാര്‍ഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. ഉറങ്ങിക്കിടന്ന മുപ്പതുകാരിക്കു നേരെയാണ് ലൈംഗകാതിക്രമം ഉണ്ടായത്. യുവതി ബഹളംവച്ചതോടെ അക്രമി കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.