കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകള്‍ക്കുമൊടുവില്‍ ഭരണസമിതി പിരിച്ചുവിട്ട നടപടികള്‍ക്ക് ശേഷം താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വെഷന്‍ സെന്ററില്‍ നടക്കുകയാണ്. യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. വോട്ടെടുപ്പ് ഒഴിവാക്കിയേക്കുമെന്നും പ്രസിഡന്റായി മോഹന്‍ലാല്‍ തന്നെ എത്തുമെന്നുമാണ് സൂചന. പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് എത്താനാണ് സാധ്യത. നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്. അഡ്‌ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തില്‍ എടുത്ത തീരുമാനങ്ങളും ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും.15 വര്‍ഷത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാറും ഇത്തവണ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. 2011 ലാണ് അദ്ദേഹം അവസാനമായി എഎംഎംഎയുടെ ജനറല്‍ ബോഡിക്ക് എത്തിയത്.

അതേസമയം അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവിവരം പങ്കുവച്ചുകൊണ്ട് പുറത്തുവിട്ട പോസ്റ്ററില്‍ നടനും മുന്‍ ട്രഷററുമായ ഉണ്ണി മുകുന്ദന്റെ അസാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍കുമാറുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണോ നടന്റെ ചിത്രം പോസ്റ്ററില്‍ നിന്നും ഒഴിവാക്കിയതെന്ന ചോദ്യമാണ് ഉയരുന്നത്. ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് മുന്‍മാനേജറായ വിപിന്‍കുമാര്‍ പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിലെ പ്രശ്നങ്ങള്‍ പരസ്യമായത്. തുടര്‍ന്ന് പരസ്പരം ആരോപണപ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താരസംഘടനയായ 'അമ്മ'യുടേയും സിനിമ തൊഴിലാളി സംഘടനയായ 'ഫെഫ്ക'യുടേയും നേതൃത്വത്തില്‍ സമവായചര്‍ച്ച നടന്നിരുന്നു.

കൂടെനടന്ന് കുതികാല്‍ വെട്ടിയവനോട് മാപ്പുപറയേണ്ട ആവശ്യം ഉണ്ണി മുകുന്ദനോ സംഘടനയ്ക്കോ ഇല്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. 'അമ്മ'യുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിശദീകരണം നല്‍കിയത്. ഇതാണ് വിഷയത്തില്‍ സംഘടനയുടെ നിലപാടെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നതായും 'അമ്മ' വ്യക്തമാക്കിയിരുന്നു. വിവാദ വിഷയത്തില്‍ നടന് പിന്തുണ നല്‍കിയ അമ്മ സംഘടനയുടെ പ്രധാന യോഗത്തിന്റെ പോസ്റ്ററില്‍ നിന്നും ചിത്രം ഒഴിവാക്കിയതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും മുതല്‍ യുവതാരങ്ങളായ നസ്ലിനും മമിതയും അനശ്വരയുമടക്കം ഇടംപിടിച്ചപ്പോള്‍ ഉണ്ണി മുകുന്ദന്റെ അസാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്. പ്രിഥ്വിരാജും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും നിവിന്‍ പോളിയും ജയസൂര്യയും ടോവിനോ തോമസുമടക്കം മുന്‍നിര നായകന്മാര്‍ പോസ്റ്ററില്‍ ഇടംപിടിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ച പോസ്റ്ററുകളില്‍ ഉണ്ണി മുകുന്ദന്റെ അസാന്നിദ്ധ്യമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

'അമ്മ'യിലെ ട്രഷറര്‍ സ്ഥാനം ഒഴിയുന്നുവെന്ന് നേരത്തെ നടന്‍ ഉണ്ണി മുകുന്ദന്‍ അറിയിച്ചിരുന്നു. ഏറെ ആലോചിച്ചതിനുശേഷമുള്ള തീരുമാനമാണിതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരം അറിയിച്ചിരുന്നു. ട്രഷറര്‍ സ്ഥാനം താന്‍ ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ ജോലി തിരക്കുകള്‍ കാരണം മറ്റു ഉത്തരവാദിത്വങ്ങള്‍ ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് ഈ തീരുമാനമെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.

അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ അഡ്ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് എഎംഎംഎയില്‍ കൂട്ടരാജി നടന്നത്.ഹേമ കമ്മറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകള്‍ക്കും പിന്നാലെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.

സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് അഡ്‌ഹോക് കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെയ് 31 ന് നടന്ന അഡ്‌ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് മറ്റ് അംഗങ്ങള്‍ തങ്ങളുടെ പൊതുതാല്‍പര്യം മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് അമ്മയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്റ് സ്ഥാനത്തുള്ള മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയിലെ അഭിനേതാക്കളില്‍ നിന്ന് ഉണ്ടായ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഭരണസമിതിയിലെ കൂട്ടരാജി. അതിക്രമ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങള്‍ ഉന്നയിച്ചതോടെയാണ് കൂട്ടരാജിയിലേക്കെത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ലെന്നും സിനിമാ രംഗം ആകെയാണെന്നും വിഷയത്തില്‍ മോഹന്‍ലാല്‍ പിന്നീട് പ്രതികരിച്ചിരുന്നു. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതല്‍ ചോദ്യ ശരങ്ങള്‍ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തില്‍ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.