പത്തനംതിട്ട: വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിക്കുകയും വിവിധ കേസുകളില്‍ അറസ്റ്റിലായപ്പോള്‍ ജാമ്യമെടുത്ത് മുങ്ങുകയും ചെയ്തയാളെ എല്‍.പി വാറണ്ടിന്റെ അടിസ്ഥാനത്തില്‍ 21 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്രം മഞ്ജു ഭവനം (പിച്ചയ്യത്ത് വീട്) ഫസലുദ്ദീനെ(74)യാണ് മലപ്പുറത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാളെ 30 കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പിരിച്ചു വിട്ടു.

വിസയ്ക്ക് പണം നല്‍കിയവര്‍ നിരന്തരം തേടി വീട്ടിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ ജീവനൊടുക്കുകയും ചെയ്തു. വഞ്ചന കേസുകളില്‍ അറസ്റ്റിലായെങ്കിലും ജാമ്യമെടുത്ത് മുങ്ങിയ ശേഷം കേരളത്തിനകത്തും പുറത്തുമായി താമസിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം ഡി.വൈ.എസ്.പി എസ്. നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍ ഷിബു എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ ജിനു,സി.പിഓമാരായ രജിത്ത്, ആഷര്‍, ഷഫീക്ക് എന്നിവര്‍ പങ്കെടുത്തു.