കോഴിക്കോട്: എപി വിഭാഗം സുന്നി സംഘടന, വിട്ട് നില്‍ക്കാന്‍ ആഹ്വാനം നടത്തിയതിന്റെ പേരില്‍ ഒരുഉസ്താദിന്റെ ഭാര്യയെയും പത്തുവയസ്സുള്ള മകളെയും സോഷ്യല്‍ മീഡിയയില്‍ നിരന്തരം അപമാനിക്കുന്നതായി പരാതി. ഇതിനെതിരെ കോഴിക്കോട് കുരുവട്ടൂര്‍ താമസിക്കുന്ന യുവതി നല്‍കിയ പരാതിയിന്‍മേല്‍ കോഴിക്കോട് റെയില്‍വേ പോലീസ് കേസെടുത്തു. പൊതു സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിനിടെ ഫോട്ടോകളും വീഡിയോകളും അറിയാതെ എടുത്താണ് പ്രചരിപ്പിരിക്കുന്നത്. സമാനമായ സംഭവം ചൂണ്ടിക്കാട്ടി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കും കഴിഞ്ഞമാസം മെയ് 9 ന് പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷത്തോളമായി ഇത്തരം ദുരനുഭവം ആവര്‍ത്തിക്കുകയാണെന്ന്, ഉസ്താദിനെ അനുകൂലിക്കുന്നവര്‍ കോഴിക്കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.

കഴിഞ്ഞ ബലി പെരുന്നാള്‍ സമയത്ത് ഭര്‍ത്താവിനൊപ്പം കോഴിക്കോട് മിഠായി തെരുവില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ആദ്യമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. അന്ന് അത് അത്ര കാര്യമാക്കിയിരുന്നില്ല. ശേഷം കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നടന്ന് നീങ്ങുമ്പോള്‍ ഒളിഞ്ഞിരുന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതിലൂടെയാണ് കൂടുതല്‍ ശ്രദ്ധിച്ചത്. ഈ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും അശ്ശീല കമന്റ്സ് നല്‍കി, ഒരു വിഭാഗം മുസ്ലിം സംഘടനയുടെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് അപ്പോള്‍ മനസ്സിലായത്. 10 വയസ്സുള്ള മകളുടെ വസ്ത്രത്തിന്റെ വലിപ്പവും ശരീര ആകാരവും വരെ ഇവര്‍ ചര്‍ച്ചയാക്കി. മകളെ സമൂഹമാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞ് കൂടെ പഠിക്കുന്നവരും ബന്ധുക്കളും ചോദ്യം തുടങ്ങിയതോടെ പഠനത്തിനും പുറത്ത് ഇറങ്ങാനും മാനസിക താല്‍പര്യം കുറഞ്ഞു. ശേഷം യു.എ.ഇയില്‍ നിന്ന് വരുമ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വീഡിയോ പുറത്ത് വന്നു. അവസാനമായി കഴിഞ്ഞ ജൂണ്‍ 6 ന് വൈകുന്നേരം 4.30 ന് വന്ദേ ഭാരത് ട്രെയിനില്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ സമയത്താണ് ഒളിഞ്ഞിരുന്ന് ഫോട്ടോയെടുക്കുന്നവരെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ പോലിസില്‍ വിവരം അറിയിക്കുകയും റെയില്‍വേ സ്റ്റേഷന്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുമ്പോള്‍ മാത്രം സംഭവിക്കുന്നു എന്നതാണ് ഇതില്‍ ഹൈലൈറ്റ്. കാരണം എപി വിഭാഗം സുന്നി സംഘടന, വിട്ട് നില്‍ക്കാന്‍ ആഹ്വാനം നടത്തിയ ഉസ്താദ് ആണ് കേസ് കൊടുത്ത യുവതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനെ വിമര്‍ശിക്കാന്‍ ഭാര്യയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും വസ്ത്ര ധാരണയെ കുറിച്ചും ശരീര ആകാരത്തെ കുറിച്ചും ഇവര്‍ ആരോപണം ഉന്നയിക്കുയാണ്. എപി വിഭാഗം സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാരും മണാലിയില്‍ നിന്ന് വീഡിയോ എടുത്ത നബീസുമ്മയെ വിമര്‍ശിച്ച ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയും അടക്കം ഈ വിഷയത്തില്‍ പ്രസംഗിച്ചിട്ടുമുണ്ട്.

താലിബാന്‍ നിയമങ്ങള്‍ കേരളത്തിലും!

എപി വിഭാഗത്തിന് വേണ്ടി സംസാരിക്കുന്ന നിരവധി യൂടുബ് ചാനലുകള്‍, വാട്‌സാപ് ഗ്രൂപ്പുകള്‍, ഫെയ്‌സ്ബുക്ക് പേജുകള്‍ എല്ലാം യുവതിയുടെ ഫോട്ടോ വെച്ച് പല വ്ളോഗുകളും ഇറക്കിയെന്ന് പരാതിക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 24 ന്യൂസ് ചാനല്‍ പുറത്ത് വിട്ട ഗ്ലോബല്‍ വില്ലേജ് അടയ്ക്കുന്നത് യു.എ.ഇ ഗവണ്‍മെന്റ് ഒരാഴ്ച നീട്ടി എന്ന വാര്‍ത്തക്ക് താഴെ നടത്തിയ കമന്റ്സില്‍ നടത്തിയ സൈബര്‍ ആക്രമണം എപി വിഭാഗത്തിന്റെ മാനവിക മുഖം മാധ്യമങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കും. യഥാര്‍ത്ഥത്തില്‍ ഇവര്‍ പറയുന്നത് താലിബാന്‍ പോലെയുള്ള തീവ്ര സംഘടനകള്‍ പ്രചരിപ്പിക്കുന്ന നിയമങ്ങള്‍ മാത്രമാണ്. ഇത്തരം നിയമങ്ങള്‍ കേരളത്തിലേക്കെത്തിയത് തീവ്ര സലഫി ധാരകളിലൂടെയാണ്. അത് തന്നെയാണ് എ.പി വിഭാഗവും ഉന്നയിക്കുന്നത് എന്ന് ഉസ്താദിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

15 വര്‍ഷത്തോളമായി ഭര്‍ത്താവായ ഉസ്താദിനെ വേട്ടയാടുന്ന എപി വിഭാഗത്തിന്റെ പുതിയ രീതിയാണ് ഇത് എന്നാണിവര്‍ പറയുന്നത്. ഉസ്താദിന്റെ കൂടെ കൂടിയതിന്റെ പേരില്‍ പലര്‍ക്കും മഹല്ലില്‍ വിലക്കിന് പാത്രമാവേണ്ടി വന്നിട്ടുണ്ട്. നാട് മാറി താമസിക്കേണ്ടി വന്നിട്ടുണ്ട്. കുടുംബത്തിനുള്ളില്‍ ശൈഥില്യങ്ങളുണ്ടായിട്ടുണ്ട്. പല ദുരാരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ആദര്‍ശപരമായ എതിര്‍ചേരിയിലായതിന്റെ പേരില്‍ വ്യക്തിഹത്യ നടത്തുകയാണ്. ഇതോടെ കുടുംബവും മക്കളും സമൂഹമധ്യത്തില്‍ പരിഹാസ്യരാവുകയാണ്. അവര്‍ക്ക് മൗലിക അവകാശം നിഷേധിക്കപ്പെടുകയാണ്. സ്ത്രീത്വം അപമാനിക്കപ്പെടുകയാണ്. മക്കള്‍ പോലും അശ്ലീല സംസാരത്തില്‍ കടന്ന് വരികയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ഉസ്താദിന്റെ നേതൃത്വത്തില്‍ നില്‍ക്കുന്ന, നൗഷാദ് അഹ്സനി അടക്കമുള്ളവര്‍ പറയുന്നത്.