കൊച്ചി: ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരമാർശം. ഏഷ്യാനെറ്റിലെ ഐഡിയസ്റ്റ്ാർ സിംഗർ താരമാണ് സന്നിധാനന്ദൻ. സന്ദിധാനന്ദന്റെ രൂപം ചൂണ്ടക്കാട്ടിയാണ് ഒരു അധിക്ഷേപ പരാമർശം ഫേസ്‌ബുക്കിൽ എത്തിയത്. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നാണ് അധിക്ഷേപം.

ഉഷാ കുമാരിയെന്ന പ്രൊഫൈലിൽ നിന്നാണ് സന്നിധാനന്ദന്റെ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയിരിക്കുന്നത്.സന്നിധാനന്ദന് പുറമെ മുടി നീട്ടി വളർത്തിയ ഗായകൻ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിട്ടുണ്ട്. ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതമെന്നാണ് ഉഷാ കുമാരി ഫേസ്‌ബുക് പോസ്റ്റിലൂടെ പറയുന്നത്.

കലാകാരന്മാരെ ഇഷ്ടമാണ് പക്ഷെ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തിൽ പെട്ടെന്ന് കണ്ടാൽ ആരും പേടിച്ചു പോകുമെന്നും പോസ്റ്റിൽ പറയുന്നു. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. നാളെ ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണെന്നമാണ് പോസ്റ്റിൽ പറയുന്നത്.

അതേസമയം സോഷ്യൽ മീഡിയയിലെ അധിക്ഷേപ പരമാർശം വേദനിപ്പിച്ചെന്ന് ഗായകൻ സന്നിധാനന്ദൻ പറഞ്ഞു. സംഭവത്തിൽ പരാതി നൽകാൻ താല്പര്യമില്ല സത്യഭാമമാർ സമൂഹത്തിൽ ഇനിയുമുണ്ടെന്ന് മനസിലാക്കുന്നതാണ് ഈ അനുഭവമെന്നും സന്നിധാനന്ദൻ പറഞ്ഞു. താൻ ചെറുപ്പം മുതൽ ഇതെല്ലാം കേട്ടുവരുന്നതിനാൽ ചിലപ്പോൾ സഹിക്കുമായിരിക്കും. ഇത്തരം കാര്യങ്ങൾ പറയുന്നവരുടേത് എത്ര അഴുക്കുള്ള മനസായിരിക്കും. നിലവിൽ പരാമർശത്തിനെതിരെ പരാതി നല്കാൻ ഉദ്ദേശിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

അതേസമയം ഇത്രയും വിഷമമാകുമെന്ന് കരുതിയില്ലെന്ന് വിവാദ പരാമർശം നടത്തിയ ഉഷാ കുമാരി പ്രതികരിച്ചു. ഉഷാ കുമാരി പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. അതേസമയം വിവാദത്തിൽ സന്നിധാനത്തിന് വിവിധ കോണുകളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്.