ആലപ്പുഴ: മറുനാടൻ മലയാളി വേട്ടക്കെതിരെ രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിൽ നിന്നും വൻ പിന്തുണയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. കള്ളക്കേസിൽ കുടുക്കി ഷാജൻ സ്‌കറിയയെയും മറുനാടനെയും നിശബ്ധനാക്കാനുള്ള നീക്കത്തിൽ കക്ഷിഭേദമന്യേ തന്നെ രാഷ്ട്രീയ പിന്തുണ ലഭിച്ചു. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റു തടഞ്ഞു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവും എത്തി.

കോടതിയുടെ ഇടക്കാല സ്‌റ്റേ വന്നത് മറുനാടനെ പിന്തുണയ്ക്കുന്നവർക്ക് വലിയ ആവേശം പകരുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും മറുനാടൻ മലയാളിയെ അനുകൂലിച്ചു കൊണ്ട് നിരവധി രാഷ്ട്രീയക്കാർ രംഗത്തുവന്നു. മറുനാടന് പിന്തുണ അറിയിച്ചു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണനും രംഗത്തെത്തി.

മറുനാടൻ ചെയർമാൻ സോജൻ സ്‌കറിയയെ നേരിൽ കണ്ടാണ് എ എൻ രാധാകൃഷ്ണൻ പിന്തുണ അറിയിച്ചത്. മറുനാടൻ മലയാളിക്കെതിരായ പൊലീസ് നടപടി ഗുണ്ടായിസമാണെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്ത നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. മറുനാടന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ സഹായങ്ങളുമായി ഒപ്പമുണ്ടാകുമെന്നും രാധാകൃഷ്ണൻ അറിയിച്ചു.

രാധാകൃഷ്ണനെ കൂടാതെ എച്ച്.ആർ.ഡി.എസ് നേതാവ് അജി കൃഷ്ണനും മറുനാടന് പിന്തുണയുമായി സോജൻ സ്‌കറിയയെ നേരിൽ കണ്ടിരുന്നു. ഇന്നലെയാമ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

മുതിർന്ന അഭിഭാഷകനായ വി. ഗിരിയാണ് ശ്രീനിജനു വേണ്ടി കോടതിയിൽ ഹാജരായത്. ഷാജൻ സ്‌കറിയ നടത്തിയത് എസ് സി എസ് ടി ആക്റ്റ് പ്രകാരമുള്ള കുറ്റം ചുമത്താൻ മാത്രമുള്ള പരാമർശമല്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ.ഷാജൻ സ്‌കറിയ നടത്തിയ വിവാദ പരാമർത്തിന്റെ തർജ്ജിമ താൻ വായിച്ചെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

പി.വി. ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരേ നടത്തിയ പരാമർശത്തിന്റെ പേരിൽ, പട്ടികജാതിപട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലൊന്ന്.