ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതര്‍ ആക്രമിച്ച് തകര്‍ത്ത കപ്പലില്‍നിന്ന് കാണാതായ അനില്‍കുമാര്‍ സുരക്ഷിതന്‍. അനില്‍ കുമാര്‍ യെമനില്‍ നിന്ന് ഭാര്യ ശ്രീജയെ ഫോണില്‍ വിളിച്ചു. ഈ മാസം ഏഴിനാണ് ഗ്രനേഡ് ആക്രമണത്തില്‍ കപ്പല്‍ മുങ്ങി സെക്യൂരിറ്റി ഓഫിസറായ അനില്‍കുമാറടക്കം 11 പേരെ കാണാതായത്. അനില്‍കുമാര്‍ യെമനിലുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും യെമന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണോ അതോ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണോ എന്നു വ്യക്തമായിരുന്നില്ല. എന്നാല്‍ സൈന്യത്തിനൊപ്പം അനില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അനിലിന്റെ ഫോണ്‍വിളി വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചു. യെമനില്‍നിന്ന് വിളിച്ച ഫോണ്‍ നമ്പറും കൈമാറിയിട്ടുണ്ട്.

താന്‍ യെമനിലുണ്ടെന്നും ഉടന്‍ എത്താനാകുമെന്ന് പ്രതീക്ഷയെന്നും ശ്രീജയോട് പറഞ്ഞു. നിമിഷങ്ങള്‍ മാത്രം നീണ്ട ഫോണ്‍വിളിക്കിടയില്‍ മകന്‍ അനുജിനോടും സംസാരിച്ചു. പിന്നീട് വിളിക്കാമെന്നും മകനോടും പറഞ്ഞു. യെമനില്‍ ഇന്ത്യയ്ക്ക് എംബസിയില്ലാത്തതിനാല്‍ സൗദിയിലെ എംബസിക്കാണ് ചുമതല. ഇരു രാജ്യങ്ങളിലും ഇന്നലെ അവധി ദിനമായിരുന്നതിനാല്‍ അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്നു വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും കാര്‍ത്തികപ്പള്ളി തഹസില്‍ദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ ആക്രമണത്തിനിടെ മരിച്ചു. ഒരാള്‍ക്ക് മാരകമായി മുറിവേറ്റു. 21 പേര്‍ കടലില്‍ച്ചാടി. ഇതില്‍ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിന്‍ ഉള്‍പ്പെടെ 10 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. അനിലടക്കമുള്ളവര്‍ ജാക്കറ്റ് ധരിച്ച് കടലില്‍ ചാടിയെങ്കിലും തിരയില്‍ ദിശമാറിയത് പ്രതിസന്ധിയായി.

സെക്യൂരിറ്റി ഓഫീസര്‍മാരില്‍ ഒരാളായിരുന്നു അനില്‍ കുമാര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ഭാര്യ ശ്രീജയുടെ മൊബൈലിലേക്ക് വിളിയെത്തിയത്. താന്‍ യെമെനിലുണ്ടെന്നും കൂടുതലൊന്നും സംസാരിക്കാന്‍ കഴിയില്ലെന്നും അനില്‍ പറഞ്ഞു. മകള്‍ അനഘയ്ക്ക് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. അനില്‍കുമാര്‍ യെമെന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണു പ്രാഥമിക സൂചന. തിങ്കളാഴ്ചയോടെ അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടിയിലേക്ക് എംബസി അധികൃതര്‍ കടന്നേക്കും. യെമെനില്‍ ഇന്ത്യക്ക് എംബസിയില്ല. കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. യെമെനില്‍നിന്നു വിളിച്ച നമ്പരും ശേഖരിച്ചു.

ഈ മാസം ഏഴാംതീയതി സൊമാലിയയില്‍ ചരക്കിറക്കിയശേഷം ജിദ്ദയിലേക്കു വരുമ്പോഴാണ് യെമെന്‍ പരിധിയിലുള്ള ചെങ്കടലില്‍ ഹൂതികളുടെ ആക്രമണമുണ്ടായത്. കപ്പല്‍ ആക്രമിച്ച് കടലില്‍ മുക്കുകയായിരുന്നു. ക്യാപ്റ്റന്‍ റഷ്യക്കാരനായിരുന്നു. മലയാളികളായി രണ്ടുപേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഫിലിപ്പീന്‍സുകാരാണെന്നാണു വിവരം. ആക്രമണത്തില്‍ നാലുപേര്‍ കപ്പലില്‍ത്തന്നെ മരിച്ചു. കപ്പലിലുണ്ടായിരുന്ന മലയാളിയായ അഗസ്റ്റിന്‍ രണ്ടു ദിവസം മുന്‍പ് നാട്ടിലെത്തി. കപ്പലിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.

ഗ്രീക്ക് ഉടമസ്ഥതയിലുള്ള ഇന്റേണിറ്റി എന്ന കപ്പലിലെ സെക്യൂരിറ്റി ഓഫീസറായിരുന്നു അനില്‍കുമാര്‍. സീ ഗാര്‍ഡിയന്‍ മാരിറ്റൈം സെക്യൂരിറ്റി എന്ന സ്ഥാപനമാണ് മാതൃകമ്പനി. കപ്പലിലേക്ക് സുരക്ഷാജീവനക്കാരെ നല്‍കുന്ന കമ്പനിയാണിത്. പാലക്കാട്ടുള്ള ഒരു കണ്‍സള്‍ട്ടന്‍സി വഴിയാണ് ജോലിക്കു കയറിയത്. കപ്പലിലാകുമ്പോള്‍ പലപ്പോഴും ഫോണിന് റേഞ്ച് കിട്ടാറില്ല. ഈ മാസം ആറാംതീയതി സൊമാലിയയില്‍ എത്തിയപ്പോള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. വാട്‌സാപ്പ് വഴി കപ്പലില്‍നിന്ന് ഗോതമ്പ് ഇറക്കുന്നതൊക്കെ കാണിച്ചിരുന്നു. തുടര്‍ന്ന് ജിദ്ദയിലേക്ക് യാത്ര ചെയ്യുമ്പോള്‍ മിസൈലാക്രമണം ഉണ്ടാകുകയായിരുന്നു.