കൊയ്‌റോ: പുരാതന ഈജിപ്തുകാര്‍ വിശ്വാസങ്ങളുടെ പേരില്‍ മൃതദേഹങ്ങളോട് കാട്ടിയ ക്രൂരതകളുടെ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്ത്. അയ്യായിരം വര്‍ഷം മുമ്പ് മരിച്ച ചിലരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ഗവേഷണങ്ങളിലാണ് ഇക്കാര്യം മനസിലാക്കാന്‍ കഴിഞ്ഞത്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളില്‍ ഒന്നാണ് നൈല്‍ നദിക്കടുത്തുള്ള അഡൈമ സെമിത്തേരിയില്‍ അടക്കം ചെയ്ത ഒരു കൗമാരക്കാരിയുടെ മൃതദേഹം.

ബി.സി 3300 മുതല്‍ 2700 വരെ പഴക്കമുള്ളതാണ് ഈ സെമിത്തേരിയെന്നാണ് കരുതപ്പെടുന്നത്. ഈ പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ കൈ

മുകള്‍ഭാഗത്തിന്റെയും കൈത്തണ്ടയുടെയും താഴത്തെ ഭാഗത്തിന് സമീപം മുറിച്ചുമാറ്റിയ നിലയിലാണ് കാണപ്പെട്ടത്. ചിലപ്പോള്‍ ഒരു കോടാലി ഉപയോഗിച്ചായിരിക്കും മുറിച്ചു മാറ്റിയത് എന്നാണ് കരുതപ്പെടുന്നത്. ശരീര പേശികള്‍ മൂര്‍ച്ചയുള്ള ഏതോ വസ്തു ഉപയോഗിച്ചായിരിക്കാം മുറിച്ചത് എന്നുമാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ സംസ്‌ക്കാരത്തിനായി അവളുടെ ശരീരം തയ്യാറാക്കിയവര്‍ മുറിഞ്ഞ ഭാഗങ്ങള്‍ ഏതാണ്ട് കേടുകൂടാതെ ദൃശ്യമാകുന്ന തരത്തില്‍ ശ്രദ്ധാപൂര്‍വ്വമാണ് ക്രമീകരിച്ചത്. മുറിച്ച് മാറ്റിയ കൈ കൈത്തണ്ടയുടെ അരികില്‍ തന്നെ വെച്ചിരുന്നു. പെണ്‍കുട്ടിയുടെ വലത് കൈയ്യാണ് മുറിച്ചു മാറ്റിയിരുന്നത്. ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സിറിയസിന്റെ ഉദിച്ചുയരുന്ന ഭാഗത്തേക്കാണ് അവളുടെ ശവപ്പെട്ടി ക്രമീകരിച്ചിരുന്നത്. ഇതെല്ലാം തന്നെ പിന്നീട് വന്ന ഫറോവാമാരുടെ ശവസംസ്‌ക്കാരം ഉള്‍പ്പെടെയുള്ള മതപാരമ്പര്യങ്ങളെ ഏറെ സ്വാധീനിച്ചിരിക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്.

ഈജിപ്തിലെ ഏറ്റവും പഴക്കമേറിയ സെമിത്തേരികളില്‍ ഒന്നായ അഡൈമ 74 ഏക്കറിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. 900 ല്‍ അധികം ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. ഇവിടങ്ങളിലെ പാറ്റേണുകളുമായി വിലയിരുത്താന്‍ ഗവേഷകര്‍ നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈയിടെ മറ്റൊരു സ്ത്രീയുടെ ഭൗതിക അവശിഷ്ടങ്ങള്‍ അലങ്കരിച്ച ആഭരണങ്ങളും മണ്‍പാത്രങ്ങളും കൊണ്ട് അടക്കം ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മൂന്നാമത്തെ ശവകുടീരത്തില്‍ ഒരു ആചാരപര വടിയും സസ്യ നാരുകളുള്ള വിഗ്ഗും ധരിച്ച ഒരു സ്ത്രീയുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.

ചില ശവകുടീരങ്ങളില്‍ നിന്ന് ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച വള്ളങ്ങളുടെ മാതൃകകളും വിലപിടിപ്പുള്ള ശവപ്പെട്ടികളും കണ്ടെടുത്തിരുന്നു. ഇത് സമൂഹത്തിലെ ഉന്നത നിലയില്‍ ഉള്ളവരുടെ മൃതദേഹങ്ങള്‍ ആയിരുന്നിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ഒരു കുട്ടിയുടെ അസ്ഥി ഒരു മുതിര്‍ന്ന വ്യക്തിയുടെ നെഞ്ചില്‍ ചേര്‍ത്ത് വച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിരുന്നു. മറ്റൊരു സ്ത്രീയുടെ കൈയില്‍ ഒരു ബ്രേസ്ലെറ്റ് കഷണം പിടിച്ച നിലയിയാണ് കുഴിച്ചിട്ടിരുന്നത്. മരണാനന്തര ജീവിതത്തില്‍ ഇവര്‍ വിശ്വസിച്ചിരുന്നു എന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കാം.