- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റോഡരികിൽ നിർത്തിയിട്ടിരുന്ന തടി കയറ്റി എത്തിയ ലോറിക്ക് പിന്നിൽ ഇടിച്ചു കയറ്റിയ സ്‌കൂട്ടർ; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; കുളനട മാന്തുകയിൽ വീണ്ടും അപകട ദുരന്തം; അമിത വേഗതയെന്ന് നിഗമനം
പത്തനംതിട്ട: കുളനട മാന്തുകയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് രണ്ടുപേർ മരിച്ചു. സ്‌കൂട്ടറിൽ യാത്ര ചെയ്ത മുളക്കുഴ കായ്ക്കാട് പ്ലാവുനിൽക്കുന്നതിൽ മേലേതിൽ നാണുവിന്റെ മകൻ വിഷ്ണു(28), ചെങ്ങന്നൂർ ആല മാടമ്പുറത്ത് മോടിയിൽ വിനീഷിന്റെ മകൻ വിശ്വജിത് (18) എന്നിവരാണ് മരിച്ചത്. സുഹൃത്ത് അമൽജിത്തിന് ഗുരുതരമായി പരുക്കേറ്റു.
ഇന്നലെ രാത്രി പതിനൊന്നരയോടെ എംസി റോഡിലെ കുളനടമാന്തുക ഗ്ലോബ് ജംക്ഷനു സമീപമാണ് അപകടം. തടി കയറ്റിയെത്തിയ ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെയെത്തിയ സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. അമിത വേഗതയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്‌കൂട്ടറിൽ മൂന്ന് യാത്രികരുണ്ടായിരുന്നു. സ്ഥിര അപകകേന്ദ്രമാണ് മാന്തുക.
എംസി റോഡിൽ താരതമ്യേന തിരക്കു കുറയാനിടയുള്ള തിരുവോണ ദിനത്തിലും മാന്തുകയ്ക്കും പറന്തലിനുമിടയിൽ 2 അപകടങ്ങൾ ഉണ്ടായിരുന്നു. മാന്തുകയിലെ അപകടത്തിൽ കൊല്ലം സ്വദേശികളായ 2 പേരാണു മരിച്ചത്. കുരമ്പാലയിൽ കാർ നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ കൈവരിയിലിടിച്ചായിരുന്നു അപകടം. പറന്തലിനും മാന്തുകയ്ക്കുമിടയിൽ അടുത്ത സമയത്ത് മാത്രം അഞ്ച് അപകടങ്ങളുണ്ടായി.
ഓഗസ്റ്റ് 3ന് വൈകിട്ട് ആറോടെ മണികണ്ഠനാൽത്തറയ്ക്കു സമീപം അജ്ഞാതനായ വയോധികൻ പിക്കപ് വാനിടിച്ചു മരിച്ചിരുന്നു. കുരമ്പാല ഇടയാടി ജംക്ഷനു സമീപം സ്‌കൂട്ടർ യാത്രികനായ അടൂർ മണക്കാല കളീക്കൽ വീട്ടിൽ രാജേഷ് ടിപ്പർ ലോറിയിടിച്ചു മരിച്ചത് ഓഗസ്റ്റ് 11ന് രാത്രി ഏഴരയോടെയാണ്.
2017 ഡിസംബറിൽ ഇതേ ഭാഗത്ത് കെഎസ്ആർടിസി ബസിടിച്ചു കുളനട ഉള്ളന്നൂർ തെക്കേക്കുറ്റിയിൽ സരസമ്മ മരിച്ചിരുന്നു. 2 വളവുകൾക്കിടയിലുള്ള ഈ ഭാഗത്ത് മിക്ക വാഹനങ്ങളും അമിതവേഗതയിലാണ് സഞ്ചാരം. ഇതാണ് അപകടമാകുന്നത്.




