കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജഗദീഷും ബാബുരാജും ജയിക്കാതിരിക്കാന്‍ എതിര്‍പക്ഷം കരുനീക്കം തുടങ്ങി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും സമാനതകളില്ലാത്ത സാഹചര്യത്തിലേക്കാണ് താര സംഘടനയായ 'അമ്മ'യെ എത്തിച്ചത്. ഇപ്പോഴിതാ സംഘടനയുടെ ചരിത്രത്തിലാദ്യമായി ആറു പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ശ്വേതാ മേനോന്‍, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് പത്രിക നല്‍കിയത്. മത്സരരംഗത്തുള്ള ഏറ്റവും സീനിയര്‍ അംഗങ്ങള്‍ ജഗദീഷും ദേവനുമാണ്. ഇതിനൊപ്പം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ട്. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം മറ്റ് പലരും. ഈ കൂട്ടത്തില്‍ ബാബുരാജിനും ജഗദീഷിനും എതിരെ പ്രചരണം ശക്തമാണ്. ഇതില്‍ ജഗദീഷിനെതിരെ ശക്തമായ ആരോപണമാണ് ഉയര്‍ത്തുന്നത്. ബാബുരാജിനെ പീഡന കേസ് ഉയര്‍ത്തിയാണ് ഒരു വിഭാഗം നേരിടുന്നത്.

ഇതില്‍ ജഗദീഷിനെ വിശ്വാസ വഞ്ചകന്‍ എന്ന ടാഗില്‍ കുടുക്കാനാണ് ശ്രമം. മാലാ പാര്‍വ്വതിയുടെ തുറന്നു പറച്ചില്‍ ഇതിന് തെളിവാണ്. സിദ്ദിഖ് സാറിന്റെ വിഷയം വന്നപ്പോള്‍ അമ്മാ ഭാരവാഹികള്‍ പ്രസ് കോണ്‍ഫറന്‍സ് നടത്താന്‍ തയാറായിരിക്കുകയായിരുന്നു. പക്ഷേ ജഗദീഷ് അപ്പോള്‍ പറഞ്ഞു, ഇപ്പോള്‍ ഒരു മാധ്യമങ്ങളെയും കാണരുത് എന്ന്. ജഗദീഷിന്റെ കൂര്‍മ്മ ബുദ്ധിയില്‍ വളരെയധികം വിശ്വസിക്കുന്ന ഈ അംഗങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളെ കാണേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം ആഞ്ഞൊരു അടി അടിച്ചു, ഇവര്‍ക്ക് വായില്ലേ ഇവര്‍ക്ക് സംസാരിച്ചുകൂടെ എന്ന് പറഞ്ഞു. അങ്ങനെ ആണ് അത് മുഴുവന്‍ പ്രതിസന്ധിയിലോട്ട് പോയത്. അത് അറിയാവുന്ന വലിയ വിഭാഗം 'അമ്മ'യിലെ അംഗങ്ങള്‍ ജഗദീഷിനെതിരെ പ്രചാരണം നടത്തുന്നതായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. എല്ലാ സീറ്റിലും എല്ലാവര്‍ക്കും സ്വീകാര്യരായ അംഗങ്ങള്‍ നില്‍ക്കണം എന്നുള്ളതാണ്-ഇതാണ് മാലാ പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. ഇത്തരമൊരു ചര്‍ച്ച അമ്മയില്‍ നടന്നിരുന്നുവെന്ന് നേരത്തെ മറുനാടനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് മാലാ പാര്‍വ്വതിയും ഇപ്പോള്‍ ഉന്നയിക്കുന്നത്.

ഇതിനൊപ്പം അമ്മയുടെ ജനറല്‍ സെക്രട്ടറി പദം ലക്ഷ്യമിടുന്ന ബാബു രാജിനേയും വെറുതെ വിടുന്നില്ല. ആരോപണ വിധേയനായ നടന്‍ ബാബുരാജ് മാറിനില്‍ക്കേണ്ടതായിരുന്നുവെന്നാണ് 'അമ്മ'യുടെ മുന്‍ ഐസി കമ്മറ്റി അംഗം കൂടിയായ മാലാ പാര്‍വ്വതി പറയുന്നത്. മുന്‍കാലങ്ങളില്‍ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് തുടങ്ങി എല്ലാവരും ആരോപണം നേരിട്ടപ്പോള്‍ മാറി നിന്നിട്ടുണ്ട്. ബാബുരാജ് ആരോപണം നേരിട്ടപ്പോള്‍ മാറി നില്‍ക്കാത്തത് കൊണ്ടാണ് 'അമ്മ'യില്‍ നിന്ന് രാജി വയ്ക്കാന്‍ നടന്‍ മോഹന്‍ലാല്‍ തീരുമാനിച്ചതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും മാലാ പാര്‍വതി പറഞ്ഞു. ''ആരോപണം നേരിട്ടവര്‍ മത്സരിക്കുന്നത് ഉചിതമല്ല, അത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്ല പറയുന്നത്, ഒരു മര്യാദയുടെ പേരില്‍ മാറിനില്‍ക്കേണ്ടതാണ്. താരസംഘടന 'അമ്മ' സമൂഹത്തിനിടയില്‍ ഇത്രയും ചര്‍ച്ച ആകുന്നത് അത് മാതൃകാപരമായിരിക്കണം എന്നുള്ളതുകൊണ്ടാണല്ലോ. ദിലീപിനെതിരെ ഉണ്ടായ വിഷയം തൊട്ട് ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഈ സംഘടനയ്ക്ക് മേല്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ സമയത്ത് അതാതു കാലങ്ങളില്‍ പ്രശ്‌നമുള്ളവരെ മാറ്റി നിര്‍ത്തിയിട്ടുണ്ട്, എക്‌സിക്യൂട്ടീവ് അംഗമായിട്ടോ ഭാരവാഹിയായിട്ടോ ഉള്ളവരെ മാറ്റി നിര്‍ത്തണം എന്നുള്ളതാണെന്നും മാലാ പാര്‍വ്വതി പറയുന്നു.

ചരിത്രം ഓര്‍ത്തുനോക്കിയാല്‍ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് എന്നിവര്‍ മാറിനിന്നു. സിദ്ദിഖ് മാറി നിന്നപ്പോഴാണ് ബാബുരാജിനെതിരെ ആരോപണം വന്നത്. ആ സമയത്ത് ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് സ്റ്റെപ് ഡൗണ്‍ ചെയ്യണം എന്ന്. പക്ഷേ അന്ന് അദ്ദേഹം അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാന്‍ തയാറാകാത്തതു കൊണ്ടാകണം മോഹന്‍ലാല്‍ രാജി വയ്ക്കാം എന്ന് പറഞ്ഞിട്ട് അഡ്ഹോക് കമ്മിറ്റിയിലോട്ടു പോയത്. അതിനു ശേഷം വീണ്ടും ഒരു ഇലക്ഷന്‍ വരുന്ന സമയത്ത് 'അമ്മ'യുടെ ഭരണ സമിതിയെയും സംഘടനയെയും പ്രതിസന്ധിയിലാക്കാതിരിക്കാനുള്ള ഒരു മാതൃക ബാബുരാജ് കാണിക്കണമായിരുന്നു. അദ്ദേഹം നല്ല സംഘാടകന്‍ ആണ് മറ്റു പല കഴിവുകളും ഉണ്ട്. എനിക്ക് വ്യക്തിപരമായി തന്നെ ഒരു വിഷയം വന്നപ്പോള്‍ എന്നെ വളരെയധികം പിന്തുണച്ച വ്യക്തിയാണ് അദ്ദേഹം. ചില ഗുണങ്ങളൊക്കെ അദ്ദേഹത്തിനുണ്ട്. പക്ഷേ ഇങ്ങനെ ഒരു ആരോപണം നിലനില്‍ക്കുന്ന സമയത്ത് 'അമ്മ' എന്ന സംഘടനയെ പ്രതിസന്ധിയിലാക്കാതെ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം-മാലാ പാര്‍വ്വതി പറയുന്നു. അമ്മ തിരഞ്ഞെടുപ്പില്‍ ജഗദീഷിനേയും ബാബുരാജിനേയും ലക്ഷ്യമിട്ടുള്ള വാക്കുകള്‍ പ്രതിഫലിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ.

ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം നല്‍കിയ പലരും ഭൂരിപക്ഷം 'അമ്മ' അംഗങ്ങള്‍ക്കും സ്വീകാര്യരല്ല എന്ന് മാലാ പാര്‍വതി പറയുന്നു. ജഗദീഷ് പൊതുസമൂഹത്തിനു സ്വീകാര്യനാണെങ്കിലും സംഘടന ഒരു പ്രതിസന്ധിയില്‍ നിന്നപ്പോള്‍ സഹായിക്കുന്നു എന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ട് വാക്കുമാറിയ ആളാണെന്ന് അവര്‍ പറയുന്നു. അത് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് ജഗദീഷിനെതിരെ പലരും പ്രചാരണം നടത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. 'അമ്മ'യിലെ അംഗങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ നാമനിര്‍ദേശം നല്‍കിയവര്‍ വിജയിക്കൂ എന്നും അവര്‍ പറയുന്നു. ബാബുരാജിനെതിരെ മറ്റു ചിലരും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബാബുരാജിനെതിരെ ആഞ്ഞടിച്ച് നടന്‍ അനൂപ് ചന്ദ്രനും രംഗത്തു വന്നു. അദ്ദേഹം അമ്മയില്‍ വ്യാപക അഴിമതി നടത്തിയെന്നും അനൂപ് ചന്ദ്രന്‍ വിമര്‍ശിച്ചു. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ നില്‍ക്കുന്ന പ്രതിയാണ് ബാബുരാജ് എന്നും അങ്ങനെയുള്ള ആളാണോ അമ്മയെന്ന ശ്രേഷ്ഠമായ സംഘടനയെ നയിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

നടിമാര്‍ക്കെതിരെയും അനൂപ് ചന്ദ്രന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അന്‍സിബയടക്കമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് ബാബുരാജിന്റെ സില്‍ബന്തിയായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കുക്കു പരമേശ്വരന്‍, ശ്വേതാ മേനോന്‍, അനന്യ, സരയൂ തുടങ്ങിയവരെ അപഹസിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും അനൂപ് പറയുകയുണ്ടായി. താര സംഘടനയിലെ ഭിന്നതയ്ക്ക് തെളിവാണ് ഇതെല്ലാം. ബാബുരാജിനെതിരെ മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. ആരോപണത്തിന് വിധേയനായപ്പോള്‍ തന്നെ ബാബുരാജ് വിശദീകരണം നല്‍കണമായിരുന്നുവെന്നും ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്നായിരുന്നു സംഘടനയുടെ ആദ്യത്തെ തീരുമാനം എന്നും ഇപ്പോള്‍ എന്തുകൊണ്ടാണ് തീരുമാനം മാറിയതെന്ന് അറിയില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. മോഹന്‍ലാല്‍ രാജിവെച്ചത് എന്തുകൊണ്ടും നന്നായെന്നും അദ്ദേഹം എന്തിനാണ് അങ്ങനെ ഒരു കുരിശെടുത്ത് തലയില്‍ വെച്ചതെന്ന് ആലോചിട്ടുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു.

ഇപ്രാവശ്യം ഇലക്ഷനില്‍ നിന്ന് ഒരു വലിയ വിഭാഗം മാറി നില്‍ക്കുകയാണെന്ന വാദവും മാലാ പാര്‍വതി ഉയര്‍ത്തിയിട്ടുണ്ട്. ഒന്നാമത് ഇടവേള ബാബു ആണ് വരേണ്ടതെന്ന് ഒരുപാട് പേര്‍ക്ക് അഭിപ്രായമുണ്ട്. കാരണം അദ്ദേഹം ഉണ്ടായിരുന്നപ്പോള്‍ നല്ല ഒരു അച്ചടക്കം ഉണ്ടായിരുന്നു, കുറച്ചുകൂടി വിശ്വാസ്യത ഉണ്ട് അദ്ദേഹത്തിന്. അദ്ദേഹം പറ്റില്ല എന്ന് പറഞ്ഞു മാറി നില്‍ക്കുകയാണ്. പിന്നെ മത്സരത്തിന് മുന്നോട്ട് വന്ന പേരുകള്‍ വിജയരാഘവന്‍ ചേട്ടന്റെയും ചാക്കോച്ചന്റേയും ഒക്കെ ആയിരുന്നു. പക്ഷേ അവരും ഒഴിഞ്ഞു അതിനു അവരുടെ തന്നെ കാരണങ്ങള്‍ ഉണ്ടാകാമെന്നും മാലാ പാര്‍വതി പറയുന്നു.