അഹമ്മദാബാദ്: 'എന്റെ കണ്‍മുമ്പിലാണ് എല്ലാം സംഭവിച്ചത്. ഞാനും മരിച്ചുവെന്നാണ് കരുതിയത്.... എങ്ങനെയാണ് ഞാന്‍ ജീവനോടെ പുറത്തുകടന്നതെന്ന് പോലും എനിക്കറിയില്ല...' വിമാന ദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് പറയുമ്പോള്‍ വിശ്വാസ് കുമാര്‍ രമേഷിന് ഇപ്പോഴും ഞെട്ടല്‍മാറിയിട്ടില്ല. അവിശ്വസനീയം എന്ന് മാത്രമെ വിശ്വാസിന്റെ രക്ഷപ്പെടലിനെ വിവരിക്കാന്‍ സാധിക്കുകയുള്ളൂ.

''ഞാന്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിയില്ല. കുറച്ചു നേരത്തേക്ക്, ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് കരുതി. പക്ഷേ ഞാന്‍ കണ്ണു തുറന്നപ്പോഴാണ് ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്. ഞാന്‍ സീറ്റ് ബെല്‍റ്റ് തുറന്ന് അവിടെ നിന്ന് ഇറങ്ങി. കണ്‍മുന്നില്‍ വച്ചാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍ ...'' വിമാനപകടത്തിന്റെ ജീവനോട രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാര്‍ രമേഷ് പറയുന്നു.

അഹമ്മദാബാദ് വിമാനദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട 40 കാരനായ ബ്രിട്ടീഷ്- ഇന്ത്യന്‍ വംശജനായ വിശ്വാസ് കുമാര്‍ രമേഷ് താന്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നില്ലെന്നാണ് പറയുന്നത്. ''എനിക്ക് അതില്‍ നിന്ന് എങ്ങനെ ജീവനോടെ പുറത്തുവരാന്‍ കഴിഞ്ഞുവെന്ന് അറിയില്ല. കുറച്ചു നേരത്തേക്ക്, ഞാന്‍ മരിക്കാന്‍ പോകുന്നു എന്ന് കരുതി.'' അദ്ദേഹം ദൂരദര്‍ശന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

വിമാനത്തില്‍ എമര്‍ജിന്‍സി വാതിലിനു സമീപത്തെ 11എ സീറ്റില്‍ ആയിരുന്നു വിശ്വാസ് ഇരുന്നിരുന്നത്. വിമാനം ഇടിച്ചിറങ്ങിയതോടെ എമര്‍ജന്‍സി വാതില്‍ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് നിഗമനം.'' ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്‌ലോറിനടുത്താണ് ഞാന്‍ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ അവിടെനിന്ന് പുറത്തിറങ്ങി. കെട്ടിടത്തിന്റെ മതില്‍ എതിര്‍വശത്തായിരുന്നു, ആര്‍ക്കും ആ വഴി പുറത്തുവരാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടര്‍ന്നു. എന്റെ കയ്യില്‍ പൊള്ളലേറ്റു. എന്റെ കണ്‍മുന്നില്‍വച്ചാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍ മരിച്ചത്.'' വിശ്വാസ് പറഞ്ഞു.

''ടേക്ക് ഓഫ് ചെയ്ത് ഒരു മിനിറ്റിനുശേഷം, വിമാനത്തിന് എന്തോ അപകടം പറ്റിയെന്ന് മനസിലായി. അപ്പോള്‍ തന്നെ പച്ചയും വെള്ളയും നിറത്തിലുള്ള ലൈറ്റുകള്‍ തെളിഞ്ഞു. പൈലറ്റുമാര്‍ വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചു, പക്ഷേ അത് പൂര്‍ണ്ണ വേഗതയില്‍ പോയി കെട്ടിടത്തില്‍ ഇടിച്ചു.'' വിശ്വാസ് പറഞ്ഞു. ഇന്ന് രാവിലെ ആശുപത്രിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ വിശ്വാസ് കുമാറിനെ നേരിട്ടെത്തി സന്ദര്‍ശിക്കുകയും അപകടത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.

241 പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ വിമാനദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഏകവ്യക്തിയാണ് ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍. സഹോദരനൊപ്പമായിരുന്നു എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ലണ്ടനിലേക്ക് തിരിച്ചത്. 11 A സീറ്റിലായിരുന്നു വിശ്വാസ് കുമാര്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ എമര്‍ജന്‍സി വാതിലിനു സമീപത്തായിട്ടായിരുന്നു 11A സീറ്റ്. വിമാനം ഇടിച്ചിറങ്ങിയതോടെ എമര്‍ജന്‍സി വാതില്‍ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് കരുതുന്നത്.

'ഞാന്‍ ഇരുന്നിരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതില്‍ തകര്‍ന്നപ്പോള്‍ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാന്‍ പുറത്തേക്ക് ചാടി. ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്‌ലോറിനടുത്തായിട്ടാണ് ഞാന്‍ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാന്‍ അതിലൂടെ പുറത്തിറങ്ങി. കെട്ടിടത്തിന്റെ മതില്‍ എതിര്‍വശത്തായിരുന്നു. ആര്‍ക്കും അതുവഴി പുറത്തുവരാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടര്‍ന്നു. എന്റെ കൈയില്‍ പൊള്ളലേറ്റു. എന്റെ കണ്‍മുമ്പില്‍വെച്ചാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍ മരിച്ചത്' - വിശ്വാസ് കുമാര്‍ പറയുന്നു. കണ്ണ് തുറന്നപ്പോള്‍ എനിക്ക് ജീവനുണ്ടെന്ന് മനസ്സിലായി. സീറ്റ് ബെല്‍റ്റ് തുറന്ന് ഞാന്‍ അവിടെ നിന്നിറങ്ങി - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചയ്ക്ക് 1.38-നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തകര്‍ന്നു. വിമാനം ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കും മുമ്പുള്ള സെക്കന്‍ഡുകളായിരുന്നു വിശ്വാസ് കുമാറിനെ ജീവിതത്തിലേക്ക് അത്ഭുതകരമാം വിധത്തില്‍ തിരികെയെത്തിച്ചത്. തീഗോളമായി പൊട്ടിത്തെറിച്ച വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട് രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്ന് വരുന്ന വിശ്വാസിന്റെ ദൃശ്യങ്ങള്‍ അത്ഭുതത്തോടെയാണ് രാജ്യം കണ്ടത്.

കഴിഞ്ഞ 20 വര്‍ഷമായി വിശ്വാസ് കുമാര്‍ ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഇപ്പോള്‍ ലണ്ടനിലാണുള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. 230 യാത്രക്കാരും 10 കാബിന്‍ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.