- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോട്ടയത്തെ ഇരട്ടക്കൊലയില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍; മൊബൈല്‍ ടവര്‍ പരിശോധനയില്‍ പ്രതിയെ പിടികൂടിയത് മാളയില്‍ നിന്നും; വിരല്‍ അടയാളവും സിസിടിവി ദൃശ്യങ്ങളും കൊലപാതകിയെ ഉറപ്പിച്ചു; തുരുവാതുക്കലിലെ വില്ലനെ അതിവേഗം കണ്ടെത്തി കേരളാ പോലീസ് മികവ്; പ്രതി കുറ്റസമ്മതം നടത്തി; ഇനി തെളിവെടുപ്പ്
കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലയില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങളില്‍ അമിതാണ് കൊലപാതകി എന്ന് പോലീസ് ഉരപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നടന്നു പോകുന്നയാള്‍ അമിത് ഒറാങ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലാനുപയോഗിച്ച മഴുവില്‍ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് മാളയില്‍ നിന്നും ഇയാളെ പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ പരിശോധനയിലാണ് പ്രതി പിടിയിലായത്. മോഷണക്കേസുമായി ബന്ധപ്പെട്ട് അമിതിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് അമിത്തിന്റെ വിരലടയാളം ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തില്‍ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച് മഴുവിലെ വിരലടയാളവും തമ്മില്‍ ഒത്തുപോകുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതോടെയാണ് പ്രതിയെ ഉറപ്പിച്ചത്. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അവസാനമായി മൊബൈല്‍ ഫോണ്‍ ഓണ്‍ ആയപ്പോള്‍ സേലത്തായിരുന്നു ലൊക്കേഷന്‍ കാണിച്ചത്. പ്രതിയുടെ കൈയില്‍ പത്തോളം ഫോണുകളും നിരവധി സിമ്മുകളും ഉണ്ട്. ഇതുപയോഗിച്ചാണ് ആളുകളെ ഇയാള്‍ ബന്ധപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സേലത്ത് ടവര്‍ ലൊക്കേഷന്‍ കാട്ടിയതിന് പിന്നില്‍ പോലീസിനെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ കരുതലോടെ നീങ്ങിയ പോലീസ് മാളയില്‍ നിന്നും ഇയാളെ പിടികൂടി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണില്‍ കോട്ടയം തെള്ളകത്ത് റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവര്‍. ഈ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേള്‍വിപരിമിതിയുള്ള തോട്ടക്കാരന്‍ ബോണ്ട് രാജ് ഔട്ട്ഹൗസില്‍ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.
വീട്ടിലെ മുന്‍ജോലിക്കാരനാണ് അസം സ്വദേശി അമിത്. ഇയാളുടെ ഫോണിന് സേലത്തുനിന്ന് സിഗ്‌നല്‍ ലഭിച്ചെങ്കിലും പിന്നീട് ഓഫായിരുന്നു, വിജയകുമാറിന്റെ ഫോണ്‍ തട്ടിയെടുത്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് ഇയാള്‍ ജയിലിലായിരുന്നു. പുറത്തിറങ്ങിയശേഷം വിജയകുമാറിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നതായി സൂചനയുണ്ട്. മൃതദേഹങ്ങള്‍ രണ്ടുമുറികളിലായിരുന്നു. കോടാലികൊണ്ട് തലയ്ക്കടിച്ചശേഷം തലയണകൊണ്ട് മുഖം അമര്‍ത്തി മരണം ഉറപ്പാക്കിയെന്നാണ് കരുതുന്നത്. വീടിന്റെ കതകിലും വീടിനുള്ളിലും ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ അമിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താന്‍ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ലോഡ്ജിലാണെന്നും പോലീസ് കണ്ടെത്തി.
പ്രതി പലതവണ വിജയകുമാറിന്റെ വീടിന് പരിസരത്തെത്തി പരിസരം വീക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ അമിത് ലോഡ്ജ് വിട്ടു. വൈകിട്ടോടെ റെയില്‍വേ സ്റ്റേഷനിലുമെത്തി. രാത്രിയോടെയാണ് പ്രതി കൊലപാതകം നടത്താനായി വീട്ടില്‍ എത്തിയത്. . കൊലപാതകം നടന്ന തിരുവാതുക്കലിലെ ആറടി ഉയരമുള്ള മതിലുകളോടുകൂടിയ വലിയ വീടിന് സിസിടിവി കാമറകളും കാവല്‍നായയുമുണ്ടായിരുന്നു. സംഭവസമയത്ത് കാവല്‍നായ കുരച്ചില്ല. മാത്രമല്ല വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ കാണാനുമില്ല. ഇതോടെ മോഷണശ്രമമല്ല കൊലയ്ക്ക് കാരണമെന്ന് പൊലീസിന് വ്യക്തമായി. ഒരു വര്‍ഷം മുന്‍പ് വിജയകുമാറിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി അമിത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതാണ് പ്രതികാരത്തിന്റെ തുടക്കം.
ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോള്‍ സ്വീകരണമുറിയില്‍ വിജയകുമാര്‍ ചോരയില്‍ കുളിച്ചു മരിച്ചുകിടക്കുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ടതെന്ന് ജോലിക്കാരി പൊലീസിന് മൊഴി നല്‍കി. തൊട്ടടുത്ത മുറിയില്‍ ഭാര്യ മീരയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.