കൊച്ചി: കോഴിക്കോട് ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസില്‍ വിധി പറയാന്‍ ഹൈക്കോടതി. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തള്ളിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വര്‍ഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ പ്രതികളുടെ ശിക്ഷ കുറഞ്ഞത് ജീവപര്യന്തമായി മാറും. വിചാരണ കോടതിയുടെ ശിക്ഷയില്‍ ഉയര്‍ന്ന ശിക്ഷയിലേക്ക് കാര്യങ്ങളെത്തുന്നത് അത്യപൂര്‍വ്വമാണ്. പ്രോസിക്യൂഷനായി ടി.വി. നീമ ഹാജരായി.

കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തര്‍ജനം) എതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു കഴിഞ്ഞു. കൊലക്കുറ്റത്തിനുള്ള ശിക്ഷ വിധിക്കുന്നതിനുമുന്‍പ് പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിനായി ഇരുവരെയും വ്യാഴാഴ്ച രാവിലെ 10.15-ന് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കോഴിക്കോട് നടക്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശവും നല്‍കി. ഇരുവരെയും ബുധനാഴ്ച രാത്രി രാമനാട്ടുകരയില്‍നിന്ന് നടക്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ഹൈക്കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി.

ഇന്നലെ ഹൈക്കോടതി പ്രതികളായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ദേവിക അന്തര്‍ജനം എന്നിവര്‍ക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. രാമനാട്ടുകര വെച്ച് കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു അറസ്റ്റ്. ഹൈക്കോടതി തീരുമാനം അറിഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.

തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അദിതി 2013 ഏപ്രില്‍ 29-നാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴിയാണ് നിര്‍ണ്ണായകമായത്. ഇത് പരിഗണിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നും അച്ചടക്കത്തിനായി പരിക്കേല്‍പ്പിക്കുക മാത്രമായിരുന്നു ഉണ്ടായതെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തല്‍ ഹൈക്കോടതി തള്ളി. മെഡിക്കല്‍ തെളിവുകള്‍ വിചാരണക്കോടതി കണക്കിലെടുത്തില്ല. പ്രതിഭാഗത്തിന്റെ വാദത്തിനാണ് വിചാരണക്കോടതി മുന്‍തൂക്കം നല്‍കിയത്. പ്രതികള്‍ക്ക് പൊതുവായ ലക്ഷ്യം ഉണ്ടായിരുന്നു. തെളിവുകള്‍ വിലയിരുത്തിയതില്‍ വിചാരണക്കോടതിക്ക് വീഴ്ചപറ്റിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ആയുധം ഉപയോഗിച്ചും അല്ലാതെയും പരിക്കേല്‍പ്പിച്ചു എന്ന കുറ്റമാണ് പ്രതികള്‍ക്കെതിരേ വിചാരണക്കോടതി കണ്ടെത്തിയത്. ബാലനീതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റവും ചുമത്തി. ഇതിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം വിചാരണക്കോടതി കുറയ്ക്കുകയായിരുന്നു. വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ശരിവെച്ചാല്‍ നീതിയുടെ നിഷേധമാകുമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കുട്ടിയുടെ മരണത്തിന്റെ കാരണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പ്രതികള്‍ക്കു കഴിഞ്ഞിട്ടില്ല. ചുഴലി കാരണമാണ് കുട്ടി മരിച്ചതെന്ന പ്രതികളുടെ വാദവും തള്ളി.

താമരക്കുളം ലക്ഷ്മി നിവാസില്‍ (തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത്) സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കു മൂന്നു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ,റംല ബീഗത്തിന് രണ്ടു വര്‍ഷം കഠിന തടവുമാണ് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി 2016 നവംബര്‍ മൂന്നിന് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്ക് ആദ്യ ഭാര്യയില്‍ ജനിച്ച അദിതി 2013 ഏപ്രില്‍ 29 നാണു മരിച്ചത്. സഹോദരന്‍ അരുണിനെയും പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു.