ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ 310 മില്യന്‍ ഡോളറില്‍ അധികം വരുന്ന തങ്ങളുടെ ആറ് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്വിസ്് അധികൃതര്‍ ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ് തള്ളി.

തങ്ങളുടെ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ സ്വിസ് ഫെഡറല്‍ കോടതി രേഖകള്‍ അടുത്തിടെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിരുന്നു. എന്നാല്‍, സ്വിസ് കോടതി നടപടികളില്‍ തങ്ങള്‍ക്ക് പങ്കാളിത്തമൊന്നുമില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒരു അതോറ്റിയും തങ്ങളുടെ കമ്പനി അക്കൗണ്ടുകള്‍ പിടിച്ചെടുത്തിട്ടില്ല. സ്വിസ് കോടതിയുടെ ഉത്തരവിലും അദാനി ഗ്രൂപ്പ് കമ്പനികളുടെ പേര് പരാമര്‍ശിക്കുകയോ, വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. തങ്ങളുടെ പുറംരാജ്യങ്ങളിലെ ഇടപാടുകള്‍ സുതാര്യവും നിയമവിധേയവുമാണെന്നും അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു.

്അദാനി ഗ്രൂപ്പ് നിഴല്‍ കമ്പനികളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചത്.

സ്വിസ് മാധ്യമമായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടതെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.ഫെഡറല്‍ ക്രിമിനല്‍ കോടതിയുടെ ഉത്തരവ് പ്രകാരം ജനീവ പബ്ലിക് പ്രോസിക്യൂട്ടറാണ് അദാനിക്കെതിരായ കേസുകളില്‍ അന്വേഷണം നടത്തുന്നത്.

അദാനിയുടെ ബിനാമിയുടെ പേരില്‍ നിക്ഷേപിക്കപ്പെട്ട പണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഹിന്‍ഡന്‍ ബര്‍ഗ് പുറത്തുവിട്ട ആദ്യത്തെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതിനെത്തുടര്‍ന്ന് അദാനിയുടെ പേരിലുള്ള ആറ് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ 310 മില്യണിലേറെ ഡോളര്‍ കണ്ടുകെട്ടിയതായും ഗോതം സിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്‍ഡന്‍ ബര്‍ഗ് അദാനിക്കെതിരേ പുറത്തുവിട്ട വാര്‍ത്തയ്ക്ക് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത് സ്വിറ്റ്സര്‍ലന്‍ഡ് അറ്റോര്‍ണി ജനറല്‍ ഓഫിസ് (ഒ.എ.ജി) അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അദാനിയുമായി ബന്ധപ്പെട്ട് ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് 2021 ല്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ആരോപണങ്ങളിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നതെന്നാണ് വാദം. എന്നാല്‍, ഈ റിപ്പോര്‍ട്ട് വ്യാജമാണെന്ന് അദാനി ഗ്രൂപ്പും വാദിക്കുന്നു.