ലണ്ടന്‍: ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ഒന്നായ ഇന്‍ഫോസിസ് ഈ വര്‍ഷം അവരുടെ ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായ ഋഷി സുനകിന്റെ പത്‌നി അക്ഷത മൂര്‍ത്തിക്ക് ഏകദേശം 7.5 മില്യന്‍ പൗണ്ടാണ് (ഏകദേശം 82 കോടി ഇന്ത്യന്‍ രൂപ) ലാഭവിഹിതമായി ലഭിക്കുക. ഈ വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം 16.7 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു കമ്പനി. ഇതോടെ അക്ഷതാ മൂര്‍ത്തിയുടെ ഓഹരിമൂല്യം 703 മില്യന്‍ പൗണ്ടായി ഉയര്‍ന്നിട്ടുമുണ്ട്.

ആഗോള തലത്തിലുള്ള വരുമാനത്തിലും താന്‍ ബ്രിട്ടീഷ് നികുതി നല്‍കും എന്ന് വ്യക്തമാക്കിയ അക്ഷതക്ക് ഇത്തവണ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ പകുതിയോളം തുക, ഉദ്ദേശം 3 മില്യന്‍ പൗണ്ട് നികുതിയായി നല്‍കേണ്ടി വരുമെന്ന് വിദഗ്ധര്‍ കണക്ക് കൂട്ടുന്നു. ഋഷി സുനക് പ്രധാന്മന്ത്രി ആയിരുന്ന സമയത്ത്, ഇന്ത്യന്‍ പൗരത്വമുള്ള അക്ഷത മൂര്‍ത്തി നോണ്‍- ഡോമിസൈല്‍ സ്റ്റാറ്റസ് ഉപയോഗിച്ച് ബ്രിട്ടന് പുറത്തുനിന്നുള്ള വരുമാനത്തിന് നികുതി അടക്കാതെ ഒഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നായിരുന്നു അക്ഷത ഈ തീരുമാനം എടുത്തത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ താമസിച്ചിട്ടുള്ളവരില്‍ ഏറ്റവും സമ്പന്നരായ ദമ്പതികളാണ് ഋഷി- അക്ഷത ദമ്പതികള്‍. ഈ വര്‍ഷത്തെ സണ്‍ഡേ ടൈംസിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇവരുടെ സ്ഥാനം 245 ആണ്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനാണ് അക്ഷതാ മൂര്‍ത്തിയുടെ പിതാവ് നാരായണ മൂര്‍ത്തി. ഈ സ്ഥാപനത്തില്‍ 0.94 ശതമാനം ഓഹരികളാണ് അക്ഷതയ്ക്കുള്ളത്. അതിന്റെ ലാഭ വിഹിതമാണ് 7.5 മില്യന്‍ പൗണ്ട്.

യു കെയിലെ ഡിവിഡന്റ് ടാക്സിന്റെ ഉയര്‍ന്ന നിരക്കായ 39.35 ശതമാനം നിരക്കായിരിക്കും അക്ഷതക്ക് ബാധകമാവുക. ഇതനുസരിച്ച് 2.9 മില്യന്‍ പൗണ്ട് നികുതി അക്ഷത അടയ്ക്കും. ബ്രിട്ടനില്‍ സ്ഥിരതാമസമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നികുതിയില്‍ നിന്നും സംരക്ഷണം നല്‍കുന്ന നോണ്‍ ഡോമിസൈല്‍ പദവി എടുത്തു കളയാന്‍ നേരത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതുമായി മുന്‍പോട്ട് പോകും എന്ന് തന്നെയാണ് ലേബര്‍ സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നത്.