കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാല് വര്‍ഷ ഡിഗ്രി കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം ചോര്‍ന്നെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞദിവസം ഫലം പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല നേരത്തെ അറിയിച്ചിരുന്നെങ്കിലും വൈകീട്ട് ഏഴു മണി വരെയും പ്രഖ്യാപിച്ചില്ല. എന്നാല്‍ ഉച്ചയ്ക്ക് മൂന്നരയോടെ വിദ്യാര്‍ത്ഥികളുടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പരീക്ഷാഫലങ്ങള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. ഗുരുതര പിഴവ് ശ്രദ്ധയില്‍പ്പെട്ട ഉടനെ പരീക്ഷ കണ്‍ട്രോളര്‍ ബി.മുഹമ്മദ് ഇസ്മായിലിനെ ബന്ധപ്പെട്ടപ്പോള്‍ സര്‍വകലാശാല പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ലെന്നും എപ്പോള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി.

കോളേജ് തലത്തിലാണ് മൂല്യനിര്‍ണയം നടന്നതെങ്കിലും ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് സര്‍വ്വകലാശാലയാണെന്ന് വൈകിട്ട് ആറുമണിക്ക് കണ്‍ട്രോളര്‍ വ്യക്തമാക്കിയതായും ഷമ്മാസ് പറഞ്ഞു. അപകടം മനസ്സിലാക്കിയ സര്‍വ്വകലാശാല അധികൃതര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഏഴു മണിയോടെ തിരക്കിട്ട് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

വിവാദമായ കെ റീപ്പ് പദ്ധതിയുടെ പേരില്‍ നടക്കുന്ന കച്ചവടത്തിന്റെ ആദ്യത്തെ തെളിവാണ് പരീക്ഷാഫലം ചോര്‍ന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ വിവരങ്ങളും പരീക്ഷ നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിന് എം.കെ.സി.എല്‍ എന്ന കമ്പനിക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുഖേന നല്‍കിയ കരാറിന്റെ പ്രത്യാഘാതമാണിതെന്നും ഷമ്മാസ് ആരോപിച്ചു