കാസര്‍ഗോഡ് : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ച തിരുവല്ല സ്വദേശിനി നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാറെ അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് നടപടി.

പവിത്രനെതിരെ ജാമ്യമില്ല വകുപ്പാണ് ചുമത്തിയിട്ടുളളത്. ബി എന്‍ എസ് 196, 75,79,67(എ) ഐ ടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തി. പ്രതി ഓഫിസില്‍ എത്തിയത് മദ്യപിച്ചിട്ടാണെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞു. പവിത്രനെ റിമാന്‍ഡ് ചെയ്തു. ഇതോടെ ഇയാള്‍ ജയിലിലായി. വെള്ളരിക്കുണ്ട് ഓഫീസില്‍ റവന്യൂ റിക്കവറി യോഗം നടത്തവേയാണ് പവിത്രനെ സസ്‌പെന്റ്് ചെയ്തത്. പിന്നാലെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിന് ശേഷമാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തുവെന്ന് പവിത്രനും അറിഞ്ഞത്. ജോയിന്റ് കൗണ്‍സില്‍ നേതാവാണ് പവിത്രന്‍.

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനു പവിത്രനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. റവന്യൂ വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കമന്റ് ഇടുകയും ചെയ്തതിനാണ് സസ്പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പവിത്രന്‍ കമന്റ് നീക്കം ചെയ്തിരുന്നു. നിരവധി പേര്‍ പവിത്രനെ വിമര്‍ശിച്ച് രംഗത്തെത്തി.

വിമാനാപകടത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചന പോസ്റ്റിനു താഴെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ചുമതലയുളള ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെ മോശം പരാമര്‍ശം.അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത നായരെ അപകീര്‍ത്തിപെടുത്തുന്ന വിധത്തിലുളള കമന്റ് ആണ് പവിത്രന്‍ ഇട്ടത്. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് നടപടിക്ക് റവന്യൂ വകുപ്പ് തയാറായത്.ഹീനമായ പ്രവൃത്തി ആണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെത് എന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

നേരത്തേ എ പവിത്രനെ ചുമതലയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനെ അപമാനിച്ചതിനായിരുന്നു ഇത്. അന്ന് മന്ത്രി രാജന്റെ പിന്തുണയിലാണ് അച്ചടക്ക നടപടിയെ അതിജീവിച്ചത്. അപ്പോഴും പവിത്രന് താക്കോല്‍ സ്ഥാനം നല്‍കി.. അതാണ് ഇപ്പോഴത്തെ അശ്ലീല പരാമര്‍ശത്തിലേക്ക് എത്തിച്ചത്. അതിനിടെ പവിത്രനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതില്‍ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ.

കടുത്ത നിലപാടുമായി കളക്ടറും

അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രന്‍ സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ലെന്നും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്കു വിധേയനായിട്ടും നിരന്തരമായി റവന്യൂ വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ പവിത്രന്‍ ആവര്‍ത്തിക്കുകയാണെന്നു സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പവിത്രനെതിരെ നേരത്തേയും നടപടിയുണ്ടായിട്ടുണ്ട്. 2023 ഓഗസ്റ്റില്‍ നെല്ലിക്കാട്ടെ ക്ഷേത്ര പ്രസിഡന്റിനെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനു ലഭിച്ച പരാതിയില്‍ പവിത്രനെ എഡിഎം താക്കീത് ചെയ്തിരുന്നു. 2024 ഫെബ്രുവരിയില്‍ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മറ്റൊരാളുടെ പരാതിയിലും കര്‍ശന താക്കീത് നല്‍കി.

തുടര്‍ന്ന്, പവി ആനന്ദാശ്രമം എന്ന സമൂഹമാധ്യമത്തിലെ ഐഡി വഴി മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ പവിത്രനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി 2024 നവംബര്‍ ഏഴിനാണ് സര്‍വീസില്‍ പുനഃപ്രവേശിപ്പിച്ചത്.