ന്യൂഡൽഹി: വിമാനയാത്രക്കാരെ ദുരിതത്തിലാക്കിയ എയർഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ പ്രതിഷേധത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സമരം തീർക്കാൻ വേണ്ടി ഇന്ന് ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തും. ഉച്ചയ്ക്ക ശേഷമാണ് ചർച്ച നടക്കുക. മാനേജ്‌മെന്റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോഗത്തിൽ പങ്കെടുക്കും. നേരത്തെ, വ്യോമയാന മന്ത്രാലയം എയർഇന്ത്യ എക്സ്‌പ്രസിന് നോട്ടീസ് അയച്ചിരുന്നു.

ഇതിനിടെ വിമാനസർവീസുകൾ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പ്രതിഷേധിച്ച കാബിൻ ജീവനക്കാർക്കെതിരെ അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്‌പ്രസ് രംഗത്തുവന്നു. വ്യാഴാഴ്ച വൈകീട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്പനി അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ, പ്രതിഷേധവുമായി ബന്ധപ്പെട്ട 30 കാബിൻ ക്രൂ അംഗങ്ങളെ എയർഇന്ത്യ എക്സ്‌പ്രസ് പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് അന്ത്യശാസനം.

അസുഖ അവധിയെടുത്തത് ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടത്. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് നിയമലംഘനമാണ്. കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. അവധിയെടുത്തതിന് കൃത്യമായ കാരണങ്ങൾ ബോധിപ്പിച്ചിട്ടില്ല. വിമാന സർവീസികൾ മുടങ്ങണമെന്ന ഉദ്ദേശത്തോടെയാണ് അവധിയെടുത്തതെന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ കമ്പനി വ്യക്തമാക്കി.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയർ ഇന്ത്യ എക്സ്‌പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. എയർ ഇന്ത്യാ എക്സ്പ്രസിനെ എയർ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ഇവർക്ക് എതിർപ്പുണ്ട്.

മുതിർന്ന തസ്തികകളിലേക്കുള്ള അഭിമുഖം കഴിഞ്ഞവർക്കും താഴ്ന്ന തസ്തികകളിൽ തന്നെ ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടതും ജീവനക്കാരെ പ്രകോപിപ്പിച്ചു. ജോലി സമയം, അലവൻസ് എന്നിവ സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്. എയർഇന്ത്യ എക്സ്‌പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതൽ നൂറിലധികം സർവീസുകൾ കമ്പനി മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. 15,000-ത്തോളം യാത്രക്കാരെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതിൽ ഡി.ജി.സി.എ. എയർഇന്ത്യ എക്സ്‌പ്രസിനോട് വിശദീകരണം തേടുകയും ചെയ്തു.

ജീവനക്കാരുടെ സമരം കാരണം മെയ് 13 വരെ സർവിസുകൾ വെട്ടിക്കുറക്കേണ്ടിവരുമെന്നാണ് എയർ ഇന്ത്യ എക്സ്‌പ്രസ് സിഇഒ അലോക് സിങ് അറിയിച്ചത്. ഇന്നലെ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ 80ലേറെ വിമാനസർവിസുകളാണ് മുടങ്ങിയത്. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയർന്നിരിക്കുകയാണ്. ഇന്നലെ നിരവധി വിമാനങ്ങൾ വൈകിയിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് അവധി കഴിഞ്ഞ് തിരിച്ചുപോകുന്നവർക്ക് തിരിച്ചടിയായി. പല വിമാനത്താവളങ്ങളിലും യാത്രക്കാരും എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതരും തമ്മിൽ തർക്കങ്ങളും അരങ്ങേറി. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയവിവരം പലയിടത്തും യാത്രക്കാരെ അറിയിച്ചത്.