കൊച്ചി: ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പൂനെ ഓഫീസിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെ ഹൃദായഘാതം മൂലം മരണപ്പെട്ടത് രാജ്യവ്യാപകമായി തന്നെ വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഇരയാണ് തന്റെ മകളെന്ന് കാട്ടി കമ്പനിക്ക് അന്നയുടെ അമ്മ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്.


തൊഴില്‍ സമ്മര്‍ദ്ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്ന സെബാസ്റ്റ്യന്‍ ആലോചിച്ചിരുന്നതായി സുഹൃത്ത് ആന്‍മേരി ടെലിവിഷന്‍ ചാനലിനോട് വെളിപ്പെടുത്തി. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് വിളിച്ച് സംസാരിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് തന്നോട് പറഞ്ഞിരുന്നതെന്നും അന്നയുടെ സ്‌കൂള്‍ കാലം മുതലുളള സഹപാഠിയായ ആന്‍മേരി പറഞ്ഞു.

'അന്നക്ക് ജോലി സ്ഥലത്ത് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇക്കാര്യം ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും ജോലിക്ക് പോകണം. രാവിലെ 6 മണിക്ക് ഓഫീസിലേക്കെത്തണം. രാത്രി 12 , 1 മണി സമയത്തെല്ലാമാണ് തിരികെ വരുന്നത്. ഇടവേള പോലുമുണ്ടായിരുന്നില്ല. അന്ന വീട്ടിലേക്ക് വരാനിരിക്കെയാണ് മരണമുണ്ടായത്. വീട്ടിലെത്തി കഴിഞ്ഞ് വര്‍ക്ക് ഫ്രം ഹോം ചോദിക്കാമെന്ന് അന്ന കരുതിയിരുന്നു. അതിന് ശേഷം കൊച്ചിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങാമെന്നും കരുതി. തീരെ പറ്റാത്ത അവസ്ഥയെങ്കില്‍ ജോലി ഉപേക്ഷിക്കാമെന്ന് കരുതിയിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് നെഞ്ച് വേദന വന്നു. അന്ന് എനിക്ക് മെസേജ് അയച്ചിരുന്നു. പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നുവെന്ന് അന്ന പറഞ്ഞിരുന്നു. സ്‌ട്രെസ് കാരണമുളള നെഞ്ച് വേദനയാണ്. ഡോക്ടറും പറഞ്ഞു. ഫുഡ് ശരിയായി കഴിക്കുന്നില്ല, ഉറക്കമില്ല, ഇതെല്ലാം കാരണമാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. അപ്പോഴും തൊഴില്‍ സമ്മര്‍ദ്ദത്തെ കുറിച്ച് അന്ന പറഞ്ഞിരുന്നുവെന്നും ആന്‍മേരി പറഞ്ഞു.

അതിനിടെ, അന്ന സെബാസ്റ്റ്യന്റെ കുഴഞ്ഞു വീണുള്ള മരണത്തിന് പിന്നാലെ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍ സന്ദേശം പുറത്ത് വന്നു. അന്നയുടെ മരണത്തിന് കാരണം ജോലിഭാരവും ഓഫിസിലെ സമ്മര്‍ദവുമെന്ന മാതാപിതാക്കളുടെ ആരോപണം തള്ളി കമ്പനി ചെയര്‍മാന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് കമ്പനിയിലെ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഇ വൈ കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയില്‍ തൊഴില്‍ സമ്മര്‍ദ്ദം ഇ വൈയില്‍ നിരന്തര സംഭവമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും നസീറ കാസി വ്യക്തമാക്കുന്നുണ്ട്. ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയര്‍മാന്‍ രാജീവ് മെമാനി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയില്‍ സന്ദേശം. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. അമിത ജോലി ഭാരമാണ് മകളുടെ മരണകാരണം എന്നായിരുന്നു അന്നയുടെ അമ്മ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഈ ആരോപണം കമ്പനി തള്ളിയിരുന്നു.

മറ്റേതൊരു ജീവനക്കാരനെയും പോലെ മാത്രമേ അന്നയ്ക്കും ജോലി നല്‍കിയിരുന്നെന്നും ജോലി സമ്മര്‍ദ്ദം കാരണം യുവതിയുടെ ജീവന്‍ നഷ്ടമായെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നുമായിരുന്നു ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനിയുടെ പ്രതികരണം. തങ്ങളുടെ ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യണമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ക്ക് ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. ഓരോരുത്തും കഠിനാധ്വാനം ചെയ്യണമെന്നതില്‍ സംശയമില്ല. നാല് മാസമേ അന്ന ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടുള്ളൂ. മറ്റേതൊരു ജീവനക്കാരനെയും പോലെ അവള്‍ക്ക് ജോലി അനുവദിച്ചു. ജോലി സമ്മര്‍ദ്ദം അവളുടെ ജീവനെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല,'' രാജീവ് മേമാനിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജോലിഭാരവും ഓഫിസിലെ സമ്മര്‍ദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണമെന്നും പുതിയ കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയതും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും.

ഇ വൈ ഗ്ലോബലിന് കീഴിലുള്ള എസ് ആര്‍ ബട്ട്‌ലിബോയുടെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു അന്ന. സ്ഥാപനത്തിനും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണ് അന്നയുടേത്. ഇത്തരം സാഹചര്യങ്ങളില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ അന്നയുടെ വിയോഗത്തിലും കമ്പനി സ്വീകരിച്ചിട്ടുണ്ട്. അത് തുടരും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്ന സെബാസ്റ്റ്യന്റെ വീട്ടില്‍ കമ്പനി അധികൃതര്‍ എത്തിയെങ്കിലും കമ്പനിയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പിതാവ് സിബി ജോസഫും വ്യക്തമക്കി. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കമ്പനി ഉറപ്പൊന്നും നല്‍കിയില്ല. ഈ നിലപാട് കമ്പനിയുടെ ചെയര്‍മാന്‍ വ്യക്തമാക്കുക കൂടി ചെയ്തിതോടെ കുടുംബം നിരാശയിലാണ്. ഇനി ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്.

കമ്പനിയുടെ പങ്കാളികള്‍, സീനിയര്‍ മാനേജര്‍, എച്ച്.ആര്‍ മാനേജര്‍ എന്നിവരാണ് എത്തിയതെന്നും സിബി ജോസഫ് പറഞ്ഞു. മകള്‍ മരിച്ചത് ജോലിഭാരം കാരണമാണെന്നും മകളുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കമ്പനിയില്‍ നിന്ന് ഒരു ജീവനക്കാരന്‍ പോലും എത്തിയില്ലെന്നും മാതാവ് പറഞ്ഞു. ഇനി ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുത്, അതിനാണ് വിവരം പുറത്തുവിട്ടത്. മാര്‍ച്ച് 18നാണ് അന്ന ഇ.വൈ കമ്പനിയില്‍ ചേര്‍ന്നത്. ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. ജൂലൈ 20നാണ് അന്ന മരിച്ചത്.

പത്തുദിവസം മുമ്പ് അന്നയുടെ അമ്മ ഇ.വൈ കമ്പനി ചെയര്‍മാന് അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയത്തില്‍ പ്രതിഷേധം ശക്തമായത്. അതസമയം തുടക്കക്കാരായ ജീവനക്കാരെ ചൂഷണം ചെയ്യുന്ന പ്രശ്‌നം അടിയന്തരമായി ഉന്നയിക്കേണ്ടതാണെന്നാണ് അന്നയുടെ മരണത്തോടെ വിവിധ കോണുകളില്‍ നിന്നും ഉരുന്ന ലവാദവും. മേഖലയിലാകമാനം പരിശീലനം എന്ന പേരിലോ യാഥാര്‍ത്ഥ്യ ലോകത്തിലേക്കുള്ള തയ്യാറെടുപ്പ് എന്ന നിലയിലോ തുടക്കക്കാരായ ജീവനക്കാരന്‍ അമിതഭാരം എടുക്കേണ്ടി വരുന്നുണ്ടെന്ന് മാനേജ്മെന്റ് രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നു