കൊച്ചി: ബാർ കോഴയിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ശബ്ദരേഖയ്ക്ക് പിന്നിലുള്ളത് ഫെഡറേഷൻ കേരള ഹോട്ടൽ അസോസിയേഷന്റെ ഇടുക്കിയിലെ പ്രധാന നേതാവ്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് അനിമോൻ തൊടുപുഴ. ഇടുക്കി ജില്ലാ പ്രസിഡന്റും. അതുകൊണ്ടാണ് പുറത്തു വന്ന ശബ്ദരേഖയ്ക്ക് പ്രസക്തി കൂട്ടുന്നത്. ഏതായാലും ഈ ശബ്ദരേഖയിൽ പ്രതിപക്ഷം പരാതി നൽകാൻ സാധ്യത ഏറെയാണ്. മുമ്പ് യുഡിഎഫ് ഭരണ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരേയും ബാർ കോഴ ആരോപണം ഉയർന്നിരുന്നു. അന്ന് വിജിലൻസിന് അടക്കം മൊഴി കൊടുത്ത വ്യക്തികൂടിയാണ് അനിമോൻ.

തൊടുപുഴയ്ക്ക് പുറത്തും ബിസിനസ് താൽപ്പമുള്ള വ്യക്തിയാണ് അനിമോൻ. ഒറ്റപ്പാലം അരമന ഹോട്ടലും നീരാളി ഫിഷ് തൊടുപുഴയും അനിമോന്റെ നേതൃത്വത്തിലുള്ളതാണ്. പെരുമ്പാവൂരിലെ വിൻസ് പാർക്കിലും പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പാൻ ഷോറിലും പങ്കാളിത്തമുണ്ടായിരുന്നു. കേരളത്തിലുടനീളം വിവിധ ഹോട്ടൽ സംരംഭങ്ങളുടെ സാരഥിയാണ്. മോഹൻലാലിന്റെ ശതകോടി മുടക്കമുതൽ ചെലവാക്കിയ ആദ്യ ചിത്രമായ ഒടിയന്റെ സഹനിർമ്മതാവുമായിരുന്നു അനിമോൻ. ജയകൃഷ്ണൻ എന്നാണ് പേരെങ്കിലും അനിമോൻ എന്ന് തന്നെയാണ് എല്ലാവരും ഈ ഹോട്ടൽ സംരഭകനെ വിളിച്ചിരുന്നത്. തൊടുപുഴയിൽ പെട്രോൾ പമ്പ് അടക്കം നിരവധി സ്ഥാപനങ്ങൾ അനിമോനുണ്ട്. തൊടുപുഴക്കാരുടെ സിങ്കം എന്നാണ് അനിമോനെ സോഷ്യൽ മീഡിയയിൽ അടുപ്പക്കാർ വിശേഷിപ്പിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് കളമൊരുക്കുന്ന ശബ്ദസന്ദേശം പുറത്ത് വരുന്നതും അനിമോനിലൂടെയാണ്. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വരുന്നത്.

"പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടതുകൊടുക്കണം" ശബ്ദസന്ദേശത്തിൽ പറയുന്നു. ബാർ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.

ശബ്ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോൻ ഒഴിഞ്ഞുമാറി. കൊച്ചിയിൽ ബാർ ഇടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ, പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് പ്രതികരിച്ചത്.