കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിക്കുന്ന പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശം പുറത്തുവന്നതോടെയാണിത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ സംശയനിഴലിലുള്ള ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും കോടതിയുടെ സമീപനം പക്ഷപാതപരമായിരുന്നുവെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

മറ്റ് പ്രതികള്‍ക്കെതിരെ സ്വീകരിച്ച തെളിവുകള്‍ പോലും ദിലീപിന്റെ കാര്യത്തില്‍ കോടതി തള്ളിക്കളഞ്ഞത് വിവേചനപരമാണ്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അഭിഭാഷകരെ തുടരാന്‍ അനുവദിച്ചതും വിധിന്യായത്തില്‍ അവരെ അനുമോദിച്ചതും നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകളും ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖകളും വിചാരണ കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. വിധിയിലെ ഈ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും.

പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു വിട്ടത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നുമാണ് നിയമോപദേശം.

ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍ എന്നും നിയമോപദേശത്തില്‍ പറയുന്നു. അടുത്ത ആഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും.

എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചേക്കും.