മുംബൈ: കഴിഞ്ഞ വ്യാഴാഴ്ച, അഹമ്മദാബാദില്‍ നടന്ന അപകടത്തിന്റെ വെളിച്ചത്തില്‍ ചില ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ റദ്ദാക്കുകയാണെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. അപകടത്തില്‍ പെട്ട വിമാത്തിന്റെ അതേ വിഭാഗത്തില്‍ പെടുന്ന വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളും അതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ലോകത്ത് സംഭവിച്ച ഏറ്റവും വലിയ വിമാനാപകടമായിരുന്നു അഹമ്മദാബാദിലേദ്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നു വീണിടത്തുണ്ടായിരുന്ന 30 ഓളം പേരും മരണപ്പെട്ടിരുന്നു.

ഗാറ്റ്വിക്കിലേക്ക് ഉള്‍പ്പടെയുള്ള, 787, 777 തരം വിമാനങ്ങള്‍ ഉപയോഗിക്കുന്ന റൂട്ടുകളില്‍ സര്‍വ്വീസ് പുനസ്ഥാപിക്കാന്‍, ഏറ്റവും ചുരുങ്ങിയത് ജൂലായ് പകുതിയെങ്കിലും ആകും. അപകടത്തിന്റെ വെളിച്ചത്തില്‍ വിപുലമായ രീതിയില്‍ വിമാനങ്ങളുടെ പരിശോധനകള്‍ നടക്കുന്നതിനാലും, മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം വ്യോമ പാത അടച്ച സാഹചര്യത്തില്‍ വിമാന യാത്രാ സമയം വര്‍ദ്ധിപ്പിക്കേണ്ടതിനാല്‍, യാത്രാ സമയം പുന ക്രമീകരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഡല്‍ഹി - നെയ്‌റോബി, അമൃത്സര്‍ - ഗാറ്റ്വിക്, ഗോവ - ഗാറ്റ്വിക് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ഡല്‍ഹി, ബംഗലൂരു, അമൃത്സര്‍ എന്നിവിടങ്ങളില്‍ നിന്നും വടക്കെ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുമുണ്ട്. ഹീത്രൂവിലേക്കും ബിര്‍മ്മിംഗ്ഹാമിലെക്കുമുള്ള സര്‍വ്വീസുകളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. അതേസമയം അപകടത്തില്‍ പെട്ട വിമാനം സര്‍വ്വീസ് നടത്തിയ അഹമ്മദാബാദ് - ഗാറ്റ്വിക് സര്‍വ്വീസ് തടസ്സമില്ലാതെ തുറ്റരും.

അതിനിടെ ഇന്നലെ ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്ക് 92 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. മുംബൈയിലേക്കുള്ള അക 2534 വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു. സാങ്കേതികകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് എട്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വേറെയും റദ്ദാക്കിയിരുന്നു. ദുബായ്-ചെന്നൈ, ഡല്‍ഹി-മെല്‍ബണ്‍, മെല്‍ബണ്‍-ഡല്‍ഹി, ദുബായ്-ഹൈദരാബാദ്, പുണെ-ഡല്‍ഹി, അഹമ്മദാബാദ്-ഡല്‍ഹി, ചെന്നൈ-മുംബൈ, ഡല്‍ഹി-പുണെ വിമാനങ്ങളാണ് റദ്ദാക്കിയത്.

അതിനിടെ അഹമ്മദാബാദില്‍ വിമാനാപകടം ഉണ്ടായതിനുപിന്നാലെ എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനത്തോളം കുറവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ടിക്കറ്റ് നിരക്ക് എട്ടുമുതല്‍ 15 വരെ ശതമാനം കുറഞ്ഞതായും ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രവി ഗോസയ്ന്‍ പറഞ്ഞു.

അഹമ്മദാബാദ് ദുരന്തത്തിന് ശേഷം വിദേശ ടിക്കറ്റ് ബുക്കിങ്ങില്‍ 18 മുതല്‍ 22 വരെ ശതമാനവും ആഭ്യന്തരയാത്രകളില്‍ പത്തുമുതല്‍ 12 വരെ ശതമാനവും ഇടിവുണ്ടായി. അന്താരാഷ്ട്ര യാത്രാടിക്കറ്റുകളുടെ നിരക്കില്‍ പത്തുമുതല്‍ 15 വരെ ശതമാനം കുറവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എയര്‍ഇന്ത്യ, വിമാനങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, ഇടിവ്