കൊച്ചി: സിനിമാ താരം ബാലയും മുന്‍ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മുന്‍ഭാര്യയ്‌ക്കെതിരെ ഇടയ്ക്കിടെ ആരോപണങ്ങളുമായി ബാല സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ബാലയുടെ ഇത്തരം വീഡിയോകള്‍ കാരണം കടുത്ത സൈബര്‍ ആക്രമണമാണ് മുന്‍ ഭാര്യ നേരിട്ടിരുന്നത്. മകളെ കാണിക്കാന്‍ മുന്‍ഭാര്യ തയ്യാറാകുന്നില്ല എന്നടക്കം ബാല ആരോപിച്ചു. അടുത്തിടെ മകളുടെ പിറന്നാളിന് പിന്നാലെയും മുന്‍ ഭാര്യയെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോയുമായി താരം രംഗത്ത് എത്തിയിരുന്നു. ഇതോടെ കടുത്ത സൈബര്‍ ആക്രമണമാണ് ഈ അമ്മയും മകളും നേരിട്ടത്.

ഇതിനുപിന്നാലെ ബാലയ്‌ക്കെതിരേ സ്വന്തം മകളും മുന്‍ഭാര്യയും രംഗത്തെത്തി. അച്ഛന്റെ ക്രൂരതകള്‍ ഒന്നൊന്നായി എണ്ണി പറഞ്ഞാണ് 12 വയസ്സുകാരിയായ മകള്‍ ബാലയ്‌ക്കെതിരെ രംഗത്ത് എത്തിയത്. പിന്നാലെ മുന്‍ഭാര്യയും ബാലയ്‌ക്കെതിരെ രംഗത്തെത്തി. ഇരുവരും നടത്തിയ വെളിപ്പെടുത്തലുകള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളുടെതായിരുന്നു. ഒരു അച്ഛനും മകളോട് ചെയ്യാത്ത ക്രൂരതകളുടെ വെളിപ്പെടുത്തലുകളായിരുന്നു ആ കുഞ്ഞിന്റേത്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നെന്നാണ് മകള്‍ വീഡിയോയില്‍ പറഞ്ഞു.കൂടാതെ കോടതിയില്‍ നിന്നും തന്നെ വലിച്ചിഴച്ച് ചെന്നൈയില്‍ കൊണ്ടു പോയെന്നും ഭക്ഷണം തരാതെ മുറിയില്‍ പൂട്ടിയിട്ടെന്നും കുട്ടി വെളിപ്പെടുത്തി. അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ലെന്നും കുഞ്ഞ് പറഞ്ഞു.

അതേസമയം താന്‍ അനുഭവിച്ചതിന്റെ ഒരു തരിമാത്രമാണ് വീഡിയോയിലൂടെ പറഞ്ഞതെന്നായിരുന്നു ബാലയ്‌ക്കെതിരേ മുന്‍ഭാര്യ പറഞ്ഞത്. മകളെ ഇനിയും ഉപദ്രവിക്കരുതെന്നും കരഞ്ഞു കൊണ്ട് അപേക്ഷിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ്, ഇപ്പോള്‍ കടവന്ത്ര പോലീസ് ബാലയെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി സമൂഹ മാധ്യമങ്ങളിലൂടെ നടന്‍ ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ ബാലയ്‌ക്കെതിരെ മകള്‍ രംഗത്തെത്തിയത്. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കുട്ടി ബാലക്കെതിരേ വീഡിയോയുമായി രംഗത്ത് എത്തിയത്.

'എന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിക്കാന്‍ പോലും സത്യത്തില്‍ എനിക്ക് താത്പര്യമില്ല. പക്ഷേ എന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് ഞാന്‍ മടുത്തു. അത് മാത്രവുമല്ല എന്നേയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നേയും എന്റെ അമ്മയെ കുറിച്ചും തെറ്റായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ പോകുമ്പോള്‍ കൂട്ടുകാര്‍ ഇത് സത്യമാണോ ശരിക്കും ഇതൊക്കെ നടന്നതാണോ എന്നൊക്കെ ചോദിക്കും. എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാല്‍ അതല്ല സത്യം.

ഞാന്‍ എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്‌റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്‌നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ.

എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു. എന്റെ അമ്മ തടുത്തില്ല എങ്കില്‍ അത് എന്റെ തലയില്‍ വന്ന് ഇടിച്ചേനെ. ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്- ഇതാണ് കുട്ടി പറഞ്ഞത്.