തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ശിക്ഷിച്ചത്. നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ സംബന്ധിച്ചുള്ള ഏഴ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ടുകളും പരിഗണിച്ചശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തു മകള്‍ 13-കാരിയായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വധശിക്ഷ.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനാണ് കോടതിയില്‍ ഹാജരായത്.

വിനീതയുടെ കഴുത്തില്‍ക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഫെബ്രുവരി ആറിന് രാവിലെ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒന്‍പതു മാസം മുന്‍പാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ വളര്‍ത്തി വലുതാക്കുന്നതിന് വേണ്ടിയാണ് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായത്. പ്രതി എത്തുന്നതും സംഭവസ്ഥലത്തുനിന്ന് മടങ്ങിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി, പ്രതിയുടെ കൊലപാതകത്തിലെ പങ്ക് വ്യക്തമാക്കി. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളാണ് നിര്‍ണ്ണായകമായത്. പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി. എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇതെല്ലാം കേസ് തെളിയുന്നതില്‍ നിര്‍ണ്ണായകമായി.

എഴുപതുവയസുള്ള അമ്മയെ നോക്കണമെന്നും തന്റെ പ്രായം പരി?ഗണിക്കണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി പരിഗണിച്ചില്ല പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ10 ന് പ്രതി കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവര്‍ച്ച (397) തെളിവ് നശിപ്പിക്കല്‍ (201) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. ഓണ്‍ ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങള്‍ ചെയ്തിരുന്നത്.

സമാനരീതിയില്‍ തമിഴ്നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രനാണ് സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയത്. സമ്പൂര്‍ണ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ദിവസം ചെടികള്‍ നനയ്ക്കുന്നതിനാണ് സുനിത കടയിലെത്തിയത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന്‍ ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പുറകില്‍ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു. തമിഴ്നാട്ടിലെ ഫോറന്‍സിക് വിദഗ്ദരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയില്‍ വിസ്തരിച്ചിരുന്നു.

വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലെ കാവല്‍ കിണറിന് സമീപത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പേരുര്‍ക്കട സിഐവി സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പൊലീസ്, പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വര്‍ണമാല കണ്ടെടുത്തിരുന്നു. 70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്‍ക്കു നിയമസഹായം നല്‍കണമെന്നും പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചപ്പോള്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ ഇനിയും കൊലപാതകം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. പതിയുടെ വാദങ്ങള്‍ ഇവയായിരുന്നു. 70 വയസുള്ള അമ്മയെ നോക്കണം , പൊലീസിനെ ഭയന്നു സഹോദരനും സഹോദരിയും അമ്മയെ സഹായിക്കില്ല, എയ്ഡ്‌സ് രോഗികളെ ശിശ്രൂഷിക്കുമായിരുന്നു, ഉന്നത വിദ്യാഭ്യാസമുള്ള താന്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നു, അഭിഭാഷകന്‍ ആകണമെന്നും പാവങ്ങള്‍ക്ക് നിയമസഹായം നല്‍കണമെന്നും അറിയിച്ചു. പശ്ചാത്താപം ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു തെറ്റും ചെയ്യാത്തതുകൊണ്ടു പശ്ചാത്താപമില്ലെന്നും ഇവിടെയല്ലെങ്കില്‍ ഉയര്‍ന്ന കോടതിയില്‍ നിന്നും നിരപരാധിയാണെന്നു തെളിയുമെന്നും വാദിച്ചു.

എന്നാല്‍ പ്രോസിക്യൂഷന്‍ പ്രതിയുടെ വാദങ്ങളെ പൂര്‍ണമായും ഖണ്ഡിച്ചു. പ്രതി കൊടും കുറ്റവാളിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ വാദിച്ചത്. കവര്‍ച്ചയ്ക്കായി തമിഴ്‌നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി, നാലു കൊലപാതകങ്ങളില്‍ മൂന്നു പേരും സ്ത്രീകളെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ജീവപര്യന്തം ശിക്ഷയാണ് വിധിക്കുന്നതെങ്കില്‍ ശിക്ഷായിളവിനു പ്രതി അര്‍ഹനാണെന്നും ഭാവിയില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിലെ വസ്തുതകള്‍ കോടതി അംഗീകരിച്ചു.