കൊച്ചി: പ്രമുഖ ബിസിനസ് മാധ്യമപ്രവര്‍ത്തകനും സംരംഭക മെന്ററുമായ ആര്‍.റോഷന്‍ രചിച്ച ആര്‍. റോഷന്‍ രചിച്ച രത്തന്‍ ടാറ്റയുടെ മലയാളത്തിലെ സമഗ്ര ജീവചരിത്ര ഗ്രന്ഥം 'രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ' പ്രകാശനംചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനുമായ ജോയ് ആലുക്കാസാണ് പ്രകാശനം നിര്‍വഹിച്ചത്. ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി കെ.പി. പത്മകുമാര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.

ബിസിനസ് ലോകത്തെ മഹത് വ്യക്തിത്വമായ രത്തന്‍ ടാറ്റ, രത്നങ്ങളില്‍ അമൂല്യമായ കൊഹിനൂരിന് സമാനമാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. താന്‍ നേരിട്ടുകാണാനും സംസാരിക്കാനും ഏറെ ആഗ്രഹിച്ച മാതൃകാപുരുഷനാണ് അദ്ദേഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ 'ധാര്‍മിക് ക്യാപിറ്റലിസത്തി'ന്റെ ഉപജ്ഞാതാവായിരുന്നു രത്തന്‍ ടാറ്റയെന്ന് കെ.പി. പത്മകുമാര്‍ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിനിടയില്‍ മുംബൈയില്‍വെച്ച് രത്തന്‍ ടാറ്റയുമായി നേരിട്ടുണ്ടായ അനുഭവവും പത്മകുമാര്‍ ഓര്‍ത്തെടുത്തു.

ടാറ്റാ ട്രസ്റ്റിലും ടാറ്റാ ട്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റാ സണ്‍സിലും പ്രവര്‍ത്തിച്ചിട്ടുള്ള, മുന്‍ എംഎല്‍എ കൂടിയായ കെ.എസ്. ശബരീനാഥന്‍, രത്തന്‍ ടാറ്റ അനുസ്മരണ പ്രഭാഷണം നടത്തി. 'മാനേജ്മെന്റ് പഠനം കഴിഞ്ഞ് ടാറ്റാ സണ്‍സിലും ടാറ്റാ ട്രസ്റ്റിലും രത്തന്‍ ടാറ്റയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കാനായതും ട്രസ്റ്റിന്റെ ജീവകാരുണ്യ പദ്ധതികളില്‍ അദ്ദേഹവുമായി ആശയങ്ങള്‍ പങ്കുവെയ്ക്കാനായതും ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു.' - ശബരീനാഥന്‍ പറഞ്ഞു. വലിപ്പചെറുപ്പമില്ലാതെ ആളുകളോട് പെരുമാറുന്നതും പരാതി പറയാന്‍ വരുന്നവരെപ്പോലും ഒപ്പംനടന്ന് യാത്രയാക്കുകയും ചെയ്യുന്ന ലാളിത്യത്തിന്റെ വലിയ മാതൃകയായിരുന്നു രത്തന്‍ ടാറ്റയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ടാറ്റാ ഗ്രൂപ്പ് വിട്ടശേഷം ഒരിക്കല്‍ തിരുവനന്തപുരത്തുവെച്ച് കണ്ടപ്പോള്‍ എന്റെ ഭാര്യ ദിവ്യയോട്, ഞങ്ങളുടെ ഓഫീസ് ഇയാളെ മിസ്സ് ചെയ്യുന്നു എന്ന് രത്തന്‍ ടാറ്റ പറഞ്ഞതാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരം.' - ശബരീനാഥന്‍ പറഞ്ഞു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് അധ്യക്ഷനായി. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ ഐശ്വര്യാ ദാസ് സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരനായ ആര്‍. റോഷന്‍ മറുപടി പ്രസംഗം നടത്തി. വ്യവസായ -സാമൂഹിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.