കാസര്‍ഗോഡ്: എയിംസ് സ്ഥാപനം സംബന്ധിച്ച പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരേ കാസര്‍ഗോഡില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണന്നെ മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ജില്ലയിലെ ബി ജെ പിയും വിവിധ സംഘടനകളും, ജനകീയ കൂട്ടായ്മകളും രംഗത്തെത്തി.

8 വര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കാസര്‍ഗോഡിന്റെ ആരോഗ്യ മേഖലയിലെ ദയനീയ അവസ്ഥയെക്കുറിച്ച് വാചാലനായി സംസാരിച്ചിരുന്ന സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ നിലപാട് ജില്ലയിലെ ജനങ്ങള്‍ ചോദ്യം ചെയ്യുകയാണ്. കാസര്‍ഗോഡില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി വര്‍ഷങ്ങളായി മുന്നോട്ടു പോകുന്ന 'എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ' യാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

'കേരളത്തില്‍ എയിംസിന് വേണ്ടി മുറവിളി കൂട്ടിയ ആദ്യ ജില്ല കാസര്‍ഗോഡ്'

കാസര്‍ഗോഡ് ജില്ലയാണ് സംസ്ഥാനത്ത് എയിംസിന് വേണ്ടിയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രത്യേക സംഘടന രൂപീകരിച്ച് ഇതിനായി പ്രവര്‍ത്തിച്ചതും കാസര്‍കോട്ടുകാരാണ്. വര്‍ഷങ്ങളായി ജില്ലയില്‍ നിന്നും ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നവര്‍ എയിംസിന് വേണ്ടി പോരാടും എന്ന് പറയുമ്പോള്‍ തന്നെ ഒഴുക്കിനൊത്ത് നീന്തി രക്ഷപ്പെടാനുള്ള ശ്രമവും നടത്തുന്നത് ലജ്ജാകരമൊന്നും പ്രതിഷേധക്കാര്‍ വിലയിരുത്തുന്നു. എയിംസിന് വേണ്ടിയുള്ള സമരങ്ങളെ പോലും വിലകുറച്ചു കാണുന്ന നിലപാടാണ് ഇവര്‍ക്കുള്ളതൊന്നും എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ പറയുന്നു.

എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമംഗാനം പറയുന്നത് ഇങ്ങനെ : ''ആലപ്പുഴയില്‍ ഇതിനകം വൈദ്യസൗകര്യങ്ങള്‍ കൂടുതലാണ്. മെഡിക്കല്‍ കോളേജും മറ്റ് അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ആ പ്രദേശത്ത് നിലവിലുണ്ട്. അതേസമയം, കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യപരമായ അത്യന്തം പിന്നോക്കാവസ്ഥയാണുള്ളത്. ഇത് നേരിട്ട് കണ്ടു മനസ്സിലാക്കിയ സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ നിലപാട് ദുരൂഹമാണ്.''

കൂട്ടായ്മ ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട് ചേര്‍ത്ത് പറഞ്ഞു:

''സുരേഷ് ഗോപി നടത്തിയ പ്രസ്താവന അനുചിതമാണ്. അദ്ദേഹത്തിന്റെ പരാമര്‍ശം ശക്തമായി പ്രതിഷേധിക്കപ്പെടേണ്ടതാണ്.''

ബിജെപി ജില്ലാ നേതൃത്വവും കൂട്ടായ്മയ്‌ക്കൊപ്പം

സുരേഷ് ഗോപിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലാ ബിജെപിയും രംഗത്തെത്തി. മേഖലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത് പറയുന്നത് ഇങ്ങനെ : ''കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നത് ബിജെപിയുടെ ഉറച്ച നിലപാടാണ്. ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തം നേരിട്ട നൂറുകണക്കിന് ജനങ്ങള്‍ ഇപ്പോഴും ചികിത്സാപ്രശ്‌നങ്ങളുമായി പൊരുതുകയാണ്. ഇവരെയൊക്കെ പരിഗണിച്ചേ എയിംസിന്റെ സ്ഥലം നിശ്ചയിക്കൂ.''

രാഷ്ട്രീയത്തിന് അതീതമായി പോരാട്ടം വേണം

''ഈ വിഷയത്തില്‍ ഇപ്പോഴത്തെ പ്രതിപക്ഷ എം.പി., എം.എല്‍.എ.മാരും, മുന്‍വര്‍ഷങ്ങളില്‍ എയിംസിന്റെ ആവശ്യത്തിനായി രംഗത്തെത്തിയ സിപിഎം നേതാക്കളും ഇന്ന് മൗനം പാലിക്കുന്നതും, തീരുമാനത്തില്‍ വ്യക്തത ഇല്ലാതിരിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്.'' മൗനം വെടിഞ്ഞ് സമര പോരാട്ടങ്ങളുടെ ഭാഗമാകണമെന്നും കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു .

എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഗണേഷ് അരമംഗാനം, ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട്, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, കോഓര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി, വൈസ് പ്രസിഡന്റ് ഹക്കീം ബേക്കല്‍ എന്നിവര്‍ പങ്കെടുത്തു.