തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിലെ വിധി പുറത്തുവരുന്നതിന് ഒരാഴ്ച മുന്‍പേ അതിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നെന്നും അത് ഊമക്കത്തായി പ്രചരിച്ചെന്നും കാണിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

എന്താണ് ആരോപണം?

2025 ഡിസംബര്‍ 8-നാണ് കേസില്‍ വിധി പ്രസ്താവിച്ചത്. എന്നാല്‍, ഇതിന് ഒരാഴ്ച മുന്‍പ് തന്നെ വിധിയുടെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങള്‍ ഊമക്കത്തായി പ്രചരിച്ചു എന്നാണ് പ്രധാന ആരോപണം.

വിധിയില്‍ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളെ മാത്രമായിരിക്കും കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയെന്നും, എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെ വിടുമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇത് കോടതിയുടെ യഥാര്‍ത്ഥ വിധിയുമായി ഒത്തുപോവുകയും ചെയ്തു. വിധി തയ്യാറാക്കിയ ശേഷം അത് ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചെന്നും ഊമക്കത്തില്‍ ആരോപിച്ചിരുന്നു.ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ക്കടക്കം ഈ ഊമക്കത്ത് ലഭിച്ചതായി അസോസിയേഷന്‍ പ്രസിഡന്റും സ്ഥിരീകരിച്ചിട്ടുണ്ട്.

പരാതിയിലെ ആവശ്യം

വിധി സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്ന് കണ്ടെത്തണമെന്നും, ആരാണ് ഈ ഊമക്കത്ത് പ്രചരിപ്പിച്ചത് എന്ന് അന്വേഷിക്കണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.