അടൂര്‍: പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് മൂന്നേമുക്കാല്‍ കിലോ കഞ്ചാവ് പഴകുളത്തുനിന്നും പിടികൂടി. കൊല്ലം പത്തനാപുരം ഇടത്തറ നെടുംപറമ്പ് പുലയന്‍കാല ഷിഹാബ് എന്ന് വിളിക്കുന്ന നിസാമുദ്ദീന്‍ ( 41) ആണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതുപ്രകാരം ഡാന്‍സാഫ് സംഘം അടൂര്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്രമകരമായി കീഴ്പ്പെടുത്തുകയായിരുന്നു. അടൂര്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു. ഇന്നലെ രാത്രി എട്ടിന് ഭവദാസന്‍ മുക്ക് കനാല്‍ പാലത്തിനു സമീപത്തുനിന്നാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. 3.710 കിലോ കഞ്ചാവ് ഇയാളുടെ കയ്യിലിരുന്ന ബാഗില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പോലീസിനെ കണ്ടു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് കയ്യിലെ ബാഗ് പരിശോധിക്കുകയും, അതിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ചോദ്യംചെയ്തതില്‍ കഞ്ചാവ് വില്‍പ്പനക്ക് കൈവശം വെച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് 8.10 ന് അറസ്റ്റ് ചെയ്തു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു പോലീസ് നടപടികള്‍. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ ഡാന്‍സാഫ് ടീമും, അടൂര്‍ എസ് ഐ നകുലരാജന്‍, എസ് സി പി ഓ സനില്‍ കുമാര്‍, സി പി ഓ വിഘ്നേഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.