തിരുവനന്തപുരം: ആട് ആന്റണിക്ക് കാഴ്ച നഷ്ടപ്പെടുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷിച്ച് തടവ് ശിക്ഷ അനുഭവിക്കുന്നയാളാണ് ആട് ആന്റണി. 70 ശതമാനം കാഴ്ച നഷ്ടമായെന്നാണ് വിലയിരുത്തൽ. ചികിൽസിച്ചില്ലെങ്കിൽ കാഴ്ച പൂർണ്ണമായും നഷ്ടമാകും.

ഇതു സംബന്ധിച്ച് അഭിഭാഷകന് ആട് ആൻണി കത്തയച്ചു. 2017ൽ കണ്ണിലെ ഇൻഫക്ഷൻ കണ്ടെത്തി. ഇടതു കണ്ണിലായിരുന്നു അത് ബാധിച്ചത്. 20000 രൂപയുടെ ഇൻജക്ഷൻ എടുക്കാനായിരുന്നു ഡോക്ടറുടെ നിർദ്ദേശം. എന്നാൽ ഗാർഡ് ഡ്യൂട്ടിക്കാരുടെ നിസ്സഹകരണം മൂലം ഇതെടുക്കാനായില്ല. കോടതി ഉത്തരവിന് ശേഷമാണ് ചികിൽസ കിട്ടിയത്. അപ്പോഴേക്കും താമസിച്ചിരുന്നു. വലതു കണ്ണിനും അണുബാധയുണ്ടായി. തൃശൂരിലെ വിയ്യൂർ ജയിലിലേക്ക് മാറ്റിയപ്പോഴായിരുന്നു ഇതെല്ലാമുണ്ടായതെന്നാണ് വിശദീകരണം. പൊലീസുകാരനെ കൊന്ന ആട് ആന്റണിക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകാനും പാവാറു നിൽക്കാനും കഴിയില്ലെന്ന് ചില പൊലീസുകാർ നിലപാട് എടുത്തെന്നും ആട് ആന്റണി അഭിഭാഷകനെഴുതിയ കത്തിൽ പറയുന്നു.

പൊലീസുകാരനെ കൊന്ന ആട് ആന്റണിക്ക് ചികിൽസയ്ക്ക് അർഹതയില്ലെന്ന നിലപാട് ചിലരെടുത്തുവെന്നാണ് ഉർത്തുന്ന വാദം. പരോളും നിഷേധിച്ചു. എട്ടു കൊല്ലം തടവിൽ കിടന്ന ആടിന് പരോൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അഭിഭാഷകനും പറയുന്നു. എന്നാൽ ചികിൽസ നിഷേധത്തിനെ കുറിച്ച് അറിയില്ലെന്നാണ് ഇപ്പോൾ ആട് ആന്റണിയുള്ള തിരുവനന്തപുരം പൂജപ്പുര ജയിൽ അധികൃതർ പറയുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ ആട് ആന്റണി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വലതു കണ്ണിലായിരുന്നു അത്. എന്നാൽ പൊലീസ് പാറാവ് നിൽക്കാൻ വിസ്സമ്മതിച്ചു. അന്ന് തന്നെ അതുകൊണ്ട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇതു കാരണം കണ്ണിൽ പ്രഷർ മാറ്റമുണ്ടായി. ഇതാണ് കാഴ്ച പോകാൻ കാരണമെന്നാണ് ആട് ആന്റണി പറയുന്നത്.

പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണി ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് ആട് ആന്റണി സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എം.ആർ.അനിതയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളുകയും ചെയ്തു. കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആട് ആന്റണി. കുപ്രസിദ്ധ ഗുണ്ടയും മോഷ്ടാവുമാണ്. കൊലപാതകം, മോഷണം ഉൾപ്പെടെ ഇരുന്നൂറിൽപ്പരം കേസുകളിൽ പ്രതിയായ ആട് ആന്റണിയെ പിടികിട്ടാപുള്ളിയായി കേരള പൊലീസ് പ്രഖ്യാപിച്ചിരുന്നു. 2012 ജൂൺ 26നാണ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറുമായ മണിയൻപിള്ളയെ ആട് ആന്റണി കുത്തി പരുക്കേൽപ്പിച്ചത്. പാരിപ്പള്ളി ജവഹർ ജങ്ഷനിലായിരുന്നു സംഭവം.

സമീപത്തെ കംപ്യൂട്ടർ സ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ ആട് ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പിൽ കയറ്റുന്നതിനിടെ മണിയൻപിള്ളയെ ആന്റണി കുത്തി. നൈറ്റ് പട്രോളിങ്ങിനിടെയാണ് ആട് ആന്റണിയെ പൊലീസ് പിടികൂടാൻ ശ്രമിച്ചത്. മോഷണം നടത്തിയ ശേഷം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒമിനി വാനിൽ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം എഎസ്‌ഐ ജോയിയും സംഘവും തടഞ്ഞ് നിർത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ എഎസ്‌ഐ ജോയിയെയും പൊലീസ് ഡ്രൈവർ മണിയൻപിള്ളയെയും കമ്പിപ്പാര ഉപയോഗിച്ചു ആന്റണി കുത്തി. കുത്തേറ്റ് സിപിഒ മണിയൻപിള്ള മരിച്ചു. എഎസ്‌ഐ ജോയി പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്.

കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ആന്റണിയെ കണ്ടെത്താൻ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ തെരച്ചിൽ നടത്തിയിരുന്നു. കൊലപാതകം കഴിഞ്ഞ് ഏതാണ്ട് മൂന്ന് വർഷത്തിനുശേഷം പാലക്കാട് ഗോപാലപുരത്ത് നിന്ന് 2015 ഒക്ടോബർ 13 ന് രാവിലെ 7.30 നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വേഷം മാറി പല രൂപത്തിലാണ് ആന്റണി ഒളിച്ചുകഴിഞ്ഞിരുന്നത്. മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ പലയിടത്തായി വേഷവും പേരും മാറി ഇയാൾ ഒളിച്ചുതാമസിക്കുകയായിരുന്നു. ആട് ആന്റണിയുടെ ഭാര്യയും മകനും ഗോപാലപുരത്തായിരുന്നു താമസിച്ചിരുന്നത്. മകനെ കാണാൻ ആന്റണി ഗോപാലപുരത്തെ വീട്ടിൽ ഇടയ്ക്കെ എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിടികൂടിയ ദിവസം ആട് ആന്റണി ഗോപാലപുരത്ത് എത്തുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് ആസൂത്രിത നീക്കത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.

ഒരു മോഷണത്തിലൂടെയാണ് ആന്റണിക്ക് 'ആട് ആന്റണി' എന്ന പേര് ലഭിക്കുന്നത്. കൊല്ലം ജില്ലയിലെ കുമ്പളത്ത് നിന്നു ഒരു ആടിനെ മോഷ്ടിച്ച ശേഷം പിടിയിലായപ്പോൾ ആണ് ആന്റണിയുടെ പേരിനൊപ്പം ആട് എന്നുകൂടി ചേർത്ത് വിളിക്കാൻ തുടങ്ങിയത്. പിന്നീട്, ഇയാൾ കേരളത്തിലെ കുപ്രസിദ്ധ കള്ളനായ ആട് ആന്റണിയായി. മോഷണത്തിനൊപ്പം മറ്റൊരു കാര്യത്തിലും ആന്റണി കുപ്രസിദ്ധി നേടിയിരുന്നു. ആന്റണി ഇതുവരെ 21 വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നാണ് നിഗമനം.