ന്യൂഡൽഹി: സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് റിപ്പോർട്ട്. അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലാണ് മറുപടി. ഡൽഹി ഹൈക്കോടതിയിൽ നൽകിയ കേസിന്റെ തൽസ്ഥിതി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.

സിഎംആർഎല്ലിൽ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു. 2012 മുതൽ 2019 വരെയുള്ള കണക്കാണിത്. ക്രമക്കേടിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും വകുപ്പ് മറുപടി നൽകി.

പ്രാഥമികാന്വേഷണത്തിൽ 103 കോടി രൂപയുടെ ഇല്ലാത്ത ചെലവുകൾ സിഎംആർഎൽ കണക്കിൽ കാണിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു. ചെളി നീക്കൽ, ഗതാഗത ചെലവുകൾ എന്നീ ഇനങ്ങളിലാണ് ഇത്രയും തുക എഴുതിച്ചേർത്തിട്ടുള്ളത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം മാത്രമാണ് എസ്എഫ്‌ഐഒ നടത്തുന്നതെന്നും പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുന്ന കാര്യം അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂവെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.

എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത് ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ററിം സെറ്റിൽമെന്റ് കമ്മീഷനിൽ നടന്ന നടപടികളുമായി എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് ബന്ധമില്ല. എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണം സ്വതന്ത്രമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഒരു സ്ഥാപനത്തിലും റെയിഡ് നടന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട രേഖകൾ ഐടി ഡിപ്പാർട്മെന്റിൽനിന്ന് എസ്.എഫ്.ഐ.ഒക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ചില രേഖകളും വിവരങ്ങളും അധികമായി ആവശ്യപ്പെട്ട് സിഎംആർഎലിന് നോട്ടീസ് നൽകുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിനെതിരായ സിഎംആർഎലിന്റെ ഹർജി തള്ളണമെന്നും ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.