ദുബായ്: എസി തകരാറ് മൂലവും എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കി. ദുബായില്‍ നിന്നും കോഴിക്കോട്ട് വരേണ്ട വിമാനമാണ് റദ്ദായത്. രാവിലെ എട്ടേകാലോടെ യാത്രികര്‍ വിമാനത്തില്‍ കയറി. പക്ഷേ വിമാനത്തില്‍ എസി ഉണ്ടായിരുന്നില്ല. നാലു മണിക്കൂറോളം ആ സ്ഥിതി തുടര്‍ന്നു. അതിന് ശേഷം വിമാനം റദ്ദ് ചെയ്തു.

എസിയില്ലാതെ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ കഷ്ടപ്പെടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. പലതും കൈയ്യിലുള്ള കാര്‍ഡ് വീശി ചൂടൊഴിവാക്കാന്‍ ശ്രമിച്ചു. സീറ്റിന് മുകളിലുള്ള ഫാനുകള്‍ കൊണ്ടു മാത്രം ചൂടിനെ നിയന്ത്രിക്കാനായതുമില്ല. വിമാനത്തില്‍ കയറിയത് മുതല്‍ എസി ഉണ്ടായിരുന്നില്ലെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ചുറ്റുപാടിലായിരുന്നു നാലു മണിക്കൂര്‍ ഇരുന്നതെന്നും യാത്രക്കാരും പ്രതികരിച്ചു. അഞ്ജലി മോഹന്‍ പങ്കുവച്ച വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എപ്പോഴാണ് പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നു പോലും ആരും അറിയിച്ചില്ല. അടിയന്തര ആവശ്യത്തിന് നാട്ടിലേക്ക് വരാന്‍ വേണ്ടിയായിരുന്നു യാത്ര-അവര്‍ പറയുന്നു.

വിമാനം റദ്ദാക്കിയെന്ന് അറിയിച്ച എയര്‍ ഇന്ത്യ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. 19നുള്ള അടുത്ത വിമാനത്തില്‍ കോഴിക്കോട്ടേക്ക് അയയ്ക്കാമെന്നും പറഞ്ഞു. വിമാനത്തില്‍ ഇരുന്ന പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നും അഭിപ്രായമുണ്ട്. അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മറ്റൊരു വിമാനവും യാത്ര പുറപ്പെടാന്‍ വൈകി. ഒന്നര മണിക്കൂറായിരുന്നു യാത്ര വൈകിയത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളോട് യാത്രക്കാര്‍ക്ക് അതൃപ്തി കൂട്ടുന്നതാണ് ഈ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം ജയ്പൂരിലേക്കുള്ള ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനവും യാത്ര റദ്ദാക്കിയിരുന്നു. അവസാന നിമിഷമായിരുന്നു ഇതും. ഇതും സാങ്കേതിക പ്രശ്‌നങ്ങല്‍ കാരണമാണ്.

ജൂണ്‍ പകുതിയ്ക്ക് ശേഷം 30ലേറെ വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായ്-ലഖ്‌നൗ വിമാനം പലപ്പോഴും യാത്ര മുടക്കി. ഇതെല്ലാം എയര്‍ ഇന്ത്യയും സ്ഥിരീകരിക്കുന്നുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ഇതെന്നും യാത്രക്കാര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കാറുണ്ടെന്നും എയര്‍ ഇന്ത്യ പറയുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 346 വിമാനം എസി സംവിധാനത്തിലെ തകരാര്‍ മൂലം റദ്ദാക്കിയത് ഇതില്‍ അവസാനത്തേതാണ്. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ എട്ടേകാലോടെ ബോര്‍ഡിങ്ങ് തുടങ്ങി. എന്നാല്‍ എസി കരാറിനെത്തുടര്‍ന്ന് വിമാനത്തിന്റെ യാത്ര അനിശ്ചിത്വത്തിലായി. സ്ത്രീകളും കുട്ടികളൂം ഉള്‍പ്പടെയുള്ള യാത്രക്കാര്‍ കനത്ത ചൂടില്‍ അനുഭവിച്ചുതീര്‍ത്തത് നാല് മണിക്കൂര്‍ നേരത്തെ നരക യാതനയാണ്.

നാലു മണിക്കൂറിന് ശേഷമാണ് സര്‍വീസ് റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് പോകേണ്ടവര്‍ മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തി. യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസം, സൗജന്യ സര്‍വീസ് റീഷെഡ്യൂളിംഗ് എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

യാത്രക്കാര്‍ ബഹളം വച്ചതോടെ തിരിച്ച് വിമാനത്തിവളത്തില്‍ പ്രവേശിക്കുകയും ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തുകയുമായിരുന്നു. എന്നല്‍ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകേണ്ടിയിരുന്ന സ്വദേശിയടക്കം അഞ്ച് യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു മടങ്ങി. ഇതില്‍ 2 പേര്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോകുന്നവരായിരുന്നു. അത്യാവശ്യമായി നാട്ടിലേക്ക് പോകാനൊരുങ്ങിയ താന്‍ മറ്റേതെങ്കിലും വിമാനത്തില്‍ പോകാനാണ് പദ്ധതിയെന്ന് ഇവരിലൊരാളായ കോഴിക്കോട് സ്വദേശിനി സറീന പറഞ്ഞു.

രാവിലെ 8.30 ന് തന്നെ കൃത്യമായി യാത്രക്കാരെ ബോയിങ് 737 വിമാനത്തില്‍ കയറ്റിയിരുന്നു. പിന്നീട് വിമാനം റണ്‍വേയിലൂടെ ഇത്തിരി ദൂരം നീങ്ങിയെങ്കിലും ഉടന്‍ തന്നെ പഴയ സ്ഥലത്ത് കൊണ്ടുവന്നുനിര്‍ത്തി. ചൂട് സഹിക്കാതെ കുട്ടികള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ വിമാന അധികൃതരോട് കാര്യമന്വേഷിച്ചു. എയര്‍ കണ്ടീഷണറിന് സാങ്കേതിക പ്രശ്‌നമുണ്ടെന്നും പരിഹരിച്ച് ഉടന്‍ പുറപ്പെടുമെന്നുമായിരുന്നു മറുപടി. വൈകാതെ വീണ്ടും വിമാനം നീങ്ങുകയും എസി പ്രശ്‌നത്തിന് പരിഹാരമാകാത്തതിനാല്‍ പഴയത് പോലെ ആവര്‍ത്തിക്കുകയുമായിരുന്നു.

സാങ്കേതിക പ്രശ്‌നം പരിഹരിക്കും വരെ തങ്ങളെ വിമാനത്താവളത്തിനകത്ത് ഇരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനോട് അധികൃതര്‍ ആദ്യം പ്രതികരിച്ചിരുന്നില്ല. പിന്നീട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഇടപെടുകയും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് വീണ്ടും പ്രവേശിപ്പിക്കുകയുമായിരുന്നു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അധികൃതര്‍ കൃത്യമായി ഉത്തരം നല്‍കാനാകാത്തതിനാല്‍ യാത്രക്കാര്‍ വീണ്ടും ബഹളം വയ്ക്കുകയും പ്രശ്‌നത്തില്‍ എയര്‍പോര്‍ട്ട് പൊലീസ് ഇടപെടുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ഹോട്ടലില്‍ താമസ സൗകര്യവും അനുവദിച്ചു. ഭക്ഷണം നല്‍കാനും തയ്യാറായി. പിന്നീട് വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിച്ചെങ്കിലും അപ്പോഴേയ്ക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അടുത്ത ദിവസം പുലര്‍ച്ചെയിലേക്ക് യാത്ര മാറ്റിവച്ചത്.