- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുട്ടിയുമായി സ്ത്രീ എത്തിയത് മാസ്‌ക് ധരിപ്പിച്ച് ഓട്ടോറിക്ഷയിൽ; ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞു; കോളേജ് വിദ്യാർത്ഥികൾ കരുതിയത് അമ്മയും കുഞ്ഞുമെന്ന്; ധരിച്ചത് മഞ്ഞ നിറത്തിലുള്ള ചുരിദാർ; ആശ്രാമം മൈതാനത്ത് അബിഗേലിനെ ഇരുത്തി മുങ്ങിയതോടെ വിദ്യാർത്ഥികൾ ശ്രദ്ധിച്ചു
കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ അബിഗേൾ സാറയെ വിട്ടുകിട്ടിയതിന്റെ ആശ്വാസത്തിലാണ് കേരളം. എന്നാൽ, ആ പ്രതികളെ വെറുതേ വിടില്ലെന്ന വാശിയിലാണ് കേരളം. മലയാളികളുടെ ക്ഷമ പരീക്ഷിച്ച ആ ക്രമിനൽ സംഘത്തെ പിടികൂടാനുള്ള തീവ്രശ്രമം തുടരുകയാണ് കേരളം. പൊലീസ് പ്രതികളെ തേടിയുള്ള അന്വേഷണം തുടരുന്നു. ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് കണ്ടെത്തിയതോടെ ഈ പ്രദേശത്തെ സിസി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു കൊണ്ടാണ് അന്വേഷണം. ഓട്ടോറിക്ഷയിലാണ് ഇവർ മൈതാനത്ത് എത്തിയതെന്നാണ് പൊലീസിന് വ്യക്തമായ കാര്യം. അതിന് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു യുവതി മുങ്ങുകയായിരുന്നു.
അബിഗേൽ സാറയെ കൊല്ലം ആശ്രാമം മൈതാനത്ത് ആദ്യം തിരിച്ചറിഞ്ഞതുകൊല്ലം എസ്എൻ കോളേജിലെ വിദ്യാർത്ഥികളാണ്. അബിഗേൽ സാറയെ നാട്ടുകാർ തിരിച്ചറിയാതിരിക്കാൻ മാസ്‌ക് ധരിപ്പിച്ചായിരുന്നു മൈതാനത്തിരുത്തി സ്ത്രീ കടന്നുകളഞ്ഞിരുന്നത്. കുട്ടിയെ ആദ്യം കാണുമ്പോൾ ഒരു യുവതിയും കൂടെയുണ്ടായിരുന്നുവെന്ന് നാട്ടുകാരും എസ് എൻ കോളേജിലെ വിദ്യാർത്ഥികളും പറഞ്ഞു.
സ്ത്രീക്കൊപ്പം മൈതാനത്ത് കുട്ടിയെ ആദ്യം കണ്ടവർക്ക് സംശയം തോന്നിയിരുന്നില്ല. തിരക്കേറിയ സമയമായതിനാൽ തന്നെ പലരും ഇവിടെയെത്താറുള്ളതാണ്. കുട്ടിയൊടൊപ്പം സ്ത്രീയുണ്ടായിരുന്നതിനാൽ വിദ്യാർത്ഥികൾക്ക് ആദ്യം സംശയം തോന്നിയുമില്ല. കുട്ടിയെ മാസ്‌ക് ധരിപ്പിച്ചതിനാൽ തന്നെ ആദ്യം തിരിച്ചറിയാനുമായിരുന്നില്ല.
എന്നാൽ, കുട്ടിയെ ഇരിപ്പിടത്തിലിരുത്തിയശേഷം തിരിഞ്ഞുനോക്കാതെ സ്ത്രീ പോവുകയായിരുന്നു. കുട്ടിയുടെ അച്ഛനെ വിളിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് സ്ത്രീ അവിടെനിന്നും പോയതെന്ന് വിദ്യാർത്ഥികൽ പറഞ്ഞു. ഇതോടെ സംശയം തോന്നിയ എസ്എൻ കോളജിലെ വിദ്യാർത്ഥികൾ ഫോണിൽ അബിഗേലിന്റെ ചിത്രം നോക്കുകയായിരുന്നു. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച ചിത്രങ്ങൾ നോക്കി ഉറപ്പാക്കിയശേഷം മാസ്‌ക് മാറ്റി നോക്കിയപ്പോഴാണ് അബിഗേൽ സാറായാണെന്ന് വ്യക്തമായത്.
എസ്എൻ കോളേജിലെ വിദ്യാർത്ഥികൾ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം തന്നെ നാട്ടുകാരും ഇവിടേക്ക് എത്തി ആവശ്യമായ ഇടപെടൽ നടത്തി. കുട്ടിയെ തിരിച്ചറിയുന്നതിന് മുമ്പായി ആശ്രാമം മൈതാനത്ത് കുട്ടിയുമായി സ്ത്രീയെ നാട്ടുകാരിലൊരാളും കണ്ടിരുന്നു. ഇദ്ദേഹം സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയും ചെയ്തിരുന്നുവെന്ന് ആശ്രാമം മൈതാനത്തിന് സമീപം താമസിക്കുന്ന യുവതി പറഞ്ഞു. കുട്ടിക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും മഞ്ഞ നിറത്തിലുള്ള ചുരിദാറാണ് അവർ ധരിച്ചിരുന്നതെന്നും ആദ്യം കണ്ട യുവാവ് പറഞ്ഞു.
കുട്ടിയെ മൈതാനത്തുനിന്നും കണ്ടെത്തുന്നതിന് മുമ്പായി ഇൻകം ടാക്‌സ് ക്വാട്ടേഴ്‌സിനുള്ളിൽ കയറാൻ സംഘം ശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കുട്ടിയുമായി രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് എത്തിയത്. ആശ്രാമം മൈതാനത്തിന് സമീപമുള്ള ഇൻകം ടാക്‌സ് ക്വാട്ടേഴ്‌സിനുള്ളിൽ കയറാൻ ഇവർ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരൻ തടഞ്ഞു.
തുടർന്ന് വാക്കേറ്റമുണ്ടായി. ഇതിനുശേഷമാണ് കുറ്റവാളികൾ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുന്നതെന്നും കുട്ടിയെ കോളേജിലെ വിദ്യാർത്ഥികൾ ആദ്യം തിരിച്ചറിയുന്നതും. 20 മണിക്കൂറിനുശേഷം അബിഗേൽ സാറാ റെജിയെ കണ്ടെത്തിയെന്ന ആശ്വാസ വാർത്തയെത്തുന്നത്. അബിഗേൽ പറഞ്ഞത് ഇന്നലെ രാത്രി കഴിഞ്ഞത് ഒരു വീട്ടിലായിരുന്നു എന്നാണ് അബിഗേലും പൊലീസിനോട് പറഞ്ഞത്. ഇത് അനുസരിച്ചു പൊലീസ് അന്വേഷണം തുടരുന്നുണ്ട്.




