തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് നടി അന്ന രാജന്‍. ശുദ്ധമായ ഭക്തിയോടെയാണ് താന്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയതെന്നും, തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. കൈകൂപ്പി, കണ്ണുനീരോടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് അന്ന തന്റെ ഭാഗം വിശദീകരിച്ചത്. വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന് ശേഷമാണ് ഇത്തവണ അമ്മയുടെ സന്നിധിയില്‍ പൊങ്കാലയിടാന്‍ എത്തിയതെന്നും എന്നാല്‍ തന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത് വലിയ വേദനയുണ്ടാക്കിയെന്നും താരം പറഞ്ഞു.

പൊങ്കാല ചടങ്ങില്‍ നിന്നുള്ള അന്നയുടെ വിഡിയോകള്‍ വൈറലായപ്പോള്‍ താരത്തിന്റെ വസ്ത്രധാരണം അടക്കം ചര്‍ച്ചയായിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തില്‍ വിവിധ ആങ്കിളുകളില്‍ നിന്നുള്ള നടിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് യൂട്യൂബേഴ്‌സ് പകര്‍ത്തിയത്. സ്വന്തം ബ്രാന്റില്‍ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. യൂട്യൂബ് ചാനലുകളില്‍ നിറയെ അന്നയുടെ വിഡിയോയായിരുന്നു. എന്നാല്‍ നടി മനഃപൂര്‍വം യൂട്യൂബേഴ്‌സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും സൂക്ഷിക്കേണ്ടത് സ്വന്തം കടമയായിരുന്നുവെന്നും വിമര്‍ശനം വന്നു. പൊങ്കാല അര്‍പ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാന്‍ വേണ്ടിയാണ് അന്ന ആറ്റുകാല്‍ എത്തിയത് എന്നതരത്തില്‍ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം.

പൊങ്കാല ചടങ്ങിനിടെ ചില യൂട്യൂബ് ചാനലുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. നടിയുടെ വസ്ത്രധാരണത്തെയും ശരീരപ്രകൃതിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വന്തം ബ്രാന്‍ഡില്‍ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. എന്നാല്‍, റീച്ച് വര്‍ദ്ധിപ്പിക്കാന്‍ നടി മനഃപൂര്‍വ്വം യൂട്യൂബര്‍മാരെ ക്ഷണിച്ച് വരുത്തിയതാണെന്നും പൊങ്കാലയെ പബ്ലിസിറ്റി സ്റ്റണ്ടായി ഉപയോഗിച്ചുവെന്നും ഒരു വിഭാഗം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞ നടി, തന്റെ ചിരിക്കും പ്രാര്‍ത്ഥനയ്ക്കും പിന്നിലെ സത്യസന്ധത അമ്മയ്ക്ക് അറിയാമെന്നും ഒരു വിനീതയായ ഭക്തയായി തുടര്‍ന്നും താന്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് നടിയുടെ കുറിപ്പിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.

ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാല്‍ എത്തി പൊങ്കാല അര്‍പ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന പറഞ്ഞു. കൈ കൂപ്പിയും കണ്ണ് നിറഞ്ഞുമാണ് താനിത് എഴുന്നതെന്ന ആമുഖത്തോടെയായിരുന്നു നടിയുടെ പ്രതികരണം.

നടിയുടെ പ്രതികരണം ചുവടെ

''കൈകൂപ്പി, കണ്ണുനീരോടെ,

ആറ്റുകാല്‍ അമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ ആദ്യമായി പൊങ്കാല അര്‍പ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടില്‍ നിന്നുകൊണ്ട്, വിറകടുപ്പില്‍ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു.

ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വിഡിയോകളും ക്ലിപ്പുകളും പകര്‍ത്തി പങ്കുവയ്ക്കപ്പെട്ടുവെന്ന് കണ്ടപ്പോള്‍ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉള്‍പ്പെടെ ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.എന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കില്‍ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസില്‍ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയപൂര്‍വം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ്സ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാര്‍ത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം.

ആ സത്യം മതി എനിക്ക്. എപ്പോഴും ഞാന്‍ ആറ്റുകാല്‍ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളില്‍ സമര്‍പ്പിച്ചുകൊണ്ട്.''- അന്ന രാജന്റെ വാക്കുകള്‍. നടിയുടെ വിശദീകരണ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്.