തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ അഫാന്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയാണ്. കൂട്ടക്കൊലയില്‍ നിന്നും രക്ഷപെട്ടത് അഫാന്റെ മാതാവ് മാത്രമായിരുന്നു. ഇവര്‍ ഇപ്പോള്‍ വീട്ടില്‍ പോകാന്‍ കഴിയാതെ ഒരു അഭയ കേന്ദ്രത്തില്‍ കഴിയുകയാണ്. മകന്‍ അരുംകൊല ചെയ്തുവെന്ന് വിശ്വസിക്കാതിരുന്ന മാതാവ് ഷെമി ഇപ്പോള്‍ സംഭവ ദിവസം നടന്നത് അടക്കമുള്ള വിവരങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് രംഗത്തുവന്നു. മകന്‍ ലോണ്‍ ആപ്പുകള്‍ വഴി പണം കടമെടുത്തിരുന്നു എന്നാണ് ഷെമി ഒരു ചാനലിനോട് വെളിപ്പെടുത്തിയത്.

അഫാന്‍ എടുത്ത പണം തിരിച്ചടക്കാതിരുന്നതോടെ നിരന്തരം സമ്മര്‍ദ്ദമുണ്ടായി എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ആക്രമണത്തിന്റെ തലേ ദിവസം തുടര്‍ച്ചയായി ഫോണ്‍കോളുകള്‍ വന്നിരുന്നു. ഇതെല്ലാമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം വീട് വിറ്റാല്‍ തീരാവുന്ന കടബാധ്യതയേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഷെമി പറഞ്ഞത്. തങ്ങള്‍ക്കുണ്ടയായിരുന്നത് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാന്‍ തന്നെ ബോധരഹിതയാക്കാന്‍ എന്തോ നല്‍കിയെന്നു സംശയിക്കുന്നതായും ഉമ്മ പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞു മകന്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയെന്നും മാതാവ് ഷെമി. കൂട്ടകൊലപാതക ദിവസം മൂന്ന് കൂട്ടര്‍ക്ക് പണം തിരികെ കൊടുക്കാമായിരുന്നു. ലോണ്‍ ആപ്പില്‍ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. 50,000 രൂപ ബന്ധുവിനു തിരികെ കൊടുക്കേണ്ടത് 24 നായിരുന്നു. ജപ്തി ഒഴിവാക്കാന്‍ സെന്‍ട്രല്‍ ബാങ്കില്‍ പണം തിരിച്ചു അടയ്ക്കേണ്ടതും 24 നായിരുന്നു. ഇക്കാര്യങ്ങളില്‍ അഫാന്‍ അസ്വസ്ഥതന്‍ ആയിരുന്നെന്നും ഷെമി പറഞ്ഞു.

അഫാനോട് ജീവിതത്തില്‍ ക്ഷമിക്കാന്‍ കഴിയില്ല. ഞങ്ങളുടെ കുടുംബവും ജീവിതവും തകര്‍ത്തു.എന്റെ പൊന്നു മോനെ കൊന്നവനാണെന്നും അവനോട് എങ്ങനെ ക്ഷമിക്കുമെന്നും മാതാവ് പറഞ്ഞു. അഫാന് ബന്ധുക്കളില്‍ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു, വൈരാഗ്യം ഉള്ളതായി അറിയില്ല. കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിനോട് എതിര്‍പ്പ് പേരുമലയിലെ വീട് വില്‍ക്കാന്‍ തടസ്സം നിന്നതിനാണ്. സല്‍മ ബീവിയോട് മാല പണയം വെക്കാന്‍ ചോദിച്ചിട്ടു കൊടുക്കാത്തതിനും ദേഷ്യമുണ്ടായിരുന്നു എന്നും ഷെമി പറഞ്ഞു.

കേസില്‍ നേരത്തെ ഷെമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കട്ടിലില്‍ നിന്ന് വീണ് പരിക്കുപറ്റിയെന്നായിരുന്നു ഷെമിയുടെ ആദ്യ മൊഴി. പിന്നീട് ഇത് തിരുത്തുകയാണ് ഉണ്ടായത്. നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ അഫാനുമായി പോലീസ് തെളിവെടുപ്പു പൂര്‍ത്തിയാക്കിയിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. മഞ്ജു ലാലിനാണ് കേസിന്റെ അന്വേഷണച്ചുമതല.

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ് പറയുന്നത്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതി അഫാനെയും പിതാവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യതക്ക് ഇടയാക്കിയത് അഫാന്റെയും മാതാവിന്റെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ്. ഇരുവരുടെയും കൈയില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയില്‍ നിന്ന് 200 രൂപ കടം വാങ്ങി.

കൊലപാതകങ്ങള്‍ നടന്ന ദിവസം 50,000 രൂപ കടം വീട്ടാനുണ്ടായിരുന്നുവെന്ന് അഫാന്‍ മൊഴി നല്‍കി. കടക്കാര്‍ വരുന്നതിനു മുമ്പാണ് കൊലപാതകങ്ങള്‍ നടത്തിയത്. മാതാവും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് അഫാന്‍ പോലീസിനോട് പറഞ്ഞു.