കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പിതാവ് സി പി ചാക്കോ മരിച്ച സംഭവത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മരണ വാര്‍ത്ത മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നുവെന്നും അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ അല്ലേല്‍ ഒരു പക്ഷെ അവസാനമായി ഫോണില്‍ സംസാരിച്ചത് തന്നോടാവാം എന്നും അഭിലാഷ് പിള്ള കുറിച്ചു.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ജീവിതത്തില്‍ ചില ഓര്‍മ്മകള്‍ നമ്മളെ വല്ലാതെ വേട്ടയാടും, കഴിഞ്ഞ ദിവസം രാവിലെ കേട്ട ഈ മരണ വാര്‍ത്ത മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നു. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ അല്ലേല്‍ ഒരു പക്ഷെ അവസാനമായി ഫോണില്‍ സംസാരിച്ചത് എന്നോടാവാം.

ബാംഗ്ലൂര്‍ പോകുന്ന വഴി ഷൈന്‍ ചേട്ടനും അമ്മയും അച്ഛനും ചേര്‍ന്ന് 10 മിനിറ്റ് സമയം എന്നോട് സംസാരിച്ചിരുന്നു അതിനും മണിക്കൂറുകള്‍ക്ക് മുന്നേ പുതിയ സിനിമയുടെ ഡബ്ബിങ് നടക്കുന്ന സ്റ്റുഡിയോയില്‍ നിന്നും വീഡിയോ കോള്‍ ചെയ്തു സംസാരിച്ച ഷൈന്‍ ചേട്ടനും ഡാഡിക്കും മമ്മിക്കും എന്നെയൊന്നു നേരിട്ട് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ജോലി തിരക്ക് കാരണം കാണാന്‍ കഴിയാതെ പോയത് മനസ്സില്‍ വല്ലാത്ത ഒരു വിങ്ങല്‍ ഉണ്ടാക്കുന്നു.

രാത്രി വൈകി വിളിച്ചു സംസാരിച്ചപ്പോള്‍ ഒപ്പം ഞാന്‍ ഉണ്ടാകും ട്രീറ്റ്‌മെന്റ് കഴിഞ്ഞു വാ എന്നിട്ട് നമ്മുക്ക് ഒരു യാത്രയൊക്കെ പോകണം പുതിയ സിനിമ ചെയ്യണം അങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍ പറഞ്ഞു തമ്മില്‍,ഫോണ്‍ വെക്കുന്നതിന് മുന്നേ ഞാന്‍ ചോദിച്ചിരുന്നു ഈ രാത്രി ബാംഗ്ലൂര്‍ പോകണമോന്നു എന്നാല്‍ രാവിലെ കേട്ട വാര്‍ത്ത അത് സത്യമാകല്ലേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു പക്ഷെ ഈ വിധി അല്പം ക്രൂരമായി പോയി.

ഡാഡിയോട് ഒരു വാക്ക് തരാം ഷൈന്‍ ചേട്ടന്‍ ഒറ്റക്കല്ല ഒപ്പമുണ്ട് ഞങ്ങള്‍.