അഹമ്മദാബാദ്: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് പാശ്ചാത്യ മാധ്യമങ്ങള്‍ നിരന്തരമായി ഇന്ത്യയെ കുറ്റപ്പെടുത്തി കൊണ്ടുള്ള വാര്‍ത്തകള്‍ നല്‍കുന്നത് പതിവായിരിക്കുകയാണ്. അപകടത്തില്‍ മരിച്ച ഒരാളിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് രണ്ട് ശവപ്പെട്ടികളായി അയച്ചു എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. അപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്‍മാരുടെ മൃതദേഹങ്ങള്‍ പലതും ആളുമാറിയാണ് അയച്ചതെന്ന് കഴിഞ്ഞ ദിവസം പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഇതിന് തൊട്ടു പിന്നാലെയാണ് മൃതദേഹം രണ്ട് ശവപ്പെട്ടികളിലായി അയച്ചു എന്ന പരാതി പുറത്തു വരുന്നത്. മോര്‍ച്ചറിയില്‍ വെച്ച് ബന്ധുക്കളെ കാണിക്കുന്നതിനായി ശവപ്പെട്ടി തുറന്നപ്പോള്‍ അതിലുണ്ടായിരുന്ന മൃതദേഹത്തില്‍ രണ്ട് തലകള്‍ കണ്ടെത്തിയെന്നാണ് മരിച്ച യാത്രക്കാരന്റെ കുടുംബം ആരോപിക്കുന്നത്. ഇതിലെ ഒരു തല അവരുടെ ബന്ധുവിന്റേത് തന്നെയായിരുന്നു. രണ്ടാമത്തെ തല ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രാതിയില്‍ കത്തിക്കരിഞ്ഞതാണെന്നാണ് ഇപ്പോള്‍ കുടുംബം ആരോപിക്കുന്നത്.

ആദ്യം പറഞ്ഞ വിധവയുടെ ഭര്‍ത്താവിന്റെ മൃതദേഹം രണ്ട് തവണയായിട്ടാണ് എത്തിച്ചത് എന്നും രണ്ട് ശവസംസ്‌ക്കാര ചടങ്ങുകള്‍ നടത്തേണ്ടി വന്നു എന്നുമാണ് പരാതി. 53 ബ്രിട്ടീഷ് പൗരന്‍മാരാണ് വിമാനാപകടത്തില്‍ മരിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നിയോഗിച്ച അഭിഭാഷകനാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്്. ഇക്കാര്യത്തില്‍ വ്യാപകമായ തോതില്‍ പിഴവുകള്‍ സംഭവിച്ചു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും കഴിവുകേടാണ് ഇതിന് കാരണം എന്നാണ് ആരോപണം ഉയരുന്നത് എങ്കിലും അവരെ സഹായിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘത്തിനും ചില ഉത്തരവാദിത്തങ്ങളുണ്ടെന്നാണ് വ്യോമയാന നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ബ്രിട്ടീഷ് കോണ്‍സുലാര്‍ സര്‍വീസസ്, വിദേശകാര്യ ഓഫീസ് എന്നിവര്‍ ഇക്കാര്യത്തില്‍ മതിയായ പിന്തുണ നല്‍കിയില്ല എന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിലെ അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട്

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

അടുത്ത ദിവസം, ലണ്ടന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇ്ക്കാര്യത്തില്‍ ആശങ്ക അറിയിച്ചു എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. കെന്റിലെ ഓര്‍പിംഗ്ടണില്‍ നിന്നുള്ള 71 കാരിയായ മൈക്രോബയോളജിസ്റ്റ് ശോഭന പട്ടേലിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ മറ്റൊരു മൃതദേഹവുമായി ശവപ്പെട്ടിയില്‍ കലര്‍ന്നിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പല യാത്രക്കാരുടേയും പേരില്‍ പട്ടേല്‍ എന്നുണ്ടായിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത് എന്നാണ് പലരും പറയുന്നത്. മരിച്ചവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ എടുത്തിരുന്നു എന്നിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നാണ് പലരും ചോദിക്കുന്നത്.