തിരുവനന്തപുരം: ദറസില്‍ മതപഠനത്തിനെത്തിയ യുവാവിന് നേരെ ക്രൂര പീഡനമെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി. വിഴിഞ്ഞം സ്വദേശി അജ്മല്‍ ഖാന്‍ (23) ആണ് മര്‍ദ്ദനത്തിന് ഇരയായത്. ദറസില്‍വെച്ച് താനൂര്‍ സ്വദേശിയായ ഉസ്താദ് ഉമൈര്‍ അഷ്റഫി(26)യാണ് മര്‍ദ്ദിച്ചത്. കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസില്‍വെച്ചാണ് സംഭവം. ഉസ്ദാത് പഠിപ്പിക്കുന്നത് മോശമാണെന്നും വെറുതെ തല്ലുന്നുവെന്നും പുറത്തുള്ള ആളുകളുമായി പങ്കുവെച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം.

അജ്മല്‍ ഖാന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നീണ്ട നാലുമാസം നിരന്തമായ പീഡനം അജ്മല്‍ ഖാന്‍ നേരിട്ടിരുന്നു. അജ്മല്‍ ഖാന്റെ പുറം ഭാഗത്ത് ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി തുടയിലും പുറം ഭാഗത്തും പൊള്ളിക്കുകയും ചെയ്തു. ഗുഹ്യഭാഗങ്ങളടക്കം മുളക് പൊടി പുരട്ടി വേദനിപ്പിക്കുന്ന തരത്തിലുള്ള സമീപന രീതിയായിരുന്നു ഉണ്ടായത്.ദറസില്‍ നിന്ന് ഓടി രക്ഷപ്പെട്ട അജ്മല്‍ ഖാന്‍ അടുത്തുള്ള മുജാഹിദ് പള്ളിയില്‍ അഭയം തേടുകയായിരുന്നു. പള്ളിയിലുള്ളവരാണ് വിവരം പങ്കുവെച്ചത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടും.

'ഈ വര്‍ഷം മെയ്മാസത്തിലാണ് കൂത്തുപറമ്പിലെ ദറസിലെത്തിയത്. ആദ്യത്തെ കുറച്ചുദിവസം സന്തോഷത്തോടെ മുന്നോട്ടുപോയിരുന്നു. ദറസിനെ പറ്റി കുറ്റം പറഞ്ഞതാണ് മര്‍ദ്ദിക്കാന്‍ കാരണമായത്. ഉസ്താദ് ഭയങ്കര അടിയാണ്, അത് ഞാന്‍ പുറത്തുള്ളവരോട് പറഞ്ഞു. അത് ഉസ്താദിന് ഇഷ്ടപ്പെട്ടില്ല. നീ ഇങ്ങനെ ആരോടെങ്കിലും പറഞ്ഞോ?. അതെ, പറഞ്ഞു എന്ന് പറഞ്ഞപ്പോള്‍, നീ എന്റെ ദറസിനെ കുറിച്ച് കുറ്റം പറയുമല്ലേ, നിനക്ക് ഞാന്‍ ഭക്ഷണവും വെള്ളവും തന്നില്ലെ, എന്നിട്ട് ദറസിനെ പറ്റി കുറ്റം പറഞ്ഞത് എന്ന് പറഞ്ഞ് പിന്നെ അടിക്കാന്‍ തുടങ്ങി, ചോരയെല്ലാം വന്നു-അജ്മല്‍ പറയുന്നു.

അവസാനം വെള്ളിയാഴ്ച രാത്രി, ഇസ്തിരിപ്പെട്ടി എന്റെ മേല്‍വെച്ച് പൊള്ളിച്ചു. ഇനി ആരോടൊക്കെ എന്റെ ദറസിനെ പറ്റി കുറ്റം പറയണോ, ഇനി ആരോടെല്ലാം പറയാനുണ്ട് എന്നെല്ലാം ചോദിച്ചായിരുന്നു മര്‍ദ്ദനം. വീട്ടില്‍ വിളിക്കാന്‍ ഫോണ്‍ തരത്തില്ല. അഥവ കിട്ടിയാല്‍ തന്നെ ഫോണ്‍ ചിലപ്പോള്‍ ഉസ്താദിന്റെ ഫോണില്‍ കണക്റ്റടായിരിക്കും. അന്ന് രാത്രി മൂന്നരയായപ്പോള്‍ കതക് തുറന്നുകിടന്നു. അപ്പോള്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു,'-അജ്മല്‍ പറയുന്നു.

മതകൂട്ടായ്മയുമായി ബന്ധപ്പെട്ട വാട്സാപ്പ് കൂട്ടായ്മ വഴിയാണ് അജ്മല്‍ ഖാന്ും ഉസ്താദും പരിചയപ്പെടുന്നത്. അജ്മലിന് മാതാപിതാക്കളില്ല. രണ്ട് സഹോദരങ്ങള്‍ ഉണ്ട്.