തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍. ഇന്ന് വൈകിട്ടാണ് എഡിജിപി നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്നുതന്നെ സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. 24-ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും.

ഒരാഴ്ചയ്ക്കകം നല്‍കേണ്ട അന്വേഷണ റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിനു ശേഷമാണ് എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് കൈമാറിയത്. റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൂരം കലക്കലുമായി ബന്ധപ്പെട്ട് 4 പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നു. ഇതു പിന്നീട് ഡിജിപിക്ക് കൈമാറി. പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി എം.ആര്‍.അജിത് കുമാറിന് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്ന് ഡിജിപിക്ക് കൈമാറിയത്.

എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി. പൂര്‍ണ ഉത്തരവാദിത്തം കമ്മിഷണറില്‍ മാത്രം ഒതുക്കിയോ എന്ന കാര്യം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ അറിയൂ. അതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെതിരെ ആയിരുന്നു നടപടി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍ അന്വേഷണം നടക്കുന്നില്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഈ അവസരത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവച്ചതിനായിരുന്നു നടപടി.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്ന് സീല്‍ഡ് കവറില്‍ 600 പേജുള്ള റിപ്പോര്‍ട്ട് മെസഞ്ചര്‍ വഴി സമര്‍പ്പിച്ചത്. എന്നാല്‍ ഡിജിപി ഓഫീസില്‍ ഇല്ലാത്തതിനാല്‍ നാളെ മാത്രമേ അദ്ദേഹം ഇത് പരിശോധിക്കൂവെന്നാണ് വിവരം.