ന്യൂഡല്‍ഹി: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള സ്വന്തം അനുഭവം പങ്കുവെച്ച് ഒരു അമേരിക്കന്‍ യുവതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. ക്രിസ്റ്റെന്‍ ഫിഷര്‍ എന്ന യുവതിയാണ് തന്റെ ജീവിതത്തിലെ ചെറിയെങ്കിലും ശ്രദ്ധേയമായ സംഭവത്തെ ലോകവുമായി പങ്കുവെച്ചത്.

നാലുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുന്ന ക്രിസ്റ്റെന്‍ അടുത്തിടെ കൈവിരല്‍ മുറിഞ്ഞ അനുഭവം വിവരിക്കുകയായിരുന്നു. ''എന്റെ കൈയിലെ പെരുവിരല്‍ മുറിഞ്ഞു, രക്തം ധാരാളം പോയി. ഉടന്‍ ഞാന്‍ എന്റെ സൈക്കിളില്‍ കയറി അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ആകെ 45 മിനുട്ട് മാത്രമേ അവിടെ ചെലവഴിച്ചുള്ളൂ. മുറിവ് ചെറിയതായിരുന്നു, തുന്നല്‍ വേണ്ടിവന്നില്ല. ഒടുവില്‍ എനിക്ക് കൊടുക്കേണ്ടി വന്നത് വെറും 50 രൂപ മാത്രം'' വീഡിയോയില്‍ ക്രിസ്റ്റെന്‍ പറഞ്ഞു.

യുവതി താമസിക്കുന്ന വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ദൂരം വെറും അഞ്ചു മിനുട്ട് മാത്രമാണെന്നും അതുവഴി അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയിലെ ആരോഗ്യ സേവനങ്ങള്‍ എത്രത്തോളം എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്ന് തനിക്കറിയാന്‍ കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''ഇന്ത്യയില്‍ ജീവിക്കുന്നത് സുരക്ഷിതമാണെന്ന് തോന്നിയത് ഇതുകൊണ്ടാണ്. അടിയന്തരമായി സഹായം ആവശ്യമുണ്ടായാല്‍ ഒരു ക്ലിനിക്കില്‍ എത്താന്‍ ഒരു സൈക്കിള്‍ യാത്ര മാത്രം മതിയെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് ക്രിസ്റ്റെന്‍ പറഞ്ഞു.

ആരോഗ്യപരിചരണച്ചെലവുകളിലെ വ്യത്യാസത്തെയും അവര്‍ ചൂണ്ടിക്കാട്ടി. ''എന്റെ ചികിത്സയ്ക്ക് 50 രൂപയാണ് നല്‍കേണ്ടി വന്നത്. അത് യുഎസില്‍ 60 സെന്റിന് തുല്യം. എന്നാല്‍ അമേരിക്കയില്‍ ഒരു സാധാരണ ഇന്‍ഷുറന്‍സ് പ്രീമിയം പോലും മാസത്തില്‍ നൂറുകണക്കിന് ഡോളര്‍ വരും. ചികിത്സയ്ക്ക് പോകണമെങ്കില്‍ ചിലപ്പോള്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും'' അവര്‍ വിശദീകരിച്ചു. യുവതിയുടെ ഈ വീഡിയോ കാണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ''ഞാന്‍ യുഎസില്‍ ഒരു ഡോക്ടറുടെ അപ്പോയിന്റ്‌മെന്റിനായി പോയപ്പോള്‍ കിട്ടിയത് 2026 ഫെബ്രുവരിയിലാണ്' എന്നാണ് യുവതിയുടെ വീഡിയോയിക്ക് ലഭിച്ച ഒരു കമന്റ്. ''ഇന്ത്യയില്‍ ഡോക്ടര്‍ നിങ്ങളുടെ അയല്‍വാസിയാണെങ്കില്‍ പലപ്പോഴും ഒരു രൂപ പോലും വാങ്ങാതെ ചികിത്സിക്കും'' എന്നും മറ്റൊരാള്‍ പറഞ്ഞു.

ഇന്ത്യയിലെ ആരോഗ്യസേവനങ്ങള്‍ ലോകത്തെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം എളുപ്പവും ചെലവുകുറഞ്ഞതുമാണെന്ന് കാണിച്ചുതരുന്ന ഒരു അനുഭവമായാണ് ക്രിസ്റ്റെന്റെ വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.