തിരുവനന്തപുരം: പിണറായി സര്‍ക്കാറിന് വീണ്ടും തിരിച്ചടി. ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡോ. ബി അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷനായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ബി അശോക് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടല്‍. കേഡറിന് പുറത്തുള്ള തസ്തികയില്‍ നിയമിച്ചപ്പോള്‍ ഉദ്യോഗസ്ഥന്റെ സമ്മതം തേടിയില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷനായി നിയമിച്ച ഉത്തരവെന്നും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

ഐ.എ.എസ് കേഡറിന് പുറത്തുള്ള തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് താത്കാലികമായി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജനുവരിയില്‍ തടഞ്ഞിരുന്നു. സ്ഥലംമാറ്റം ചട്ടവിരുദ്ധമാണെന്നാരോപിച്ച് അശോക് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ. ഹരിപാല്‍ അദ്ധ്യക്ഷനും വി. രമ മാത്യു അംഗവുമായ ട്രൈബ്യൂണലായിരുന്നു പരിഗണിച്ചത്.

സ്ഥലംമാറ്റം പ്രാബല്യത്തിലായെന്നും അശോകിന് പകരം ടിങ്കു ബിസ്വാളിന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കാര്‍ഷികോദ്പാദന കമ്മിഷണറുടെയും അധികച്ചുമതല നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും ട്രൈബ്യൂണല്‍ അംഗീകരിച്ചിരുന്നില്ല. ഇതിന്റെ അന്തിമ ഉത്തരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ബി അശോക്. സര്‍ക്കാര്‍ നടപടി 1954ലെ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെയും ഐ.എ.എസുകാരുടെ ഡെപ്യൂട്ടേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും ലംഘനമാണെന്നാണ് അശോക് വാദിച്ചത്.

നേരത്തെ ഈ സ്ഥലം മാറ്റത്തിന് സ്റ്റേ അനുവദിച്ചിരുന്നു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷസ്ഥാനത്തേക്കാണ് അദ്ദേഹത്തെ മാറ്റിയിരുന്നത്. നടപടി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിഷന്റെ എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തതോടെ അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്താണ് ബി അശോക് തുടരുന്നത്. സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു അശോകിന്റെ സ്ഥാനചലനം. ഇതിനെതിരെയാണ് അശോകിന്റെ പോരാട്ടത്തിന് വിജയം സംഭവിച്ചിരിക്കുന്നത്.