പത്തനംതിട്ട: എസ്ഡിപിഐ സ്ഥാപക ദിനത്തില്‍ കോണ്‍ഗ്രസ് നേതാവായ ആന്റോ ആന്റണി എംപിയുടെ ഓഫീസിലെത്തി മധുരം നല്‍കിയതിനെച്ചൊല്ലി വിവാദം. ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു എസ്ഡിപിഐയുടെ സ്ഥാപക ദിനം. അന്ന് ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് മധുരം നല്‍കിയത്. തന്റെ ഓഫീസിലെത്തി മധുരം തന്നത് സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്‌തെന്ന് ആന്റോ ആന്റണി പറയുന്നു. അതും തന്റെ മണ്ഡലത്തിലുള്ളവര്‍ എന്നും ആന്റോ വിശദീകരിക്കുന്നു.

എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരുമാണ് എംപിയുടെ ഓഫീസിലെത്തി ലഡു നല്‍കിയത്. അവര്‍ വരുന്നതിന്റെയും മധുരം നല്‍കുന്നതും പോകുന്നതുമെല്ലാം ഷൂട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ റീലായി സമൂഹമാധ്യത്തില്‍ ഇടുകയും ചെയ്യുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയകക്ഷികളുമായി യുഡിഎഫ് സഖ്യം ചേരുകയാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് അന്റോ പറയുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന നേതാവാണ് ആന്റോ ആന്റണി.

സമൂഹത്തിലെ പല സംഘടനകളും ആളുകളും തന്റെ ഓഫീസില്‍ വരാറുണ്ടെന്ന് ആന്റോ ആന്റണി പറഞ്ഞു. രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ള പ്രവര്‍ത്തകരും വരാറുണ്ട്. അവരെയെല്ലാം എംപി ഓഫീസില്‍ വരരുതെന്ന് പറഞ്ഞ് തടയണോ?. എല്ലാവരുമായും നല്ലബന്ധം പുലര്‍ത്തുന്നതാണ് തന്റെ രീതിയെന്ന് ആന്റോ ആന്റണി പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അവര്‍ വന്ന്, അവരുടെ സംഘടനയുടെ സ്ഥാപകദിനത്തില്‍ ലഡു നല്‍കി. താന്‍ അത് സ്വീകരിച്ചു. അതില്‍ എന്താണ് തെറ്റ്?. വന്നവര്‍ തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ടവരാണെന്നും, നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേയെന്നും ആന്റോ ആന്റണി ചോദിച്ചു.