തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ മോഡല്‍ കൊലക്ക് സമാനമായിരുന്നു കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ രാമഭദ്രന്റെ കൊലപാതകവും. കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബിഐ കോടതി കണ്ടെത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി പ്രാദേശിക നേതാവുമായിരുന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10 ന് രാത്രി വീട്ടില്‍ കയറി ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊന്നുവെന്നാണ് കേസ്. രാമഭദ്രന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരം വര്‍ധിപ്പിച്ചതും സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ കേസ്. കേസിലെ ഒന്നാം പ്രതി സിപിഎം പ്രവര്‍ത്തകനായിരുന്ന ഗിരീഷും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ഭര്‍ത്താവിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ഭാര്യ ഇന്ദു കഴിഞ്ഞ വിചാരണയില്‍ സാക്ഷി മൊഴി നല്‍കിയിരുന്നു. മൂന്നാം സാക്ഷിയാണ് ഇന്ദു. 2010 ഏപ്രില്‍ 10 ന് രാത്രി 9 മണിക്കാണ് സംഭവം നടന്നത്. 10 ഓളം സി പി എം പ്രവര്‍ത്തകര്‍ ജീപ്പിലെത്തി മാരകായുധങ്ങളായ വാളുകള്‍ , വെട്ടുകത്തി, അരിവാള്‍ എന്നിവ സഹിതം വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് വന്ന് തന്റെ കണ്‍മുന്നിലിട്ടാണ് ഭര്‍ത്താവിനെ തുരുതുരാ വെട്ടിയത്. കഴുത്തിലും നെഞ്ചിലും തലയിലുമായാണ് മാരകമായി വെട്ടിയത്.

ഭര്‍ത്താവിന് സ്വയരക്ഷക്കായി പ്രതിരോധിക്കാനാവാത്ത വിധത്തിലാണ് പ്രതികള്‍ കൃത്യം നിര്‍വ്വഹിച്ചത്. വാളുകളുടെ അഗ്രം കുര്‍ത്ത് മേലോട്ട് വളഞ്ഞും കൈപ്പിടിയോടു കൂടിയതുമാണ്. പ്രതികള്‍ കൃത്യത്തിനുപയോഗിച്ച 6 വാളുകളും 1 വെട്ടുകത്തിയും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ഗൂഢാലോചനക്കാരടക്കം പ്രതിക്കൂട്ടില്‍ നിന്ന 18 പ്രതികളില്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത 7 പ്രതികളേയും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞ് ജഡ്ജി സനില്‍കുമാര്‍ മുമ്പാകെ ചൂണ്ടിക്കാട്ടിയാണ് മൊഴി നല്‍കിയത്. തന്റെ കഴുത്തില്‍ അരിവാള്‍ വച്ച് അരിഞ്ഞു കളയുമെന്ന് ആക്രോശിച്ച് ഒരു പ്രതി ഭീഷണിപ്പെടുത്തി തനിക്ക് മരണഭയമുണ്ടാക്കിയതായും ഇന്ദു മൊഴി നല്‍കി. ഭര്‍ത്താവിനെ വെട്ടി ചേതനയറ്റ് വീണ് മൃത പ്രായനാക്കിയ ശേഷം പ്രതികള്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന ജീപ്പില്‍ ആയുധങ്ങളുമായി ഓടിക്കയറി 'അവന്റെ കാര്യം കഴിഞ്ഞെടാ' എന്ന് ആക്രോശിച്ച് കൊണ്ട് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

തുടര്‍ന്ന് രാമഭദ്രനെ ആദ്യം അഞ്ചല്‍ മിഷന്‍ ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടു പോയി. 11 ന് പുലര്‍ച്ചെ മരിച്ചു. ഏലൂര്‍ എസ് ഐ, അഞ്ചല്‍ സി ഐ, ക്രൈംബ്രാഞ്ച് എന്നിവരുടെ അന്വേഷണം കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയിലായതിനാല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് സിബിഐക്ക് അന്വേഷണം കൈമാറിയത്.

പുനലൂര്‍, അഞ്ചല്‍ മേഖലകളിലെ സി പി എം അനുഭാവികളും അണികളും മികച്ച സംഘാടകനായ രാമഭദ്രന്റെ സജീവ, സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തന ഫലമായി സി പി എം വിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള അണികളുടെ കൊഴിഞ്ഞു പോക്കില്‍ നിന്നുടലെടുത്ത ഈ രാഷ്ട്രീയ പകയും വൈരാഗ്യവുമാണ് ഭര്‍ത്താവിന്റെ ജീവനെടുത്ത അരും കൊലക്ക് കാരണമായതെന്നും ഇന്ദു മൊഴി നല്‍കി.

12 പ്രതികള്‍ ഗൂഡാലോചന നടത്തി കൊല ആസൂത്രണം ചെയ്ത് കൃത്യം നിര്‍വ്വഹിച്ചതായി വിചാരണ കോടതി ജഡ്ജി കെ. എസ്. രാജീവ് വിധിന്യായത്തിലെ ശിക്ഷാവിധിക്ക് മുന്നോടിയായുള്ള പേജുകളില്‍ ചൂണ്ടിക്കാട്ടി. മറ്റു 2 പ്രതികള്‍ കുറ്റവാളികള്‍ക്ക് ഒളിയിടം ഒരുക്കി ആശ്രയം നല്‍കി. ജാമ്യബോണ്ടുകള്‍ റദ്ദ് ചെയ്ത് ജാമ്യക്കാരെ വിടുതല്‍ ചെയ്ത കോടതി 12 പ്രതികളെ റിമാന്റ് ചെയ്തു. ശിക്ഷാവിധി 30 ന് പ്രഖ്യാപിക്കും.

സി പി എം പ്രവര്‍ത്തകരായ ഗിരീഷ് കുമാര്‍, റ്റി. അഫ്‌സല്‍, നജുമല്‍ ഹുസൈന്‍, ഷിബു, വി. വിമല്‍, എസ്. സുധീഷ്, ഷാന്‍, രതീഷ്, ബിജു, ജി. രഞ്ജിത്, കൊച്ചുണ്ണി എന്ന സാലി , മുനീര്‍ എന്ന റിയാസ് എന്നീ 12 പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന (ഐപിസി 120 (ബി) ), കൊലപാതകം (302) എന്നീ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തി.

16-ാം പ്രതി സി പി എം കൊല്ലം മുന്‍ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍, 17-ാം പ്രതി മുന്‍ അഞ്ചല്‍ ഏരിയാ സെക്രട്ടറി പി.എസ്. സുമന്‍ എന്നിവര്‍ കുറ്റവാളികള്‍ക്ക് ഒളിയിടം ഒരുക്കി ആശ്രയം നല്‍കിയെന്ന (ഐപിസി 212) കുറ്റത്തിനാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
14-ാം പ്രതി ഡിവൈഎഫ്‌ഐ നേതാവ് പുനലൂര്‍ റിയാസ്, 15-ാം പ്രതി മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം കുണ്ടറ മാര്‍ക്‌സണ്‍ യേശുദാസ് എന്നിവര്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. 18ാം പ്രതി ജയമോഹന്‍, 19-ാം പ്രതി റോയി കുട്ടി എന്നിവരെയും 16-ഉം, 17 ഉം പ്രതികള്‍ക്കൊപ്പം വിട്ടയച്ചു

21 സി പി എം കാരായിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പ്രതികളെ സിബിഐ കേസില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. ഒരു പ്രതി വിചാരണക്ക് മുമ്പ് മരണപ്പെട്ടു. അപ്രകാരം 18 പ്രതികളാണ് നിലവില്‍ വിചാരണ നേരിട്ടത്.

ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സി പി എം നേതാക്കള്‍ ഉള്‍പ്പെടുന്ന കൊലക്കേസിലെ ഗൂഡാലോചനക്കാരെ ഒഴിവാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. ലോക്കല്‍ പോലീസ് സിപിഎം നേതാക്കളെ ഒഴിവാക്കി ക്യത്യത്തില്‍ നേരിട്ട് പങ്കെടുത്ത 17 പേരെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിബിഐയാണ് ഗൂഢാലോചനയില്‍ പങ്കെടുത്ത നേതാക്കളെ ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 109 (കുറ്റകൃത്യത്തിന് പ്രേരണ നല്‍കല്‍), 414 (കളവു മുതല്‍ ഒളിപ്പിച്ചു വയ്ക്കുന്നതിന് സഹായിക്കല്‍) ,120- ബി (ക്രിമിനല്‍ ഗൂഢാലോചന) , 143 (നിയമവിരുദ്ധ സംഘത്തിലെ അംഗമാകല്‍) , 147 (ലഹള നടത്തല്‍) , 148 (മാരകായുധം ധരിച്ച് ലഹള നടത്തല്‍) , 201 (കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കുകയും വ്യാജമായ വിവരം നല്‍കുകയും ചെയ്യല്‍) , 212 (കുറ്റക്കാര്‍ക്ക് അഭയം നല്‍കി ഒളിവില്‍ പാര്‍പ്പിക്കല്‍) , 302 (കൊലപാതകം) , 447 (കുറ്റകരമായ വസ്തു കൈയ്യേറ്റം) , 448 (ഭവന കൈയ്യേറ്റം) , 449 (കൊല ചെയ്യുന്നതിന് വേണ്ടിയുള്ള ഭവന കൈയ്യേറ്റം) , 452 ( ദേഹോപദ്രവത്തിന് ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 457 ( രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന ഭേദനം) , 506 (ii) (വധ ഭീഷണി മുഴക്കല്‍) എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ ഇരുപത്തിയേഴാം വകുപ്പും ( മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍) പ്രതികള്‍ക്കു മേല്‍ ചുമത്തിയാണ് സിബിഐ കോടതി പ്രതികളെ വിചാരണ ചെയ്തത്.