ലണ്ടന്‍: സര്‍ക്കാര്‍ എന്‍ എച്ച് എസ്സിന്‍ല്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുമ്പോള്‍, നേരത്തെ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളമെങ്കിലും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ പിരിച്ചുവിടലില്‍ സര്‍ക്കാര്‍ നടപടി ഒതുങ്ങിയേക്കില്ല എന്നാണ് സൂചന. ആരോഗ്യരംഗത്തിന്റെ മറ്റു പല മേഖലകളിലും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കും. തികച്ചും അപ്രതീക്ഷിതവും, മുന്‍പെങ്ങും ഇല്ലാത്ത തരത്തില്‍ ഉള്ളതുമായ സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടി പ്രാബല്യത്തില്‍ വരുന്നതോടെ 20,000 നും 30,000 നും ഇടയില്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

എന്നാല്‍, ആരോഗ്യ രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും പോലുള്ളവരെ ഇത് ബാധിക്കില്ല. എന്‍ എച്ച് എസ്സിന്റെ, ഇംഗ്ലണ്ടിലുള്ള 42 ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളില്‍ (ഐ സി ബി) ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടമാകും. അതുപോലെ, എന്‍ എച്ച് എസ്സ് ഇംഗ്ലണ്ടിലും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിലും ഉള്ള, ഇതിനോടകം തന്നെ തീരുമാനിച്ച 10,000 പേര്‍ക്കും തൊഴില്‍ നഷ്ടമാകും. എന്‍ എച്ച് എസ് ട്രസ്റ്റുകളുടെ ഗ്രൂപ്പിംഗ് നിരീക്ഷിക്കുന്ന പ്രാദേശിക ബോഡികളായ ഐ സി ബികളില്‍ എല്ലാം കൂടി ഏകദേശം 25,000 പേരാണ് ജോലി ചെയ്യുന്നത്..

ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന ചെലവ് 50 ശതമാനം കുറയ്ക്കണമെന്നാണ് പേന്‍ എച്ച് എസിന്റെ പുതിയ നിയുക്ത ചീഫ് എക്സിക്യൂട്ടീവ് സര്‍ ജിം മാക്കേ ഐ സി ബികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത്, നിലവില്‍ 25,000 പേര്‍ ഐ സി ബികളില്‍ ജോലി ചെയ്യുന്നുണ്ട് എങ്കില്‍, അത് പകുതിയായി കുറയ്‌ക്കേണ്ടി വരും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 12,500 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

അതിനു പുറമെ എച്ച് ആര്‍, ഫിനാന്‍സ്, കമ്മ്യൂണിക്കേഷന്‍ എന്നി ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റ് സേവന വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തിലും കുറവ് വരുത്തണമെന്ന് മാക്കേ ഇംഗ്ലണ്ടിലെ 220 എന്‍ എച്ച് എസ് ട്രസ്റ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി ആയിരക്കണക്കിന് തൊഴില്‍ നഷ്ടം വേറെയും ഉണ്ടാകും എന്നാണ് എന്‍ എച്ച് എസ്സുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഈയാഴ്ച നടന്ന യോഗങ്ങളിലും, ഫോണ്‍ കോളുകള്‍ വഴിയുമാണ് ഞെട്ടിക്കുന്ന ഈ നിര്‍ദ്ദേശം ഐ സി ബികള്‍ക്കും ട്രസ്റ്റ് അധികൃതര്‍ക്കും നല്‍കിയത്. 2025 - 26 സാമ്പത്തിക വര്‍ഷത്തില്‍ 6.6 ബില്യന്‍ പൗണ്ടിന്റെ അധിക ചെലവ് കുറയ്ക്കുവാനാണ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഉദ്ദേശിക്കുന്നത്.

ഏപ്രില്‍ 1 ന് മാതമെ അമന്‍ഡ പിറ്റ്ചാര്‍ഡിന്റെ പിന്‍ഗാമിയായി മാക്കെ ചുമതല എടുക്കുകയുള്ളു എങ്കില്‍ കൂടി, ഇപ്പോള്‍ തന്നെ എന്‍ എച്ച് എസ്സിന്റെ ഭാവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ജീവനക്കാരെ പകുതിയോളമായി വെട്ടിക്കുറയ്ക്കുന്നത് തങ്ങളുടെ ചുമതലകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തു നടത്തുന്നതിന് വിഘാതം സൃഷ്ടിക്കുമെന്നാണ് ഐ സി ബി അധികൃതര്‍ പറയുന്നത്. വാക്സിനേഷന്‍ പ്രോഗ്രാമിന് സാമ്പത്തിക സഹായം ഉറപ്പാക്കുക, ബ്ലഡ് പ്രഷര്‍ ചെക്ക് അപ്പുകള്‍ നല്‍കുക, കുട്ടികളുടെ ദന്ത ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ തങ്ങളുടെ ചുമതലകള്‍ ആണ് ഇപ്പോള്‍ ഐ സിബികള്‍ നിര്‍വ്വഹിക്കുന്നത്. ഇതിനോടകം തന്നെ നിലവില്‍ വന്ന ചെലവ് കുറയ്ക്കല്‍ പരിപാടിയുടെ ഭാഗമായി അടുത്തിടെ തങ്ങലുടെ ബജറ്റില്‍ ഐ സി ബികള്‍ 20 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു.

വ്യാഴാഴ്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീതിംഗും പ്രഖ്യാപിച്ച എന്‍ എച്ച് എസ് പരിഷ്‌കരണങ്ങളുടെ ഭാഗമാണ് ഐ സി ബികളിലെ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുന്നതെന്ന് എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ സ്ഥാനമൊഴിയുന്ന ഡെപ്യുട്ടി ചീഫ് എക്സിക്യൂട്ടീവ് ജൂലിയന്‍ കെല്ലി ജനപ്രതിനിധി സഭയില്‍ പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്ക് മുന്‍പാകെ പറഞ്ഞു. എന്‍ എച്ച് എസ് ഇംഗ്ലണ്ടിലെ ജീവനക്കാരെ പകുതിയായി കുറച്ചാല്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 400 മില്യന്‍ പൗണ്ടിന്റെ ലാഭമുണ്ടാക്കാമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എം പിമാര്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റിക്ക് മുന്‍പാകെ കെല്ലി പറഞ്ഞു. സമാനമായ നിലപാട് ഐ സി ബി കളുടെ കാര്യത്തിലും കൈക്കൊണ്ടാല്‍ മറ്റൊരു 750 മില്യന്‍ പൗണ്ടും ലാഭിക്കാനാവും എന്നും അവര്‍ ചൂണ്ടിക്കാട്ടി.