ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍, സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആകാശത്ത് രണ്ടരമണിക്കൂറോളം വട്ടമിട്ട് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്തത് സ്വാഭാവികമായി. ലാന്‍ഡിങ് ഗിയര്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന രീതിയിലായിരുന്നു ലാന്‍ഡിങ് എന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാകുന്നത്. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചെന്ന് സംശയം ഉണ്ടായിരുന്നതിനാല്‍ ബെല്ലി ലാന്‍ഡിങ്ങിന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, അതുവേണ്ടി വന്നില്ല. സാങ്കേതിക തകരാറിനെ കുറിച്ച് ആഭ്യന്തര അന്വേഷണം തുടങ്ങി.

പ്രശ്‌നം ഉണ്ടായപ്പോള്‍ മുതല്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു. അടിയന്തര ലാന്‍ഡിങ്ങിന് വേണ്ട ക്രമീകരണങ്ങള്‍ എല്ലാം ഒരുക്കി. ലാന്‍ഡിങ് ഗിയറിന് പ്രശ്‌നം ഉണ്ടെന്ന വിവരം രാത്രി 7.50 ഓടെയാണ് പുറത്തുവന്നത്. അതോടെ 20 ഓളം ആംബുലന്‍സുകളും 18 ഓളം ഫയര്‍ എഞ്ചിനുകളും സജ്ജമാക്കി നിര്‍ത്തി.

തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണിത്. 144 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട പറക്കുകയായിരുന്നു.

വൈകുന്നേരം 5.40ന് പുറപ്പെട്ട വിമാനം 8.20ന് ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് ശേഷം വിമാനത്തിലെ സാങ്കേതിക തകരാറ് പൈലറ്റ് മനസ്സിലാക്കുകയായിരുന്നു. ഇതോടെയാണ് വിമാനം തിരിച്ചു പറന്നത്. രാത്രി 8.15ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സേഫ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാര്‍ കയ്യടികളോടെയാണ് പ്രതികരിച്ചത്.




കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ലാന്‍ഡിംഗ് ഗിയറിന് ഉള്‍പ്പെടെ പ്രശ്നമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വലിയ ആശങ്കയാണ് ഉണ്ടായത്. യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും റെഡ് അലേര്‍ട്ടിന് സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു വിമാനത്താവള അധികൃതര്‍. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് കാരണം ഇന്ധനത്തിന്റെ അളവ് പകുതിക്ക് താഴെയെത്തിച്ച ശേഷം ലാന്‍ഡ് ചെയ്യിക്കാനാണ് ശ്രമിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നത്.




വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു ഏവരും ജാഗരൂകരായിരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു. ഡിജിസിഎയും ഏകോപനത്തില്‍ സജീവമായുണ്ടായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയതായി സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.