- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനു വേണ്ടി ഭരണഘടനാ പ്രതിസന്ധി പോലും ചര്‍ച്ച ചെയ്യാതെ തായമ്പക കൊട്ടി; എരിവും പുളിയും ചേര്‍ത്ത് കേസിനെ ഒരു ത്രില്ലര്‍ സിനിമയാക്കി മാറ്റി; ക്വട്ടേഷന്‍ ബലാത്സംഗക്കേസ് പ്രതി കുറ്റവിമുക്തനായാല്‍ ലഡു വിതരണം നടത്തുന്നത് ധാര്‍മികച്യുതി; നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ സദാചാരത്തിന്റെ എല്ലാ സീമകളും ലംഘിച്ചുവെന്ന് അഡ്വ. എ. ജയശങ്കര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ റിപ്പോർട്ടിംഗിൽ കേരളത്തിലെ മാധ്യമങ്ങൾ മാധ്യമ സദാചാരത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചെന്ന് അഡ്വ. എ. ജയശങ്കർ. ദിലീപിന്റെ വിഷയം ചർച്ച ചെയ്തില്ലെങ്കിൽ ആളുകൾ ചാനൽ കാണില്ല എന്ന നിലയിലേക്ക് മാധ്യമങ്ങൾ എത്തിയിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "എരിവും പുളിയും ചേർത്ത്" ഈ കേസിനെ ഒരു ത്രില്ലർ സിനിമയാക്കി മാറ്റിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. വിചാരണ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യാൻ മാധ്യമങ്ങൾക്ക് താൽപര്യമുണ്ടായിരുന്നു എന്നും, എന്നാൽ ക്രിമിനൽ നടപടി നിയമത്തിലെ വിലക്ക് കാരണമാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഘടനാ പ്രതിസന്ധി പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ പോലും മാറ്റിവെച്ച്, ദിലീപിന്റെ കേസ് മാത്രമാണ് ചാനലുകൾ ആഴ്ചകളോളം ചർച്ച ചെയ്തത്. ഈ വിഷയം എരിവും പുളിയും ചേർത്ത് 'ത്രില്ലർ' ആക്കി മാറ്റിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത രീതിയിൽ നടന്ന ഒരു ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ കൊടുത്ത പ്രതി കുറ്റവിമുക്തനായി പുറത്തു വരുമ്പോൾ നാട്ടിൽ 'ലഡു വിതരണം' നടത്തുന്നതിലെ ധാർമ്മികമായ അധഃപതനം എത്രത്തോളമാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു.
കേസിന്റെ ആദ്യഘട്ടത്തിൽ പീഡിതയായ നടിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് പ്രധാനപ്പെട്ട ചാനലുകൾ വാർത്ത നൽകിയത്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ പേരോ ഐഡന്റിറ്റിയോ പുറത്തു പറയരുത് എന്ന നിയമം ലംഘിക്കപ്പെട്ടുവെന്നും, പിന്നീട് മാത്രമാണ് 'അതിജീവിത' എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വിധി പറയുന്ന ദിവസം, രാവിലെ 6 മണി മുതൽ മറ്റ് എല്ലാ വാർത്തകളും മാറ്റിവെച്ച്, 11 മണിക്ക് തുടങ്ങുന്ന കോടതി നടപടികളെക്കുറിച്ച് ചാനലുകൾ തത്സമയം റിപ്പോർട്ടിംഗ് നടത്തി. ഈ അമിതമായ വ്യഗ്രത പ്രതികാര മനോഭാവം പോലെയാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക തെരഞ്ഞെടുപ്പ് വാർത്തകൾ പോലും മാറ്റിവെച്ചാണ് ഈ വിഷയത്തിന് പ്രാധാന്യം നൽകിയത്.
ദിലീപിന്റെ താല്പര്യപ്രകാരം അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഒരു വാർത്തയും എവിടെയും പ്രസീകരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് വാങ്ങിയതിനെ അഡ്വ. ജയശങ്കർ സംശയത്തോടെയാണ് കണ്ടത്. ഇത്തരം വ്യവസ്ഥകൾ സാധാരണയായി ഇരയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതോടൊപ്പം, ദിലീപിന്റെ നിരപരാധിത്വം തെളിഞ്ഞാൽ മാധ്യമങ്ങൾ അദ്ദേഹത്തെ 'പുണ്യവാനായി' ഉയർത്തിക്കാട്ടുമെന്നും അന്വേഷണ ഉദ്യോഗസ്ഥരായ ഐ.ജി. സന്ധ്യ, ഡി.വൈ.എസ്.പി. ബൈജു കെ. പൗലോസ് എന്നിവർക്കെതിരെ നടപടി വേണമെന്ന് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ദിലീപിന്റെ ക്ഷേത്രദർശനങ്ങൾ, കാവ്യാ മാധവനുമായും മകൾ മീനാക്ഷിയുമായുമുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സന്തോഷം കാണാനും ലഡു കഴിക്കാനും ചാനലുകളിൽ ദിലീപിന് വേണ്ടി വാദിച്ച രാഹുൽ ഈശ്വർ ജയിലിൽ ആയതിൽ ദുഃഖമുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.




