തിരുവനന്തപുരം: മുമ്പ് ആമയിഴഞ്ചാന്‍ തോട് നവീകരണം പാളിയത് പാളിയത് തോട് കൈയേറ്റം നടത്തിയ വമ്പന്‍മാരില്‍ തൊട്ടതോടെയാണ്. ഇതോടെ തലസ്ഥാനത്തെ വെള്ളപ്പൊക്ക വിഷയങ്ങള്‍ അടക്കം പരിഹരിക്കാതെ കിടന്നു. ഇപ്പോഴിതാ തലസ്ഥാനത്തെ വ്യാപാര രംഗത്തെ വമ്പന്‍മാരെ വീണ്ടും തൊടാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. കക്കൂസ് മാലിന്യം പോലും പൊതു ഓടയിലേക്ക് ഒഴുക്കുന്നു എന്ന പരാതി ഉയര്‍ന്നതോടെ വമ്പന്‍മാരായ പോത്തീസ് സ്വര്‍ണമഹലിനും രാമചന്ദ്ര ടെക്‌സ്‌റ്റെയില്‍്‌സിനുമെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.

ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന പരാതിയില്‍ പോത്തീസ് സ്വര്‍ണ മഹല്‍ ജ്വല്ലറിക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ആയുര്‍വേദ കോളേജിന് സമീപമുള്ള പോത്തീസ് സ്വര്‍ണ മഹല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് കക്കൂസ് മാലിന്യം ഓടയില്‍ ഒഴുക്കുന്ന വീഡിയോയും പരാതിയും വാട്‌സാപ്പില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

പരാതി ലഭിച്ചതിന് പിന്നാലെ നഗരസഭ ഉദ്യോഗസ്ഥര്‍ സ്വര്‍ണ മഹലില്‍ പരിശോധന നടത്തിയിരുന്നു. ഇതോടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. ഇതോടെയാണ് നടപടി എടുക്കാന്‍ മേയര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോത്തീസ് സ്വര്‍ണ മഹലിന് പുറമേ ഓടയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ അട്ടക്കുളങ്ങര രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ മേയര്‍ പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ മാലിന്യം തള്ളാന്‍ വന്നവര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാന്‍ നഗരസഭ കത്ത് നല്‍കിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. ഹെല്‍ത്ത് സ്‌ക്വാഡിന്റെ പരിശോധനയില്‍ അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കക്കൂസ് മാലിന്യമടക്കം പൊതുവിടത്തില്‍ ഒഴുക്കുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓടയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനാണ് ഇത്തരം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.

വമ്പന്‍മാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രന് സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. നേരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എ ഐ ക്യാമറകള്‍ സ്ഥാപിക്കാനും ധാരണയാായിട്ടുണ്ട്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ബണ്ട് കെട്ടി വെള്ളം വറ്റിച്ച് നല്‍കാമെന്ന് റെയില്‍വേ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്ന് ആലോചന നടത്തിയാകും പ്രവര്‍ത്തനങ്ങള്‍. കൂടാതെ ആമയിഴഞ്ചാന്‍ തോടിന്റെ കരകളില്‍ എഐ ക്യാമറ സ്ഥാപിക്കാനും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനിച്ചിരുന്നു.