തിരുവനന്തപുരം: പോലീസിലെ ഭിന്നതയ്ക്ക് കാരണം പോലീസ് മേധാവിയാകാനുള്ള ഉന്നത ഐപിഎസുകാരുടെ നീക്കങ്ങളോ? എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ആര്‍.എസ്.എസ് നേതൃത്വവുമായി അടുത്തത് ഇതിന് വേണ്ടിയാണെന്നാണ് സൂചന. അജിത് കുമാറിനെ പോലെ പലരും ഈ കസേര ആഗ്രഹിക്കുന്നവരുണ്ട്. ഇവരെല്ലാം വിവാദങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സര്‍ക്കാരിന്റെ നിഗമനം.

ഇടതുസര്‍ക്കാരുമായി അടുപ്പമുണ്ടായിരുന്ന ടോമിന്‍ തച്ചങ്കരിക്കുണ്ടായത് തനിക്ക് സംഭവിക്കരുതെന്ന ഉദ്ദേശ്യത്തോടെ അജിത് കുമാര്‍ നീങ്ങിയെന്നാണ് വിലയിരുത്തല്‍. ഇതിന് കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെ പിന്തുണ അനിവാര്യതയായി എഡിജിപി കണ്ടു. ഇതിന് വേണ്ടി സഹപാഠി കൂടിയായ ഉന്നത ആര്‍ എസ് എസ് നേതാവ് ജയകുമാറുമായി കരുക്കള്‍ നീക്കിയെന്നാണ് വിലയിരുത്തല്‍.

2025 ജൂലായില്‍ നിലവിലെ പോലീസ് മേധാവി ഒഴിയുമ്പോള്‍ കേന്ദ്രം നല്‍കുന്ന മൂന്നുപേരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമമാണിത്. അടുത്ത ജനുവരിയില്‍ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്‌ജോഷി വിരമിക്കുമ്പോള്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഏപ്രിലില്‍ ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുമ്പോള്‍ എം.ആര്‍. അജിത്കുമാറും ഡി.ജി.പി. കേഡറിലെത്തും. ഇതോടെ ഇവര്‍ക്ക് പോലീസ് മേധാവിയാകാന്‍ കഴിയും.

ടി.കെ. വിനോദ്കുമാര്‍ വിരമിച്ച ഒഴിവില്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത ഡി.ജി.പി. തസ്തികയിലെത്തിയിട്ടുമുണ്ട്. മനോജ് എബ്രഹാമിനും യോഗേഷ് ഗുപ്തയ്ക്കും അജിത്കുമാറിനെക്കാള്‍ സര്‍വീസുണ്ട്. ഇത് മനസ്സില്‍ വച്ചാണ് അജിത് കുമാറിന്റെ നീക്കം. ഇര്‍ക്ക് മുമ്പ് പോലീസ് മേധാവി ആയില്ലെങ്കില്‍ അതിനുള്ള സാധ്യത കുറയും. അതിനാല്‍ അടുത്ത ടേമില്‍ പോലീസ് മേധാവിയാകുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനാണ് അജിത് കുമാര്‍. അതുകൊണ്ട് തന്നെ കേന്ദ്ര പട്ടികയില്‍ എത്തിയാല്‍ കേരളത്തില്‍ കാര്യം എളുപ്പമാണ്.

30 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ പട്ടികയാണ് പോലീസ് മേധാവി നിയമനത്തിനായി കേന്ദ്രത്തിന് സമര്‍പ്പിക്കുക. ആറുമാസത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുകയുംവേണം. മൂന്ന് പേരെ യുപിഎസ് സി ശുപാര്‍ശ ചെയ്യും. ഇതില്‍ ഒരാളെ കേരള സര്‍ക്കാരിന് നിയമിക്കാം. കഴിഞ്ഞ രണ്ടു തവണയും സീനിയോറിട്ടി മറികടന്നായിരുന്നു നിയമനം. അതുകൊണ്ട് തന്നെ അജിത് കുമാറിന് കേന്ദ്ര പട്ടികയില്‍ എത്തിയാല്‍ സാധ്യത കൂടുതലാണ്. ഇത് തകര്‍ക്കാനാണ് ആര്‍ എസ് എസ് കൂടിക്കാഴ്ച ചര്‍ച്ചയാക്കുന്നതെന്ന് അജിത് കുമാറിനും അറിയാം.

യോഗേഷ് ഗുപ്ത നേരത്തേ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ചിരുന്നു. എന്നാല്‍, അത് ലഭിച്ചില്ല. അതുണ്ടായാല്‍ പോലീസ് മേധാവി പട്ടികയില്‍നിന്ന് ഒരു ഡി.ജി.പി. ഒഴിവാക്കപ്പെട്ടേക്കുമെന്നത് അജിത്കുമാറിന്റെ സാധ്യത കൂട്ടും. അങ്ങനെ വന്നാല്‍ മനോജ് എബ്രഹാമും അജിത് കുമാറും പോലീസ് മേധാവി പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തും. ഇതെല്ലാം പോലീസിലെ 'ഭിന്നത'യ്ക്ക് കാരണങ്ങളാണ്. നിലവിലെ വിവാദത്തോടെ ഇടതു സര്‍ക്കാരിന് അജിത് കുമാറിനെ പോലീസ് മേധാവിയാക്കാന്‍ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ആര്‍ എസ് എസ് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ആളിനെ പോലീസ് മേധാവിയാക്കിയാല്‍ അതിന്റെ പഴി ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ കേള്‍ക്കേണ്ടി വരും. അങ്ങനെ സങ്കീര്‍ണ്ണതയിലേക്കാണ് ഈ വിവാദം പോകുന്നത്.