കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരെ കൈക്കൂലി പരാതി നല്‍കിയ വ്യവസായി കുടുങ്ങി. കശുവണ്ടി ഇറക്കുമതിയുടെ പേരില്‍ 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. കൊല്ലം സ്വദേശി അനീഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തള്ളിയത്. ഇതോടെ അനീഷ് ബാബുവിന് ജയില്‍ വാസം ഏതാണ്ട് ഉറപ്പായി. താമസിയാതെ അനീഷ് ബാബുവിനെ അറസ്റ്റു ചെയ്യുകയും ചെയ്യും. ഇഡിക്കെതിരെ സിപിഎമ്മും പിണറായി സര്‍ക്കാരും രാഷ്ട്രീയ ആയുധമാക്കിയ വിവാദമാണ് ഇത്. അനീഷ് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ വലിയ തോതില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ആയുധമാക്കി. ഇഡി ഓഫീസില്‍ സംസ്ഥാന വിജിലന്‍സ് റെയ്ഡും നടത്തി. ഈ കേസിലാണ് ഹൈക്കോടതി നിര്‍ണ്ണായക നിരീക്ഷണം നടത്തുന്നത്.

പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ല. പ്രതി നിരപരാധിയാണെന്നു വിശ്വസിക്കാന്‍ തക്കതായ കാരണങ്ങളില്ല. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നതും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അനീഷ് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് എടുത്ത കേസില്‍ ഇഡി ഉദ്യോഗസ്ഥന് ജാമ്യം നല്‍കിയിരുന്നു. കേസൊതുക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നാണു കൊല്ലം കൊട്ടാരക്കര സ്വദേശിയായ അനീഷ് ബാബു പരാതി നല്‍കിയത്. എന്നാല്‍, കള്ളപ്പണ ഇടപാട് കേസില്‍നിന്നു രക്ഷപ്പെടാനായാണ് അനീഷ് ബാബു ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു ഇ.ഡി വാദം. ഇത് ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.

കൈക്കൂലി ആരോപണത്തില്‍ സംസ്ഥാന വിജിലന്‍സ് കേസെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇഡിയുടെ കൊച്ചി ആസ്ഥാനത്തെ അസി. ഡയറക്ടര്‍ ശേഖര്‍ കുമാറായിരുന്നു ഒന്നാം പ്രതി. ശേഖര്‍ കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥനെ ഇഡി പിന്നീട് ഷില്ലോങ്ങിലേക്കു സ്ഥലം മാറ്റി. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കിത്തരാം എന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചു എന്ന് അനീഷ് ബാബുവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കൊല്ലം, കൊട്ടാരക്കര സ്റ്റേഷനുകളില്‍ കേസുണ്ട്. കശുവണ്ടി വാങ്ങി പണം നല്‍കാത്തതിന് ഒരു കേസും, ടാന്‍സാനിയയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചു എന്ന മറ്റൊരു കേസുമാണ് ഇയാള്‍ക്കെതിരെയുള്ളത്.

25.58 കോടി രൂപയാണ് ഇത്തരത്തില്‍ തട്ടിച്ചത് എന്നാണ് കേസ്. ഈ പണം വിദേശത്തേക്കു കടത്തിയെന്നും അതിനാല്‍ പിഎംഎല്‍എ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് ഇ.ഡിയുടെ വാദം. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇന്നു കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു വിശ്വസിപ്പിച്ചു കോടികള്‍ തട്ടിയ കേസില്‍ കൊല്ലത്ത് പോലീസ് അറസ്റ്റിലായ യുവാവാണ് അനീഷ് ബാബു. പോലീസ് അന്വേഷണത്തില്‍ അനീഷ് ബാബുവിന് വിദേശ ബാങ്കുകളില്‍ ഉള്‍പ്പടെ പത്തിലധികം അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടുണ്ട്. ടാന്‍സാനിയയില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു പറഞ്ഞു കശുവണ്ടി വ്യവസായികളില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലാണ് അനീഷ് ബാബുവിനെ 2020ല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കേരളത്തിലും തായിലാന്‍ഡിലും ടാന്‍സാനിയയിലുമായി അനീഷിന് പത്തിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് പ്രതി ആഡംബര ജീവതമാണ് നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഈ കേസാണ് ഇഡി അന്വേഷണത്തിന് കാരണമായത്. അറസ്റ്റിലാകുമ്പോള്‍ ഒരു കോടിയിലധികം വിലയുള്ളത് ഉള്‍പ്പടെ 14 കാറുകളാണ് അനീഷിന് ഉണ്ടായിരുന്നത്. തട്ടപ്പിന് കേന്ദ്രസര്‍ക്കാരിന്റെ അടക്കം വ്യജ രേഖ നിര്‍മിച്ചതായും സൂചനയുണ്ടെന്ന് 2020ല്‍ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ കേസില്‍ അനീഷ് മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. കൊട്ടാരക്കര വാളകം അമ്പലക്കരയിലെ വാഴവില വീട്ടില്‍ അനീഷ്ബാബുവിനെ 2018ലും അറസ്റ്റ് ചെയ്തിരുന്നു. അന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു തോട്ടണ്ടി ഇറക്കുന്നതിനുള്ള ലൈസന്‍സുണ്ടെന്ന വ്യാജരേഖകള്‍ കാട്ടി തൃക്കോവില്‍വട്ടം ജയലക്ഷ്മി കാഷ്യൂസ് ഉടമ പങ്കജാക്ഷന്‍ പിള്ളയില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയ കേസിലാണ് അനീഷ് ബാബു അറസ്റ്റിലായത്.

പങ്കജാക്ഷന്‍ പിള്ളയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അനീഷിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ കേസുകളില്‍ എല്ലാം ഇനി ഇഡി വിശദ പരിശോധന നടത്തും.